സിപിഎം എന്ന പാര്‍ട്ടി ഇന്നെത്തിനില്ക്കുന്ന വന്‍ പ്രതിസന്ധിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ വെളിപ്പെടുത്തലുകള്‍. കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നതിനിടെ അവിടെനിന്ന് ഇറങ്ങിപ്പോന്ന സിസി അംഗം ജഗ്മതി സാങ്വാന് പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ക്കു മുന്പില് മനസ്സുതുറന്നത് ആ പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്.
ആദ്യമായാണ് ഇത്തരമൊരു സംഭവം എന്നതുതന്നെ കാരണം. നാളിതുവരെ ആദര്‍ശത്തിന്റെ പേരില്‍ അവകാശ വാദങ്ങള്‍ ഉന്നയിക്കാറുള്ള സിപിഎം അതെല്ലാം വിസ്മരിച്ച് വര്‍ഗശത്രുവായി മുദ്ര കുത്തിയിരുന്ന പാര്‍ട്ടിയുമായി യോജിക്കുകയും തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുകയും ചെയ്തത് നിസ്സാര കാര്യമല്ലെന്ന് ജഗ്മതി ചൂണ്ടിക്കാട്ടുന്നുണ്ട്.
കേന്ദ്ര കമ്മിറ്റിയില്‍ ജഗ്മതിയുടെ നിലപാടിനൊപ്പം തന്നെയായിരുന്നു ഭൂരിപക്ഷം അംഗങ്ങളുമെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ബംഗാള്‍ നയത്തിനെതിരെ പ്രതികരിച്ചത് 77 പേരാണ്. അനുകൂലിച്ചവര്‍ നാലുപേര്‍ മാത്രം. മുപ്പത്തഞ്ചു വര്‍ഷം ഒരു നാട് ഭരിച്ച പാര്‍ട്ടിയുടെ നയം എത്രമാത്രം വികൃതവും ജനവിരുദ്ധവുമായിരുന്നു എന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധിപോലും നേതൃത്വത്തിന് നഷ്ടപ്പെട്ടു എന്ന് വസ്തുതകള്‍ കാണിക്കുന്നു.
ജനങ്ങളെ അടക്കിനിര്‍ത്താന്‍ വേണ്ട പേശീബലവും ഔദ്യോഗിക സംവിധാനങ്ങളുമാണ് ഭരണം എന്ന് പാര്‍ട്ടിയുടെ നേതൃത്വം ധരിച്ചുവശായി. അതിന്റെ ദയനീയ ചിത്രമാണ് പശ്ചിമബംഗാളിന് പറയാനുള്ളത്. അക്രമവാസനയുള്ളവരെ സംസ്കരിച്ച് പാര്‍ട്ടി അണികളാക്കി അവരെ ജനോപകാരപ്രദമായ പരിപാടികളിലേക്ക് കൊണ്ടുപോേകണ്ടതിനുപകരം വെറും സാധാരണക്കാരെ പാര്‍ട്ടിയുടെ അങ്കക്കോഴികളും ഗുണ്ടകളുമാക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്.
പണ്ടത്തെ ഫ്യൂഡല്‍ മാടമ്പിമാരില്നിന്ന് പുതിയ നേതൃമാടമ്പിമാരിലേക്ക് പറിച്ചുനടപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനമായി മാറിയിരിക്കുന്നു സിപിഎമ്മിന്റേത്.
പാവങ്ങളായവരുടെ ഉന്നമനം ലക്ഷ്യമിടുന്നുവെന്ന് പെരുമ്പറ കൊട്ടിഘോഷിക്കുകയും അവരെ സമ്പന്നരുടെ അടുക്കളപ്പണിക്കാരും അടിയാളരുമാക്കിത്തീര്ക്കുന്ന സംവിധാനത്തിന്റെ ചെല്ലപ്പേരായി കമ്യൂണിസം ഉടയാട മാറ്റിക്കഴിഞ്ഞു. ഇത് ബംഗാളികള്‍ വ്യക്തമായി മനസ്സിലാക്കിയിടത്തുനിന്നു തുടങ്ങുന്നു ആ പാര്‍ട്ടിയുടെ തകര്‍ച്ച.
സിപിഎമ്മിന്റെ ദൗര്‍ബല്യം മനസ്സിലാക്കാനും അത് കഴിയാവുന്ന രീതിയിലൊക്കെ മുതലെടുക്കാനും മമതയ്ക്കു സാധിച്ചു. അതില്‍നിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് കൈപ്പത്തിയില്‍ കയറിപ്പിടിച്ചത്. അത് അപകടത്തിലായി എന്നു മാത്രമല്ല, ഇത്രനാളും ചൊല്ലിപ്പഠിപ്പിച്ചതൊക്കെ വിഴുങ്ങേണ്ടിവരുകയും ചെയ്തു. രാഷ്ട്രീയനേട്ടം മാത്രം അഭിലഷിച്ച പാര്‍ട്ടിയെ ഒരര്‍ത്ഥത്തില്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് വലിയൊരു ഊരാക്കുടുക്കിലാണ്. ജനങ്ങള്‍ തൊഴിച്ചെറിഞ്ഞ കോണ്‍ഗ്രസ്സിന് ഒരു കൈത്താങ്ങാകാന്‍ പശ്ചിമബംഗാളില്‍ സിപിഎമ്മിനു കഴിഞ്ഞു എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ ചിത്രം നല്കുന്ന സന്ദേശം.
പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന ആ പാര്‍ട്ടി ദളിതര്‍ക്കും യുവജനങ്ങള്‍ക്കും ഒരു തരത്തിലുമുള്ള താങ്ങും തണലും നല്‍കുന്നില്ല എന്നാണ് കേന്ദ്ര കമ്മിറ്റി അംഗം ജഗ്മതി വെട്ടിത്തുറന്ന് പറഞ്ഞത്. അവരെ സാന്ത്വനിപ്പിക്കാനും തിരികെ ഓഫീസിലെത്തിക്കാനും മുതിര്‍ന്ന നേതാക്കള്‍ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടതോടെ ജഗ്മതിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി സിപിഎം മുഖം രക്ഷിച്ചു.
ഈ പാര്‍ട്ടിയുടെ അവകാശവാദങ്ങളും പ്രചാരണങ്ങളും പൊള്ളയാണെന്നതിന്റെ തെളിവുതേടി പശ്ചിമബംഗാള്‍വരെ പോകണമെന്നില്ല. സാംസ്കാരികവും പ്രബുദ്ധവുമായ കേരളത്തിലെ സമീപകാല സ്ഥിതിഗതികളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി.
ഭാരതത്തിന്റെ ഏതെങ്കിലുമൊരു മൂലയില്‍ ഉണ്ടാവുന്ന സംഭവംപോലും പര്‍വതീകരിച്ച് പ്രചാരണം നടത്തുകയും അതിന് പ്രധാനമന്ത്രിയുടെ വിശദീകരണം തേടുകയും ചെയ്യുന്ന പാര്‍ട്ടി, അവരുടെ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ എന്തൊക്കെ അരാജകത്വമാണ് ഉണ്ടാക്കുന്നതെന്നതിനെക്കുറിച്ച് ഒരുനിമിഷംപോലും ചിന്തിക്കുന്നില്ല.
ദളിത് കുടുംബത്തെ പരസ്യമായി വേട്ടയാടാന്വരെ അവരുടെ തലമുതിര്‍ന്ന നേതാക്കളും ജനപ്രതിനിധികളും തയാറാവുന്നു. അഭിമാനക്ഷതമേറ്റ ദളിത് പെണ്‍കുട്ടി ആത്മഹത്യാമുനമ്പുവരെ എത്തിപ്പെടുന്നു. തന്റെ പാര്‍ട്ടി ദളിതര്ക്കെതിരെയാണെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോന്ന നേതാവ് പാര്‍ട്ടിയുടെ ശവപ്പെട്ടിക്ക് അവസാനത്തെ ആണിയും അടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
ഒതുങ്ങിക്കൊടുക്കല് രാഷ്ട്രീയവും ഒതുക്കല്‍ രാഷ്ട്രീയവും പാര്‍ട്ടിക്ക് പുത്തരിയല്ലാത്തതിനാല്‍ കലുഷകാലത്തിന്റെ വഴിയിറമ്പുകളില്‍ ഇനിയുമെത്രയോ നേതാക്കന്മാരെ കാണേണ്ടിവരും. ചുവരെഴുത്ത് വായിക്കാനറിയാത്തവര്‍ സ്വയം ചുവരെഴുത്തായി മാറാതിരിക്കാന്‍ മാനവികതയിലേക്കും മനുഷ്യസ്നേഹത്തിലേക്കും സിപിഎമ്മിന് തിരിച്ചുവരാനാവുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: