ആലപ്പുഴ: ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിയില്‍ നടുഭാഗം ചുണ്ടന് ക്ലബ് രാജപ്രമുഖന്‍ ട്രോഫി കരസ്ഥമാക്കി. ആവേശം അലയടിച്ച ഫൈനിലില്‍ രഞ്ജു എബ്രഹാം വലിയേടത്ത് ക്യാപ്റ്റനായുള്ള നടുഭാഗം ചുണ്ടന് ഫ്രെഡി ജോണ്‍സണ്‍ന്റെ നേതൃത്വത്തിലെത്തിയ മങ്കൊമ്പ് സെന്റ് പയസ് ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ് ടെന്ത് ചുണ്ടനെ പിന്തള്ളിയാണ് ഒന്നാമതെത്തിയത്.
അവസാന നിമിഷം വരെ പോരാടിയ ശേഷം തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴ വെനീസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളത്തിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സുനില്‍ ജോസഫ് വഞ്ചിക്കലായിരുന്നു ക്യാപ്റ്റന്‍.
ചുണ്ടന് വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ കെ.സി. കുഞ്ഞുമോന് ക്യാപ്റ്റനായുള്ള ജൂനിയര്‍ സിബിസിയുടെ ശ്രീ കാര്ത്തികേയന് ഒന്നാമതായി തുഴഞ്ഞെത്തി. എ ഗ്രേഡ് ഇരുട്ടുകുത്തി വിഭാഗത്തില്‍ കൈനകരി സെന്റ് മേരീസ് യുവദീപ്തിയുടെ മാമ്മൂടനാണ് ട്രോഫി. ക്യാപ്റ്റന്‍ ഷിനുക്കുട്ടന്‍ ജോസഫ് കായലിപ്പറമ്പ്.
എഗ്രേഡ് വെപ്പുവള്ളങ്ങളുടെ മല്‍സരത്തില്‍ കുട്ടമംഗലം വാരിയേഴ്സ് ബോട്ട് ക്ലബ്ബിന്റെ ജിതിന് ഷാജി ക്യാപ്റ്റനായ ചെത്തിക്കാടന്‍ ഒന്നാമതെത്തി.
നേരത്തെ ജലോല്‍സവത്തിന് തുടക്കം കുറിച്ച് ജില്ലാകളക്ടര്‍ ആര്.ഗിരിജ പതാകയുയര്‍ത്തി. കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി ജലമേള ഉദ്ഘാടനം ചെയ്തു. അഡ്വ. യു. പ്രതിഭാഹരി എംഎല്‍എ ജലഘോഷയാത്ര ഫഌഗ് ഓഫ് ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: