തിരുവനന്തപുരം: സൈജോ കണ്ണനയ്ക്കല്‍ സംവിധാനം ചെയ്ത കഥകളി എന്ന ചലച്ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഫെഫ്കയുടെ നേതൃത്വത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസ് ഉപരോധിച്ചു. കഥകളിയില്‍ നഗ്നതാ പ്രദര്‍ശനമുണ്ടെന്ന സെന്‍സര്‍ ബോര്‍ഡിന്റെ വാദത്തിനെതിരെ കോടതിയെ സമീപിച്ച സംവിധായകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഫെഫ്ക്കയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്.
എന്നാല്‍ കഥകളി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ എ. പ്രതിഭ പറഞ്ഞു. സംവിധായകന്റെ നിലപാട് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സമരം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ക്ലൈമാക്സ് രംഗത്തില്‍ നായക കഥാപാത്രത്തിന്റെ പിന്‍ഭാഗ നഗ്നതയുടെ പേരിലാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്.
സിനിമയുടെ ചരിത്രത്തെകുറിച്ചു പോലും ബോധമില്ലാത്തവരാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്ന് ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
മൃഗങ്ങളെ ഗ്രാഫിക്സായി ചിത്രീകരിച്ചാല്‍ ആ രംഗത്തിനു താഴെ ഇത് ഗ്രാഫിക്സ് മൃഗമാണ് എന്നെഴുതിക്കാണിക്കണമെന്ന നിയമമാണ് ഉള്ളത്. സെന്‍സര്‍ നിയമങ്ങളെ സംബന്ധിച്ച് ശ്യാം ബെനഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്കുമ്പോള് അത് ഏകപക്ഷീയമായി നടപ്പിലാക്കാതെ സിനിമാ സംഘടനകളുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ കൂടി വരുത്തണമെന്ന് ഉണ്ണിക്കൃഷ്ണന് ആവശ്യപ്പെട്ടു. സംവിധായകന് കമല്‍ അധ്യക്ഷനായിരുന്നു.
ടി.വി.ചന്ദ്രന്, സിബിമലയില്‍, രാമചന്ദ്രബാബു, പട്ടണം റഷീദ്, സണ്ണിജോസഫ്, ആര്.എസ്.വിമല്‍, വിപിന്‍ മോഹന്‍, ഭാഗ്യലക്ഷ്മി, നൗഷാദ്, ശ്രീകുമാര്‍, ബാലു കിരിയത്ത്, കഥകളിയുടെ സംവിധായകന് സൈജോ കണ്ണനയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
കഥകളിയുടെ സംവിധായകന് സൈജോ കണ്ണനയ്ക്കലിന് സെന്‍സര്‍ ബോര്‍ഡിനെതിരെ അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ടായിരുന്നിട്ടും അദ്ദേഹമത് വിനിയോഗിച്ചില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ പ്രതിഭ പറഞ്ഞു. നിലവിലുള്ള നിയമങ്ങള്‍ വിനിയോഗച്ചിട്ടല്ല സംവിധായകന് സമരത്തിനിറങ്ങിയത്.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനു മറുപടി നല്കാന് പോലും സംവിധായകന് തയാറായില്ല. വിഷയം കോടതിയുടെ പരിഗണനയിലാണ്. വിധി വരുന്നതുവരെ കാത്തിരിക്കാനെങ്കിലും സംവിധായകന് തയാറാകണമായിരുന്നുവെന്ന് സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ തനിക്ക് വിവാദങ്ങളുണ്ടാക്കേണ്ട കാര്യമില്ലെന്നായിരുന്നു സംവിധായകന് സൈജോയുടെ പ്രതികരണം. ഇതിനിടെ ഫെഫ്കയെ ഉപയോഗിച്ച് ബി.ഉണ്ണിക്കൃഷ്ണന് രാഷ്ട്രീയം കളിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: