തിരുവനന്തപുരം: കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റേയും പ്രവര്‍ത്തകര്‍ യോഗ പരിശീലിക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ശാരീരിക ക്ഷമതയ്ക്കൊപ്പം ഐക്യവും സമാധാനവുമാണ് യോഗയുടെ പ്രധാന ലക്ഷ്യം.
ബിജെപിയും വിവേകാനന്ദ പഠനവേദിയും ചേര്‍ന്ന് സംഘടിപ്പിച്ച യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗ മുഴുവന്‍ മനുഷ്യകുലത്തിനും വേണ്ടിയുള്ളതാണെന്ന് മന്ത്രി പറഞ്ഞു. മതത്തിനും ജാതിക്കുമൊക്കെ അതീതമാണ് യോഗ. അന്താരാഷ്ട്ര യോഗദിനം എന്ന ആശയത്തിന് ആഗോളതലത്തില്‍ തന്നെ വലിയ സ്വീകരണമാണ് ലഭിച്ചത്. യോഗദിനം ആചരിക്കാനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശം ഐക്യരാഷ്ട്രസഭ അംഗീകരിക്കുകയായിരുന്നു. സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരും യോഗയുടെ ഗുണഫലങ്ങള്‍ ഇന്ന് അംഗീകരിക്കുന്നു. ലോകത്താകമാനം ജനകീയ മുന്നേറ്റമായി യോഗ മാറിക്കഴിഞ്ഞു. ജാവ്ദേക്കര്‍ പറഞ്ഞു.
അരമണിക്കൂര്‍ യോഗ ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ ഉദ്ഘാടനപ്രസംഗം. ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്, ഒ. രാജഗോപാല്‍ എംഎല്‍എ, സംവിധായകന് രാജസേനന്, നടന് കൊല്ലം തുളസി, ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, ജനറല്‍ സെക്രട്ടറി സജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: