കോഴിക്കോട്: ദേശീയ പാത 45 മീറ്ററില്‍ നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ അദ്ധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ രണ്ട് മാസത്തിനകം പൂര്‍ത്തീകരിച്ച് സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരം നല്കി സ്ഥലം നാഷണല്‍ ഹൈവേ അതോറിറ്റിക്ക് കൈമാറുവാനും അദ്ദേഹം നിര്‍ദേശിച്ചു.
അഴിയൂര്‍ മുതല്‍ വെങ്ങളം വരെ നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ സ്ഥലം ഏറ്റെടുക്കുക. മാഹി-തലശ്ശേരി ബൈപാസ്, നന്തി-ചെങ്ങോട്ട്കാവ് ബൈപാസ്, വെങ്ങളം-രാമനാട്ടുകര ബൈപാസ് എന്നിവയും ഇതില്‍ ഉള്‍പ്പെടും. വെങ്ങളം-രാമനാട്ടുകര ബൈപാസിന് വേണ്ടിയുള്ള സ്ഥലം 45 മീറ്ററില്‍ നേരത്തേ ഏറ്റെടുത്തിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനും റോഡപകടങ്ങള്‍ക്കും അറുതിവരുത്താന്‍ ദേശീയപാതാ വികസനം വേഗത്തില്‍ നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നടപടികള്‍ വേഗത്തിലാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനുമായി സ്ഥലമേറ്റെടുപ്പ്, കെട്ടിടങ്ങളും മരങ്ങളുമുള്പ്പെടെയുള്ള ഭൂമിയുടെ വിലനിര്‍ണയം എന്നിവ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് ഒരുമിച്ചുനടത്താനും യോഗത്തില്‍ തീരുമാനമായി. നഷ്ടപരിഹാരം നല്‍കുന്നതിലും പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിലും കാലതാമസമുണ്ടാകില്ല. ആരാധനാലയങ്ങളുള്പ്പെടുന്ന സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ജില്ലാകലക്ടര്‍ നേരിട്ട് നേതൃത്വം നല്‍കും. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് ജീവനക്കാരുടെ കുറവ് തടസ്സമാവരുതെന്നും കുറവുള്ളയിടങ്ങളില്‍ ആവശ്യത്തിന് സ്റ്റാഫിനെ നിയോഗക്കണമെന്നും പൊതുമരാമത്ത് സെക്രട്ടറി പറഞ്ഞു. യോഗത്തില്‍ ചീഫ് എഞ്ചിനീയര്‍ കെ.പി പ്രഭാകരന്,എ.ഡി.എം.ടി.ജനില്‍കുമാര്‍, സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ എല്‍.എ.എന്‍.എച്ച് ഷാമിന് സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി കലക്ടര്‍ എല്‍.എ. ടി.വിജയന്.,വടകര ഡി.വൈ.എസ്.പി കെ.എം സജീവ,് വടകര, കൊയിലാണ്ടണ്‍ി സ്പെഷ്യല്‍ തഹസില്‍ദാര്‍മാര്‍, പൊതുമരാമത്ത് വകുപ്പ്, നാഷണല്‍ ഹൈവൈ അതോറിറ്റി, സര്‍വേ വിഭാഗം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: