കൊച്ചി: നഗരത്തിലെ റോഡുകളും പാതയോരങ്ങളും ജനങ്ങള്‍ക്ക് പ്രയോജനകരമായ വിധത്തില്‍ നന്നാക്കുന്നതിനും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിനും കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇതിനായി ജില്ലാ കളക്ടര്‍ യോഗം വിളിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി.
എറണാകുളം സ്വദേശി റോഷന് ജേക്കബ് നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്, ജസ്റ്റീസ് അനുശിവരാമന്‍ എന്നിവരുള്‍പ്പെടുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. കൊച്ചി കോര്പ്പറേഷന്, ജിസിഡിഎ, പൊതുമരാമത്ത് വകുപ്പ്, കെഎംആര്‍എല്‍, ഡല്‍ഹി മെട്രോ എന്നിവരുടെ സംയക്ത യോഗം അടുത്ത മാസം ഒന്നിനു കളക്ടര്‍ വിളിച്ചു ചേര്‍ക്കണമെന്ന് കോടതി പറഞ്ഞു.
റോഡും, പാതയോരങ്ങളും നന്നാക്കുന്നതിനു ആവശ്യമായ നടപടികള്‍ യോഗത്തില്‍ കൈക്കൊള്ളണം. നഗരത്തിലെ കുഴികള്‍ അടയ്ക്കുന്നതിനു കോര്‍പ്പറേഷനു പത്ത് ദിവസത്തിനുള്ളില്‍ കഴിഞ്ഞില്ലെങ്കില്‍ ഹൈക്കോടതി തന്നെ ഇടപെട്ട് തുടര്‍ നടപടി സ്വീകരിക്കേണ്ടി വരും. ഇത്തരം കാര്യങ്ങളില്‍ പൊതുതാല്പര്യപ്രകാരം ഇടപെടുന്നതിനു ഹൈക്കോടതിക്ക് കഴിയുമെന്നും ചൂണ്ടിക്കാട്ടി.
കലൂര്‍-കടവന്ത്ര റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി വരുകയാണെന്നു ജിസിഡിഎ അറിയിച്ചതായും കോടതി ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത് പുതിയ റോഡുകള്‍ ഉണ്ടാക്കിയാല്‍ ഉടനെ പൈപ്പ് ഇടുന്നതിനോ, കേബിള്‍ ഇടുന്നതിനോ അതു കുഴിക്കുന്ന അവസ്ഥയുണ്ട്. ഇതോടെ റോഡിന്റെ അവസ്ഥ മാറുന്നു. നഗരത്തിലെ ഫുട്പാത്തുകളില്‍ പലതിലും നടക്കാന്‍ ആവാത്ത അവസ്ഥയാണ്. ഓടിച്ചാടി മാത്രമേ ഫുട്പാത്തിലുടെ യാത്ര ചെയ്യാനാവൂകയുള്ളൂ. എന്നാല്‍ പ്രായമായവര്‍ക്ക് ഇത്തരം അവസ്ഥ പ്രശ്നം ഉണ്ടാക്കുന്നു.
ഇതു മനുഷ്യാവകാശ ലംഘനമായതിനാല്‍ ഹൈക്കോടതിക്ക് ഇടപെടാതിരിക്കാനാവില്ല- ഉത്തരവില്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ കോര്‍പ്പറേഷനു നടപടി സ്വീകരിക്കാനായില്ലെങ്കില്‍ ജിസിഡിഎയിലെ ഉന്നതരെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപീകരിക്കുമെന്നും ജനങ്ങള്‍ വഴിയാധാരമാകാന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. കോര്പ്പറേഷന് സമയബന്ധിതമായി നടപടികള്‍
സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ റോഡുകളുടെ അവസ്ഥ മോശമാണെന്നും, പാതയോരങ്ങളിലൂടെ യാത്ര ചെയ്യാനാവാത്ത അവസ്ഥയാണെന്നും ചൂണ്ടാക്കാട്ടിയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹൈക്കോടതി ഹര്‍ജി പിന്നീട് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: