തിരുവനന്തപുരം: സിപിഎം സമ്മേളനത്തോടനുബന്ധിച്ചുയര്ന്ന വിവാദം തീരുന്നില്ല. ഇവന്റ് മാനേജ്മെന്റാണ് സമ്മേളന ഒരുക്കങ്ങള്‍ നടത്തിയതെന്ന സിപിഐയുടെ ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് സിപിഎം മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ ആ ഭീഷണിയെ നേരിടാനാണ് സിപിഐയുടെ തീരുമാനം.
സി.കെ.ചന്ദ്രപ്പനാണ് ആരോപണം ആദ്യം ഉന്നയിച്ചത്. ഇതിനെതിരെ സിപിഎം നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോള്‍ ‘സിപിഎമ്മിനെ വേദനിപ്പിച്ചെങ്കില്‍ താനത് പിന്‍വലിക്കുന്നു’ എന്ന് ചന്ദ്രപ്പന് പ്രസ്താവിച്ചിരുന്നു. എന്നിട്ടും സിപിഎം സെക്രട്ടറി പിണറായി വിജയനടക്കം സിപിഐക്കെതിരെ കടുത്തഭാഷയില്‍ ആഞ്ഞടിച്ചു. സി.കെചന്ദ്രന്റെ ‘അല്പത്ത’മാണ് അങ്ങനെ പറയിച്ചതെന്നായിരുന്നു പിണറായി പറഞ്ഞത്. തുടര്‍ന്ന് മുന്‍മന്ത്രി ബിനോയ്വിശ്വം ആരോപണം ആവര്‍ത്തിച്ചു. മാത്രമല്ല സമ്മേളന നടത്തിപ്പില്‍ പങ്കാളിയായ ഒരു കമ്പനിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഐ ടു ഐ എന്ന കമ്പനി അത് നിഷേധിച്ചത് ആയുധമാക്കി സിപിഎം ജില്ലാകമ്മറ്റി ബിനോയ്വിശ്വം മാപ്പുപറയണമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി. ജില്ലാസെക്രട്ടറിയുടെ പ്രസ്താവന മാത്രമല്ല പാര്‍ട്ടി സെക്രട്ടറിയേറ്റും ഇത് ആവര്‍ത്തിച്ചു. ഇതിനെതിരെ ഉറച്ച നിലപാടുമായി സിപിഐ മുന്നോട്ടുവന്നിരിക്കുകയാണ്.
രണ്ട് പാര്‍ട്ടികളുടേയും സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് പരസ്പരം പലതും പറഞ്ഞിട്ടുണ്ട്. അതില്‍ ഇവന്റ് മാനേജ്മെന്റും പറഞ്ഞിട്ടുണ്ട്. അടിയന്തരാവസ്ഥയും എടുത്തിട്ടു. അത് കഴിഞ്ഞു. ഇനിയിപ്പോള്‍ വിശാല ഇടതുപക്ഷ ഐക്യം മുന്നോട്ടു കൊണ്ടുപോകുകയാണ് പ്രധാനം. ഇരുപാര്‍ട്ടികളുടേയും സംസ്ഥാന സമ്മേളനം സ്വീകരിച്ച നിലപാട് അതാണ്. അതിന് വിഘാതം വരുന്ന രീതിയില്‍ സിപിഎമ്മില്‍ നിന്നും പെരുമാറുന്നവരോട് അത് തിരുത്താന്‍ സിപിഎം സംസ്ഥാന നേതൃത്വം തന്നെ നിര്‍ദ്ദേശം കൊടുക്കുമെന്നാണ് പ്രതീക്ഷയെന്നാണ് സി.കെ.ചന്ദ്രപ്പന് പറഞ്ഞത്.
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞ കാര്യം സിപിഎം സംസ്ഥാന നേതൃത്വം മാനിക്കുമെന്നാണ് പ്രതീക്ഷ. വിശാല ഇടത് ഐക്യം ഉണ്ടാക്കുകയും കേരളത്തില്‍ ഇടത് മുന്നണി വിട്ട് പോയ മതേതര കക്ഷികളെ തിരിച്ചുകൊണ്ടുവരികയും വേണം. എം.പി.വീരേന്ദ്രകുമാറിന്റെ ജനതാദള്‍ എല്‍ഡിഎഫ് വിട്ടുപോയ സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്നാണ് പ്രകാശ് കാരാട്ട് പറഞ്ഞത്. അതാണ് ഞങ്ങളുടേയും നിലപാട്. ചന്ദ്രപ്പന് ഒരു ചാനലിനോട് പറഞ്ഞു. ഇനിയും സിപിഎം കടുത്തനിലപാടിലേക്ക് തിരിഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് സിപിഐ പറയുന്നത്.
ഐ ടു ഐ എന്ന സ്ഥാപനം മാത്രമല്ല മറ്റ് ചില സ്ഥാപനങ്ങള്‍ കൂടി മൂന്നര കോടി രൂപ ചെലവഴിച്ച് ഇവന്റ് മാനേജ്മെന്റ് സംഘാടനത്തില്‍ പങ്കെടുത്തുവെന്നാണ് സിപിഐ വൃത്തങ്ങള്‍ പറയുന്നത്. 12 കമ്പനികളുടെ പങ്കാളിത്തം സമ്മേളനത്തിനുണ്ടായിരുന്നുവെന്നാണ് വിവരം.
മീഡിയ ഹൗസ്, എസ്വി ഹിയറിംഗ് ആന്‍ഡ് ഇവന്റ്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതില്പ്പെടുമത്രെ. സാല്‍വേഷന്‍ ആര്‍മിയുടെ ലോക മേധാവി തിരുവനന്തപുരത്ത് വന്നപ്പോള്‍ അതിവിപുലമായ ഒരുക്കങ്ങള്‍ കരാര്‍ ഏറ്റെടുത്ത് ചെയ്തുകൊടുത്ത സ്ഥാപനവും ടിവി ചാനലുകളുടെ ലൈവ് പരിപാടികളും താരനിശയും മറ്റും കരാര്‍ ഏറ്റെടുത്ത് തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ സ്ഥിരമായി വേദി ഒരുക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയും സിപിഎം സമ്മേളനത്തിന് കരാര്‍ പണി ചെയ്തതായാണ് സിപിഐ നല്കുന്ന സൂചന. ഏതായാലും വിവാദം എങ്ങിനെയെങ്കിലും അവസാനിപ്പിക്കണമെന്ന് ഇരുകക്ഷികളിലെയും ഒരുവിഭാഗം ആഗ്രഹിക്കുന്നുണ്ടെങ്കിലും സജീവമായി നിര്‍ത്താനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: