മട്ടാഞ്ചേരി: ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിക്കുന്ന രണ്ട് കുട്ടിക്കുറ്റവാളികള്‍ പിടിയിലായി. അമ്പലമേട് കരിമുഗള്‍ സ്വദേശികളായ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് ഫോര്‍ട്ട്കൊച്ചി എസ്ഐ എസ്. ദ്വിജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. താക്കോല്‍ വാഹനങ്ങളില്‍ വെച്ച് മറന്നു പോകുന്നതോ പാര്‍ക്ക് ചെയ്തിരിക്കുന്നതോ ആയ വാഹനങ്ങള്‍ മോഷ്ടിക്കുകയാണ് ഇവരുടെ രീതി. ഇത്തരത്തില്‍ മോഷ്ടിക്കുന്ന വാഹനങ്ങള്‍ ഉപയോഗിച്ച് കറങ്ങി നടക്കുകയും സുഹൃത്തുക്കള്‍ക്ക് ഡ്രൈവിംഗ് പഠിക്കാന്‍ കൊടുക്കുകയും ശേഷം ഏതെങ്കിലും ആളില്ലാത്ത സ്ഥലങ്ങളിലോ കുറ്റിക്കാടുകളിലോ സൂക്ഷിക്കുകയാണ് ഇവരുടെ പതിവ്. ഇത്തരത്തില്‍ മോഷ്ടിച്ച ബൈക്കുമായി ഫോര്ട്ട്കൊച്ചിയിലെത്തിയപ്പോഴാണ് സംഘം പോലീസിന്റെ വലയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ എറണാകുളം പച്ചക്കറി മാര്‍ക്കറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന പാലാരിവട്ടം പല്ലിശേരി റോഡില്‍ സത്യറാം വീട്ടില്‍ ബാബുരാജിന്റെ സ്കൂട്ടറും തൃപ്പൂണിത്തുറ മാര്‍ക്കറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന പനമ്പിള്ളി നഗര്‍ സ്വദേശി അരുണിന്റെ സ്കൂട്ടറും തൃപ്പൂണിത്തുറ കിഴക്കേ കോട്ട ബസ് സ്റ്റോപ്പിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഏരൂര്‍ തോപ്പിനരികില്‍ വിനോദിന്റെ സ്കൂട്ടറും തൃപ്പൂണിത്തുറ ചിത്രപുഴ പാലത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറും ഇവര്‍ മോഷ്ടിച്ചതായി വിവരം ലഭിക്കുന്നത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീര്‍, രാജേഷ്, എം.ജോണ്‍, മനാഫ്, ബാബു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: