പൂച്ചാക്കല്‍: അഞ്ചുതുരുത്ത് നിവാസികളുടെ സ്വപ്നമായിരുന്ന ഊടുപ്പുഴ – അഞ്ചുതുരുത്ത് നടപ്പാലം നിര്‍മ്മാണ നീക്കത്തിന് തിരിച്ചടി. മുന്‍ പഞ്ചായത്ത് കമ്മറ്റി ആവിഷ്കരിച്ച പദ്ധതി നിലവിലെ ഭരണ സമിതി അട്ടിമറിച്ചതായാണ് പ്രതിപക്ഷ ആരോപണം.
പാണാവള്ളി പഞ്ചായത്തിലെ ഇരുന്നൂറിലേറെ കുടുംബങ്ങള്‍ താമസിക്കുന്ന ദ്വീപാണ് അഞ്ചുതരുത്ത്. ഇവിടേക്ക് നടപ്പാലം നിര്‍മ്മിക്കണമെന്ന ദ്വീപ് നിവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന് മുന്‍ പഞ്ചായത്ത് കമ്മറ്റി നീക്കം നടത്തുകയും 75 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിരുന്നു.
35 ലക്ഷം രൂപ പഞ്ചായത്ത് തനതു ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ലോകബാങ്ക് സഹായവും ചേര്‍ത്താണിത്. രണ്ട് മീറ്റര്‍ വീതിയില്‍ നടപ്പാലം നിര്‍മ്മിക്കുന്നതിന് പഞ്ചായത്ത് കെല്ലിന്റെ സഹായത്തോടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു.
ഒന്നരക്കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. മൂന്ന് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയത്.
ഈവര്‍ഷം പണി തുടങ്ങി 2019 ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കത്തക്ക രീതിയിലായിരുന്ന പദ്ധതി. ഓരോ വര്‍ഷവും നിശ്ചിത സംഖ്യ തനത് ഫണ്ടില്‍ നിന്നും പാസാക്കി നിര്‍മ്മാണത്തിന് വിനിയോഗിക്കാനായിരുന്നു നീക്കം.
നിലവിലെ പഞ്ചായത്ത് കമ്മറ്റി പാലം നിര്‍മ്മാണ പദ്ധതിയെ പൂര്‍ണ്ണമായും അവഗണിച്ച് ലോകബാങ്ക് അനുവദിച്ച 40 ലക്ഷം രൂപ വകമാറ്റി ചെലവഴിക്കാന്‍ നീക്കം നടത്തുന്നതായാണ് വിമര്‍ശനം. പാലം യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ദ്വീപ് നിവാസികള്‍ പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: