തിരുവനന്തപുരം: പൊതു വിപണിയില്‍ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്ന ഘട്ടത്തില്‍ സപ്ലൈകോയിലും വില കുത്തനെ ഉയര്‍ത്താന്‍ നീക്കം. വിപണിയില്‍ വില വര്‍ദ്ധിപ്പിക്കരുതെന്ന നിര്‍ദ്ദേശം നല്കിയ വകുപ്പ് സപ്ലൈകോയില്‍ കിലോയ്ക്ക് മൂന്നു രൂപ വരെ അരിക്ക് ഉയര്‍ത്താന്‍ നീക്കം നടത്തുകയാണ്. വന്‍തുക കുടിശ്ശിക ഉള്ളതിനാല്‍ സപ്ലൈകൊക്ക് നല്കുന്ന വിലയ്ക്ക് ഉല്പന്നങ്ങള് നല്കാന് സാധിക്കില്ലെന്ന് കരാറുകാര്‍ അറിയിച്ചതോടെയാണ് അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടത്തിയത്.
26.50 രൂപയുള്ള മട്ടയരി മുപ്പത് രൂപക്ക് വില്‍ക്കാനായിരുന്നു നിര്‍ദ്ദശം. ജയ അരിക്ക് മൂന്നു രൂപയും കുറുവയ്ക്ക് ഒന്നര രൂപയും രൂപയും വരെ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. പഞ്ചസാരക്ക് 35 രൂപയില്‍ നിന്നു 39 രൂപയാക്കാനും പയറുവര്‍ഗ്ഗങ്ങള്‍ക്ക് 23 രൂപ വരെ വര്‍ദ്ധിപ്പിക്കാനുമായിരുന്നു നീക്കം. ഉഴുന്നിന് 140 ല്‍ നിന്നു 18 രൂപ വര്‍ദ്ധിപ്പിച്ച് 158 ആക്കാനും 145 രൂപയുള്ള വറ്റല്‍ മുളകിന് 151 ആയി വര്‍ദ്ധിപ്പിക്കാനും കടലയ്ക്ക് 23 രൂപ വരെ വര്‍ദ്ധിപ്പിച്ച് 83ഉം തുവരപരിപ്പിന് 122ല്‍ നിന്നു138ഉം ആക്കാനുമായിരുന്നു നീക്കം.
എന്നാല്‍ സര്‍ക്കാര്‍ അധികാരത്തില്‍ കയറി ഒരു മാസം ആകും മുമ്പേ വില വര്‍ദ്ധിപ്പിച്ചാല്‍ ഉണ്ടാകുന്ന പ്രതിഷേധത്തെ ഭയന്ന് സപ്ലൈകോ പര്‍ച്ചേസ് മാനേജര്‍ ഉത്തരവ് ഇറക്കിയ ഉടന്‍ പിന്‍വലിക്കുകയായിരുന്നു. കൂടാതെ നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെ വിലവര്‍ദ്ധനവ് പ്രതിപക്ഷം സഭയില്‍ ആയുധമാക്കാനുള്ള സാധ്യതയും കണക്കിലെടുത്തായിരുന്നു തീരുമാനം പിന്‍വലിക്കല്‍.
അവശ്യ സാധനങ്ങള്‍ വാങ്ങിയ വകയില്‍ കോടിക്കണക്കിന് രൂപയാണ് അന്യസംസ്ഥാനക്കാരായ കരാറുകാര്‍ക്ക് സപ്ലൈകോ നല്‍കാനുള്ളത്. ധന വകുപ്പ് തുക അനുവദിച്ചാല്‍ മാത്രമെ സപ്ലൈകോയ്ക്ക് വില പിടിച്ചു നിര്‍ത്താനാകൂ. എന്നാല്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാല്‍ ധന വകുപ്പ് തുക കൂടുതല്‍ അനുവദിക്കാന്‍ സാധ്യതയില്ല.
റംസാന് നോമ്പുതുറയായതിനാല് അവശ്യ സാധനങ്ങള്‍ പതിവില്‍ കൂടുതല്‍ സബ്സിഡിയായി നല്‍കേണ്ടിവരും. കൂടുതല്‍ ഉല്പന്നങ്ങള് എത്തിക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിനു കൂടിയായിരുന്നു വിലവര്‍ദ്ധനവിനുള്ള നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: