പാറ്റ്ന: ലോകം അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുമ്പോള്‍ ബീഹാറിലെ മന്ത്രിമാര്‍ ചടങ്ങില്‍ നിന്ന് ഒഴിഞ്ഞു നിന്നു. യോഗാ ദിനത്തോടനുബന്ധിച്ച് പാറ്റ്നയിലെ ഗാന്ധി മൈതാനിയില്‍ പതഞ്ചലി സംഘടിപ്പിച്ച ചടങ്ങില്‍ നിന്ന് ബീഹാര്‍ മന്ത്രിമാര്‍ വിട്ടു നില്‍ക്കുകയായിരുന്നു.
യോഗാ ഗുരു ബാബാ രാംദേവിന്റെ സംഘടന യോഗയ്ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. യോഗയുടെ ചടങ്ങിലേക്ക് ബിഹാറിലെ നിരവിധി നേതാക്കന്മാരും മന്ത്രിമാരും ക്ഷണിതാക്കളായിരുന്നു. സംസ്ഥാനത്തെ നിരവധി ബിജെപി നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ ബീഹാറിലെ ചില മുതിര്‍ന്ന മന്ത്രിമാര്‍ ഒഴിഞ്ഞുമാറി. മന്ത്രിമാരുടെ അഭാവത്തില്‍ അവര്‍ക്കായി ഒരുക്കിയിരുന്ന കസേരകള്‍ മാത്രം മിച്ചമായി.
കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രി രവിശങ്കര്‍ പ്രസാദാണ് പാറ്റ്നയിലെ യോഗ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. എന്നാല്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി തേജ്വസി യാദവ്, വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി, ആരോഗ്യമന്ത്രി തേജ് പ്രതാപ് യാദവ് എന്നിവര്‍ ചടങ്ങില്‍ ബോധപൂര്‍വ്വം പങ്കെടുക്കാതിരിക്കുയായിരുന്നു.
ചടങ്ങില്‍ ബിജെപി നേതാക്കളായ പ്രേം കുമാര്‍, പ്രതിപക്ഷ നേതാവ്, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുത്തു. യോഗയുടെ ചടങ്ങില്‍ സംസാരിക്കവെ ബിഹാര്‍ മന്ത്രിമാരെ രവിശങ്കര്‍ പ്രസാദ് പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. യോഗയിലൂടെ ഒത്തൊരുമയാണ് കൈവരുന്നത്, വേര്തിരിവല്ലെന്ന് ചടങ്ങില്‍ സംസാരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം, അധികാരം, പ്രത്യയശാസ്ത്രം എന്നിവയ്ക്ക് അതീതമാണ് യോഗ. യോഗയെ രാഷ്ട്രീയമായി ചിത്രീകരിക്കാന്‍ ശ്രമിക്കരുതെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
ബീഹാര്‍ മന്ത്രിമാരുടെ നടപടിയെ ബിജെപി എംഎല്‍എ സഞ്ജീവ് ചൗരാസ്യയും വിമര്‍ശിച്ചു. ബീഹാര്‍ സര്‍ക്കാര്‍ യോഗയെ വര്‍ഗ്ഗീയമായാണ് കാണുന്നത്. നിര്‍ഭാഗ്യവശാല്‍ യോഗയ്ക്കുമപ്പുറം അവര്‍ അതില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ചൗരാസ്യ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: