തലശ്ശേരി: കുട്ടിമാക്കൂലിലെ ദളിത് കുടുംബത്തിന് നേരെ സിപിഎം നടത്തിയ ക്രൂരമായ പീഡനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ റോസക്കുട്ടി ടീച്ചര്‍ തലശ്ശേരിയിലെത്തി. സിപിഎം പീഡനത്തിനിരയായ യുവതികളില്‍ നിന്നും മൊഴിയെടുത്തു. ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയാണ് കമ്മീഷന് കുട്ടിമാക്കൂലിലെ ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി നടമ്മല്‍ രാജന്റെ മൊഴിയെടുത്തത്. തുടര്‍ന്ന് ആത്മഹത്യാശ്രമത്തില്‍ അവശയായി തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ കഴിയുന്ന രാജന്റെ മകള്‍ അഞ്ജന (27)യെ സന്ദര്‍ശിച്ചു. ആശുപത്രിയില്‍വെച്ച് അഞ്ജനയുടെ സഹോദരി അഖിലയില്‍ നിന്നും കമ്മീഷന് മൊഴിയെടുത്തു.
കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രവര്‍ത്തകനും നേതാവുമായ രാജനെയും കുടുംബത്തെയും സിപിഎമ്മുകാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഫസല്‍ വധക്കേസിലെ പ്രതിയായ കാരായി ചന്ദ്രശേഖരനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതോടെയാണ് സിപിഎമ്മിന്റെ ശത്രുത വര്‍ദ്ധിച്ചതെന്നും കമ്മീഷന് അധ്യക്ഷയോട് യുവതികള്‍ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: