ചണ്ഡീഗഢ്/ന്യൂദല്‍ഹി: യോഗാഭ്യാസം വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയത്തെ പിന്തുണയ്ക്കാന്‍ ലോകം തന്നെ മുന്നോട്ടെത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ചണ്ഡിഗഢിലെ സമൂഹയോഗാ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി.
ആഗോളതലത്തില്‍ 177 രാജ്യങ്ങളിലാണ് ഇന്നലെ യോഗ ദിനം ആചരിച്ചത്. രണ്ടാം അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളോടനുബന്ധിച്ച് ചണ്ഡിഗഢില്‍ നടന്ന മുഖ്യചടങ്ങായ സമൂഹയോഗ പരിപാടിയില്‍ മൂപ്പതിനായിരം പേരോടൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ അഭ്യസിച്ചത്. ചരിത്ര പ്രസിദ്ധമായ ക്യാപറ്റോള് കോംപ്ലക്സില്‍ തടിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്യവേ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും ജനങ്ങള്‍ ഇന്ന് യോഗയുമായി ബന്ധപ്പെട്ടിരുക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയത്തെ പിന്തുണയ്ക്കാന്‍ ലോകംതന്നെ മുന്നോട്ട് വന്നുകഴിഞ്ഞു. ഈ ഉദ്യമത്തില്‍ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും ഒത്തുചേര്‍ന്നതായി നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
യോഗ ഒരു ജനകീയ മുന്നേറ്റമായി മാറിക്കഴിഞ്ഞു. അന്താരാഷ്ട്ര യോഗ ദിനം ആരോഗ്യവുമായി ബന്ധപ്പെട്ട ദിനമായി കണക്കാക്കണം. തനിക്ക് എന്ത് നേടാം എന്നതല്ല മറിച്ച് എന്ത് ഉപേക്ഷിക്കാന്‍ കഴിയും എന്നതാണ് യോഗ നല്കുന്ന സന്ദേശം. യാതൊരു ചെലവും ഇല്ലാതെ ആരോഗ്യം ഉറപ്പു നല്കുന്ന യോഗ പാവപ്പെട്ടവരെയും പണക്കാരെയും വേര്‍തിരിച്ച് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഒരുവര്‍ഷംകൊണ്ട് യോഗയിലൂടെ പ്രമേഹം എങ്ങനെ കുറയ്ക്കാം എന്നതില്‍ ശ്രദ്ധ കേന്ദീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യോഗ പ്രചരിപ്പിക്കുന്നതില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കാനായി ദേശീയ തലത്തിലും അന്താരാഷ്ട്ര പുരസ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സമൂഹ യോഗ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരോടൊപ്പം ഇടപഴകിയും യോഗാഭ്യാസത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പ്രധാനമന്ത്രി സജീവ സാന്നിധ്യമായി.
ദല്‍ഹിയില്‍ ലഫ്. ഗവര്‍ണ്ണര്‍ നജീബ് ജങ്, കേന്ദ്രനഗരവികസന മന്ത്രി വെങ്കയ്യ നായിഡു എന്നിവര്‍ അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടികള്‍ക്ക് നേതൃത്വം നല്കി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി പരിപാടികളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: