കണ്ണൂര്‍: തലശ്ശേരി കുട്ടിമാക്കൂലില്‍ ദളിത് സഹോദരികളും യുവതികളുമായ അഞ്ജനയെയും അഖിലയെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചിട്ടും കലി തീരാതെ സിപിഎം മുഖപത്രമായ ദേശാഭിമാനി. വാര്‍ത്താ ചാനലില്‍കൂടി ഡിവൈഎഫ്ഐ നേതാവ് പി.പി.ദിവ്യ അധിക്ഷേപിച്ചതില്‍ മനംനൊന്ത് അഞ്ജന ആത്മഹത്യക്ക് ശ്രമിച്ചത് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകുന്നതിനിടെയാണ് ദേശാഭിമാനി നുണപ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജനും കുടുംബവും ഏത് വിഭാഗത്തില്‍പ്പെട്ടവരാണെന്ന് അയല്‍വാസികള്‍ പോലും തിരിച്ചറിയുന്നത് ഇവര്‍ ജാതിക്കാര്‍ഡ് ഇറക്കിയപ്പോഴാണെന്നാണ് ദേശാഭിമാനി പറയുന്നത്. ഇതു കൊണ്ടും ആരോപണം അവസാനിക്കുന്നില്ല. തൊട്ടടുത്ത വീട്ടുകാരുമായും ബന്ധുക്കളുമായും ഇവര്‍ നല്ല ബന്ധത്തിലല്ലെന്നും ദേശാഭിമാനി പറയുന്നു. രാജന്റെ ബന്ധുവും, മറ്റൊരു അയല്‍വാസിയും ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ഇത് ദളിത് വിരോധം കൊണ്ടല്ലെന്നും കൂടി പാര്‍ട്ടി പത്രം പറയുന്നുണ്ട്.
എന്നാല്‍ രാജനും കുടുംബവും ഏത് ജാതിയില്‍പ്പെട്ടവരാണെന്ന് അയല്‍വാസികള്‍ക്ക് അറിയില്ലെങ്കിലും പ്രദേശത്തെ സിപിഎമ്മുകാര്‍ക്ക് കൃത്യമായി അറിയാമായിരുന്നുവെന്നതാണ് ഇവര്‍ക്കെതിരായ സിപിഎം അക്രമം വ്യക്തമാക്കുന്നത്. അഞ്ജനയും അഖിലയും കുട്ടിമാക്കൂലിലെ പാര്‍ട്ടി ഓഫീസിന് സമീപത്തുകൂടി പോകുമ്പോള്‍ സിപിഎമ്മുകാര്‍ നിരന്തരമായി ജാതി വിളിച്ച് അധിക്ഷേപിച്ചതിനെ ചോദ്യം ചെയ്യാനാണ് ഇരുവരും ഓഫീസില്‍ പോയത്. ഇതാണ് വിവാദ സംഭവത്തിന് കാരണമായത്. എന്നാല്‍ ഇത് മറച്ച് വെച്ച് ദളിത് യുവതികള്‍ ക്വട്ടേഷന്‍ സംഘമാണെന്നും, പൊതുശല്യമാണെന്നും സിപിഎം നേതാക്കള്‍ ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്തുണയുമായാണ് പാര്‍ട്ടി പത്രം രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: