കൊച്ചി: ”ചെറുപ്പത്തില്‍ അമ്മ എന്നും ഉപദേശിക്കും. ഇങ്ങനെ ഉഴപ്പി നടന്നാല്‍ നിന്റെ ഭാവി എന്താകും. ഞങ്ങള്‍ പോയാല്‍ നിന്നെ ആര് നോ ക്കും. ഞാന്‍ പറയും, മനുഷ്യര്‍ നോക്കിക്കോളുമെന്ന്”. ഒന്ന് ചിരിച്ച് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത തുടര്‍ന്നു. ”സ്വര്‍ഗ്ഗത്തിലിരുന്ന് അമ്മ ഇപ്പോള്‍ അപ്പനോട് പറയുന്നുണ്ടാവും നിങ്ങളൊന്ന് താഴെത്തോട്ട് നോക്കിയേ. അതു കേട്ട് അപ്പന് താഴെത്തേക്ക് നോക്കും.
നീ സിനിമയൊന്നും കാണാത്തത് കൊണ്ട് അറിയാത്തതാണ്, അത് മഹാനടന് മമ്മൂട്ടിയാണെന്ന് അപ്പന് പറയും. മമ്മൂട്ടിക്ക് അരികിലിരിക്കുന്നത് ആരാണെന്ന് നോക്കിയേ. അത് നമ്മുടെ മോനല്ലെ എന്ന് അമ്മ അത്ഭുതപ്പെടും. ഇപ്പൊ ഇവനാണോ പിണറായി വിജനാണോ വലുതെന്നാകും അപ്പോള്‍ അപ്പന്റെ സംശയം”. കൃസൃതി ചിരിയോടെ ക്രിസോസ്റ്റം വാചകം പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ സദസ്സ് ഒന്നടങ്കം പൊട്ടിച്ചിരിയില്‍ മുങ്ങിയിരുന്നു. ”അത് ഞാന്‍ പറ ഞ്ഞാല്‍ എനിക്ക് വീട്ടിലെത്താന്‍ പറ്റത്തില്ല”. ക്രിസോസ്റ്റം നിര്‍ത്തുമ്പോള്‍ സദസ്സ് മതിമറന്ന് ചിരിക്കുകയായിരുന്നു.
മമ്മൂട്ടി നേതൃത്വം നല്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് പനമ്പള്ളിനഗര്‍ അവന്യൂ സെന്ററില്‍ സംഘടിപ്പിച്ച ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ജന്മദിനാഘോഷ വേദിയായിരുന്നു ചിരിയും ചിന്തയും സമ്മേളിച്ച് സമ്പന്നമായത്. തന്റെ അനുഭവങ്ങളിലൂടെയും നര്‍മം വിതറിയ സംഭാഷണങ്ങളിലൂടെയും വലിയ ചിന്തകള്‍ പങ്കുവെക്കുകയായിരുന്നു ക്രിസോസ്റ്റം.
‘നിങ്ങള്‍ മമ്മൂട്ടിയെ കണ്ടിട്ടുണ്ടോ..?’. അടുത്ത ചോദ്യം. കാണുന്നില്ലെങ്കില്‍ ഇപ്പോള്‍ പറയണം, ഡോക്ടറോട് പറഞ്ഞ് കണ്ണ് ഓപ്പറേറ്റ് ചെയ്ത് കാണാന്‍ സഹായിക്കാം’. നര്‍മത്തില്‍ പൊതിഞ്ഞ ചോദ്യവും ഉത്തരവും സദസ്സില്‍ വീണ്ടും ചിരിപടര്‍ത്തി. മറ്റുള്ളവരുടെ കഴിവുകള്‍ കാണാനും ആവശ്യങ്ങള്‍ മനസ്സിലാക്കി സഹായിക്കാനും എല്ലാവര്ക്കും സാധിക്കണമെന്ന സന്ദേശമെത്തിക്കാനാണ് താനിത് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ നര്മ്മശരങ്ങള് മമ്മൂട്ടിയെയും തേടിയെത്തി.
നിയമം പഠിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിയെ പോലുള്ളവര്‍ സിനിമയില്‍ മാത്രമാണ് കേസ് ജയിച്ചിട്ടുള്ളതെന്നായിരുന്നു ക്രിസോസ്റ്റത്തിന്റെ കമന്റ്.
നൂറിന്റെ പടിവാതിലെത്തി നില്ക്കുന്ന മെത്രാപ്പോലീത്തയുടെ ജന്മദിനാഘോഷം മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. മെത്രാപ്പോലീത്തയെ സമപ്രായക്കാരനായാണ് കരുതുന്നതെന്നും സൗഹൃദം പങ്കുവെയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ, തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഡോ. ടോണി ഫെര്‍ണാണ്ടസ്, കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍ ഡോ. കെ.ആര്. വിശ്വംഭരന്, റോബര്‍ട്ട് കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു. പിറന്നാള്‍ സമ്മാനമായി ഫൗണ്ടേഷന് 100 ആദിവാസികള്‍ക്ക് സൗജന്യ നേത്രശസ്ത്രക്രിയ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: