തിരുവനന്തപുരം: യോഗദിനാചരണത്തിന്റെ ഭാഗമായി പ്രാര്‍ത്ഥന ചൊല്ലിയതില്‍ അതൃപ്തി പ്രകടിപ്പിച്ച ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മന്ത്രി അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ആരെ പ്രീണിപ്പിക്കാനാണെന്ന് മനസിലാകുന്നില്ല. ലോകം മുഴുവന്‍ യോഗാ ദിനം ആചരിക്കുമ്പോള്‍ കേരളത്തിലെ ഒരു മന്ത്രി അതിനെ അപമാനിക്കാന്‍ ശ്രമിച്ചത് അപലപനീയവും ഉത്കണ്ഠാജനകവുമാണ്. പ്രാര്‍ത്ഥന ചൊല്ലിയപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ച മന്ത്രി അതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു. ചൊല്ലിയ പ്രാര്‍ത്ഥന മതേതരമല്ലന്നാണ് മന്ത്രി കെ.കെ. ശൈലജ പിന്നീട് വിശദീകരിച്ചത്. അധ്യാപിക കൂടിയായ മന്ത്രിക്ക് പ്രാര്‍ത്ഥനയുടെ അര്‍ത്ഥം മനസ്സിലായില്ല എന്നുവേണം കരുതാന്‍. അല്ലെങ്കില്‍ പ്രാര്‍ത്ഥനയിലെ ഏതുഭാഗമാണ് മതേതര വിരുദ്ധം എന്നു വ്യക്തമാക്കണം. യോഗയുടെ ഭാഗമായി ചൊല്ലിയ ഐക്യമത്യ സൂക്തമാണ് മന്ത്രിയില്‍ അസഹിഷ്ണുത ഉണ്ടാക്കിയത്. ഐക്യത്തിനായുള്ള സാര്‍വജനീനമായ പ്രാര്‍ത്ഥന സംസ്കൃതത്തിലായതിനാല്‍ ഒരു വിഭാഗത്തിന്റേതെന്ന് മന്ത്രി തെറ്റിധരിച്ചിരിക്കാം. യോഗപോലെതന്നെ നല്ലകാര്യങ്ങള്‍ പ്രാര്‍ത്ഥനയോടെ തുടങ്ങുക എന്നത് ഭാരതീയ സംസ്ക്കാരത്തിന്റെ ഭാഗമാണ്. സംസ്കൃത പ്രാര്‍ത്ഥനയോടുള്ള സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ബംഗ്ലൂരുവില്‍ ക്രൂരമായ റാഗിങിനിടെ പരിക്കേറ്റ മലയാളി ദളിത് വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയിലെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്നും കുമ്മനം പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: