കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീര്‍ ഉള് ഇസ്ലാമിനെ ജിഷയുടെ അയല്‍വാസിയായ വീട്ടമ്മ തിരിച്ചറിഞ്ഞു. കാക്കനാട് ജില്ലാ ജയിലില്‍ ഇന്നലെ വൈകിട്ട് നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ സാക്ഷികൂടിയായ വീട്ടമ്മ തിരിച്ചറിഞ്ഞത്. മജിസ്ട്രേറ്റ് ഷിബു ഡാനിയലിന്റെ നേതൃത്വത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്.
ജിഷ കൊല്ലപ്പെട്ട ദിവസം വൈകിട്ട് ജിഷയുടെ വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങിയോടുന്നത് കണ്ടുവെന്ന് അയല്‍വാസിയായ ശ്രീലേഖ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. തിരിച്ചറിയല്‍ പരേഡിന് ഇവരെ മാത്രമാണ് പോലീസ് എത്തിച്ചത്. പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞതോടെ കേസില്‍ പോലീസിന് നിര്‍ണായക തെളിവാണ് ലഭിച്ചിരിക്കുന്നത്.
തിരിച്ചറിയല്‍ പരേഡ് ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടു. ജിഷയുടെ അയല്‍വാസികളെയും പ്രതി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ, ചെരുപ്പ് വാങ്ങിയ കടയുടമയെയും തിരിച്ചറിയല്‍ പരേഡിന് എത്തിക്കുമെന്ന് അറിയിച്ചെങ്കിലും ശ്രീലേഖയെ മാത്രമാണ് എത്തിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളും, റിമാന്റ് പ്രതികളും അടക്കം 15 പേരെയാണ് ജയില്‍ അധികൃതര്‍ ശ്രീലേഖക്ക് മുന്നില്‍ എത്തിച്ചത്. ഭര്‍ത്താവ് സുരേഷിനൊപ്പമാണ് ശ്രീലേഖ കാക്കനാട് ജില്ലാ ജയിലില്‍ എത്തിയത്.
ഇതിനിടെ അമീറിനെതിരെ കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. ഇന്ന് രാവിലെ പ്രതിയെ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പോലീസ് ഇന്ന് അപേക്ഷ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: