ഭാരതീയ സംസ്കാരത്തിന്റെ ഈടുവയ്പുകളായ വേദങ്ങള്‍ അറിവിന്റെ അക്ഷയഖനിയാണ്. വേദസംസ്കാരം എന്നെന്നും നിലനില്ക്കണമെന്ന ഋഷീശ്വരന്മാരുടെ സങ്കല്പം സൂത്രരൂപത്തില്‍ എഴുതപ്പെട്ട ദര്ശനശാസ്ത്രങ്ങള്ക്ക് ജന്മം നല്കി. എല്ലാക്കാലത്തേക്കും എല്ലാവിഭാഗം ജനങ്ങള്‍ക്കും വിജ്ഞാനം വിതരണം ചെയ്യപ്പെടേണ്ടതുണ്ടെന്ന ഉദ്ദേശ്യത്തോടെ രചിക്കപ്പെട്ടവയാണ് അറിവിന്റെ പൊന്മണികള് കോര്‍ത്തിണക്കിയ സൂത്രങ്ങള്‍.
സൂത്രങ്ങളുടെ ആശയം സാധാരണ ജനങ്ങളിലെത്തിക്കാന്‍ അവയ്ക്ക് ഭാഷ്യങ്ങളും വാര്‍ത്തികങ്ങളും വൃത്തികളും ടീകകളും വിശദീകരണങ്ങളും സാരസംഗ്രഹങ്ങളുമൊക്കെ രചിക്കപ്പെട്ടു.
യോഗദര്‍ശനത്തിന്റെ ഉപജ്ഞാതാവ് പതഞ്ജലി മഹര്‍ഷിയാണ്. അദ്ദേഹത്തിന്റെ ജീവിതകാലം ക്രിസ്തുവിന് മുമ്പ് നാലാം നൂറ്റാണ്ടിലാണെന്നും, അതല്ല ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിലാണെന്നും അതിനുശേഷമാണെന്നുമൊക്കെ ഭിന്നാഭിപ്രായം നിലനില്ക്കുന്നു. എന്നാല്‍ സംശയലേശമെേന്യ ഒരുകാര്യം നമുക്ക് തീര്‍ത്തുപറയാനാകും, പതഞ്ജലിയുടെ കാലത്തിന് വളരെ മുമ്പുതന്നെ യോഗസാധനകളെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നുവെന്ന്. 195 സൂത്രങ്ങള്‍ രചിച്ച് ഈ സൂത്രങ്ങളെ സമാധി, സാധന, വിഭൂതി, കൈവല്യം എന്നീ നാലു പാദങ്ങളിലായി ചിട്ടപ്പെടുത്തി കെട്ടുറപ്പുള്ള ദര്‍ശനമാക്കി മാറ്റി എന്നതാണ് പതഞ്ജലിയെ അനശ്വരനാക്കിത്തീര്ത്തിരിക്കുന്നത്.
ഇന്ന് നമുക്ക് സാമ്പത്തികാവൃദ്ധി, സാങ്കേതികപുരോഗതി ഒക്കെ ഉണ്ടായിട്ടും നാം ആധിയുടെയും വ്യാധിയുടെയും ലോകത്താണ് ജീവിക്കുന്നത്. ജനങ്ങളാകെ അസ്വസ്ഥരാണ്, അസംതൃപ്തരാണ്. എന്താണ് ഇതിന് പ്രധാന കാരണമെന്നനേ്വഷിക്കുമ്പോഴാണ് യോഗയുടെ പ്രസക്തി നാം തിരിച്ചറിയുന്നത്. അന്താരാഷ്ട്ര പ്രശസ്തി നേടിയ യോഗശാസ്ത്രം മനുഷ്യവര്‍ഗം നേരിടുന്ന എല്ലാവിധ പ്രശന്ങ്ങള്ക്കുമുള്ള മറുമരുന്നാണ്.
ഭാരതം ലോകത്തിനു നല്കിയ ഏകവും മഹത്തായ സംഭാവനയാണ് യോഗ. ഏകാത്മദര്‍ശനത്തില്‍ അധിഷ്ഠിതമായ പദ്ധതിയാണ് യോഗ. ആസനങ്ങള്‍, പ്രാണായാമം എന്നിവയില്‍ മാത്രം ഒതുങ്ങന്നതല്ല യോഗപരിശീലനം. പരമാത്മസ്വരൂപമായ ആത്മാവിനോട് താദാത്മ്യം പ്രാപിക്കലാണ് യോഗ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
യോഗസാധനകൊണ്ടു ചിത്തവൃത്തികള്‍ നീങ്ങി അന്തഃകരണശുദ്ധി വരാതിരിക്കും കാലത്തോളം യോഗസിദ്ധി അപ്രാപ്യമാണ്. അഭ്യാസംകൊണ്ടും വൈരാഗ്യംകൊണ്ടും ചിത്തവൃത്തി നിരോധം സാദ്ധ്യമാണ്. ”അഭ്യാസവൈരാഗ്യാഭ്യാം തന്നിരോധഃ.” ചഞ്ചലമായിരിക്കുന്ന മനസ്സിനെ ഒരു ലക്ഷ്യത്തില്‍ ഏകാഗ്രമാക്കി നിര്‍ത്താന്‍വേണ്ടി വീണ്ടും വീണ്ടും ചെയ്യുന്ന ശ്രമത്തെയാണ് അഭ്യാസമെന്നു പറയുന്നത്.
സാധകനാകട്ടെ താന്‍ ചെയ്യുന്ന അഭ്യാസത്തില്‍ സമ്പൂര്‍ണമായ വിശ്വാസവും ഉണ്ടാകണം. കണ്ടതും കേട്ടതുമായ വിഷയങ്ങളില്‍ മനസ്സിനു തൃഷ്ണയില്ലാതാക്കി വശീകരിക്കുന്ന സമ്പ്രദായത്തിന് വൈരാഗ്യമെന്നും പറയുന്നു. അഭ്യാസവൈരാഗ്യങ്ങള്‍ ഒരേകാലത്ത് പരിശീലിക്കേണ്ടവയാണ്. പാതഞ്ജല യോഗശാസ്ത്രത്തെ എട്ട് അംഗങ്ങളോടുകൂടിയതിനാല് അഷ്ടാംഗയോഗമെന്നും പറയുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് ആ എട്ട് അംഗങ്ങള്‍.
ജീവിതത്തില്‍ പരിപൂര്‍ണ സുഖം കാംക്ഷിക്കുന്നവര്‍ക്കും എല്ലാ ജീവജാലങ്ങളും സുഖമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കുമുള്ളതാണ് ഈ എട്ട് അംഗങ്ങള്‍. എല്ലാ മതങ്ങളുടെയും ആത്മീയതയുടെയും ശാസ്ത്രത്തിന്റെയും വെല്ലുവിളികള്‍ നേരിടാനുതകുന്നതെന്ന് സ്വയം തെളിയിക്കുന്നതാണ് ഈ യോഗതത്ത്വങ്ങള്‍. പ്രമാണങ്ങളായി സ്വീകരിക്കാവുന്ന യോഗയുടെ ഈ അഷ്ടാംഗങ്ങള്‍ സാധാരണ ജീവിതത്തിലെ പെരുമാറ്റരീതി തൊട്ട് ധ്യാനത്തോടെയും സമാധിയോടെയുമുള്ള പരമോന്നത ആത്മീയാവസ്ഥവരെ പ്രാപിക്കാനുള്ള മാര്‍ഗമാണ്.
തന്റെ അസ്തിത്വത്തെക്കുറിച്ചുള്ള അനേ്വഷണത്തിലൂടെ ജീവിതത്തിന്റെ പരമസത്യത്തെ അറിയാന്‍വരെ ഇവ സഹായകമാവുന്നു.
അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഈ അഞ്ചുധര്മങ്ങളെയും പരിപാലിച്ചുകൊണ്ടുള്ള ജീവിതക്രമം സാര്വലൗകികങ്ങളാകയാല് യമനിയമങ്ങള്‍ പാലിക്കപ്പെടേണ്ടവയാണ്.
ശൗചം, സന്തോഷം, തപസ്സ്, സാദ്ധ്യായം, ഈശ്വരപ്രണിധാനം ഇവയഞ്ചാണ് നിയമധര്മങ്ങള്. പ്രസ്തുത ധര്‍മങ്ങളെ പരിപാലിച്ചുകൊണ്ടുള്ള ജീവിതം നിയമം. ആന്തരികവും ബാഹ്യവുമായ ശുദ്ധീകരണം നിയമത്താല്‍ സാധ്യമാകുന്നു.
എല്ലാ നിയന്ത്രണങ്ങളുടെയും കേന്ദ്രസ്ഥാനം മനസ്സാണ്. ആ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ ലോകത്തെ നിയന്ത്രിക്കുന്ന ഫലമാണ് ലഭിക്കുക. അരൂപിയായ മനസ്സിന്റെ നിയന്ത്രണം ദുസ്സാദ്ധ്യമാണെങ്കിലും ശ്വാസോച്ഛ്വാസത്തെ ക്രമീകരിക്കുന്നതില്കൂടി മനോനിയന്ത്രണം സാദ്ധ്യമാകും. മനസ്സിന്റെ നിയന്ത്രണവും ഏകാഗ്രതയും ആദ്ധ്യാത്മിക പുരോഗതിക്കു മാത്രമല്ല, ഐഹിക വിജയത്തിനും പുരോഗതിക്കും സുഖാനുഭവത്തിനും ആവശ്യമാണ്. എത്രത്തോളം മനസ്സ് ഏകാഗ്രമാകുന്നുവോ അത്രത്തോളം ആസ്വാദനത്തിന്റെ അളവു വര്‍ദ്ധിക്കുന്നു.
അഷ്ടാംഗങ്ങളില്‍ അഞ്ചാമത്തേതായ പ്രത്യാഹാര പരിശീലനത്താല്‍ ആത്മനിയന്ത്രണം പൂര്‍ണമായും ആര്‍ജ്ജിക്കാന്‍ കഴിയുന്നു. പ്രാണായാമാഭ്യാസം വഴി മനസ്സും ഇന്ദ്രിയങ്ങളും ഏറ്റവും സംശുദ്ധങ്ങളായിത്തീരുമ്പോള്, ഇന്ദ്രിയങ്ങളെ വിഷയസ്വീകാരമാകുന്ന ബാഹ്യവൃത്തിയില്നിന്നു കേവലം നിവര്‍ത്തിപ്പിച്ച് മനസ്സില്‍ ലയിക്കുന്നു. ഈ അഭ്യാസം തന്നെയാണ് പ്രത്യാഹാരം.
യോഗത്തിന്റെ ഇതുവരെ പറഞ്ഞ അഞ്ച് അംഗങ്ങള്‍ ബഹിരംഗയോഗ എന്നും ഇനി പറയാന്‍ പോകുന്ന മൂന്ന് അംഗങ്ങള്‍ ധാരണ, ധ്യാന, സമാധി ഇവ അന്തരംഗയോഗയുമാണ്.
ശരീരത്തിനകത്ത് ഹൃദയകമലം, നാഭീചക്രം എന്നീ സ്ഥാനങ്ങളിലോ ശരീരത്തിനുപുറത്ത് ആദിത്യമണ്ഡലം, ആകാശം, ചന്ദ്രമണ്ഡലം എന്നീ സ്ഥാനങ്ങളിലോ ചിത്തത്തെ സ്ഥിരമായി നിര്‍ത്താന്‍ പറ്റിയ സ്ഥാനങ്ങളാണ്. അവയില്‍ ഏതെങ്കിലും ഒരു സ്ഥാനത്ത് ചിത്തത്തെ സ്ഥിരമായി നിലനിര്‍ത്തുന്നതാണ് ധാരണ.
സാധകന് ചിത്തത്തെ നിലനിര്‍ത്തുന്ന സ്ഥാനത്ത് സ്ഥിരതയോടും ഏകാഗ്രതയോടുംകൂടി ചിത്തത്തെ നിലനിര്‍ത്തുന്നതിന് ധ്യാനം. ധ്യാനത്തിന്റെ അഭ്യാസത്തില്‍ ഏകാഗ്രത കൂടിക്കൂടി വന്ന് ക്രമേണ ചിത്തം കുറെശ്ശേയായി ലയിച്ചു ലയിച്ചു ചിത്തത്തിന്റെ സത്തതന്നെ ഇല്ലാതായി ധ്യേയവസ്തു മാത്രമായിത്തീരുമ്പോഴുള്ള അവസ്ഥ സമാധി. ധാരണാ, ധ്യാന, സമാധി. ഈ മൂന്നു ധര്‍മങ്ങള്‍ ഒരു ധ്യേയവസ്തുവില്‍ കൂടിചേര്‍ന്ന് വളര്‍ന്ന് ദൃഢതകിട്ടുന്നതിന് സംയമം.
സമാധിക്കപ്പുറം സാധകന് അസംപ്രജ്ഞാതസമാധി (നിര്‍ബീജസമാധി) ക്കുവേണ്ടി പരിശ്രമിക്കേണ്ടതുണ്ട്. ദൃശ്യങ്ങള്‍ മുഴുവന്‍ ലയിച്ചു ദ്രഷ്ടാവ് മാത്രമായിത്തീരുന്ന അവസ്ഥ.
പാശ്ചാത്യര്‍ യോഗാസന പദ്ധതിയുടെ മഹത്ത്വം മനസ്സിലാക്കി അതില്‍ ആകൃഷ്ടരായി വൈദഗ്ദ്ധ്യം നേടിക്കൊണ്ടിരിക്കുമ്പോള്‍ ഇന്നത്തെ ഭാരതീയര്‍ ഈ മഹത്തായ പൈതൃക സമ്പത്തിനെ വേണ്ടവണ്ണം മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഭാഗ്യവശാല്‍ യോഗയെ വേണ്ടവണ്ണം അറിയാനുള്ള അവസരം വന്നുചേര്‍ന്നിരിക്കുന്നു. നമ്മുടെ നിത്യജീവിതവുമായി യോഗ വളരെയധികം ബന്ധപ്പെട്ടുനില്ക്കുന്നു.
അവനവന്റെ കര്‍മ്മമേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള ആര്‍ജ്ജവം യോഗയിലൂടെ നമുക്ക് ലഭിക്കുന്നു. ശാസ്ത്രജ്ഞന്മാര്, ബുദ്ധിജീവികള്‍, വൈമാനികര്‍, ശൂന്യകാശ സഞ്ചാരികള്‍ ഇവര്‍ക്കൊക്കെയും മനസ്സിന്റെ ഏകാഗ്രതയ്ക്കും ബുദ്ധിയുടെ ഉന്മേഷവും ആവശ്യമുള്ള ജോലികളിലേര്പ്പെട്ടിട്ടുള്ളവര്ക്കും ചില യോഗാഭ്യാസം അവിടങ്ങളില്‍ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.
യോഗാഭ്യാസം ഏറ്റവും ചെലവുകുറഞ്ഞ ഏറ്റവും ഫലപ്രദമായ ശാരീരിക മാനസിക വ്യായാമ പദ്ധതിയാണ്.
മറ്റെല്ലാ വ്യായാമങ്ങളും ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന കിതപ്പോ ക്ഷീണമോ യോഗാസനം ചെയ്യുമ്പോള്‍ അനുഭവപ്പെടുന്നില്ല. യോഗാസനം ചെയ്യുന്ന ആള്‍ക്ക് മനസ്സിനും ശരീരത്തിനും ഊര്‍ജ്ജസ്വലതയാണ് അനുഭവപ്പെടുന്നത്. ഇതരവ്യായാമങ്ങള്‍ യൗവനത്തില്‍ മാത്രം ചെയ്യാന്‍ കഴിയുമ്പോള്‍ യോഗാസനം വാര്‍ദ്ധക്യദശയിലും ചെയ്യാനാകുമെന്നത് യോഗയുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. യോഗാസന പദ്ധതിക്ക് എടുത്തുപറയത്തക്ക മറ്റൊരു വൈശിഷ്ട്യം യോഗാസനം അഭ്യസിക്കുന്നതിന് പ്രതേ്യകതരം ഉപകരണങ്ങളും വേഷവിധാനങ്ങളോ വിലകൂടിയ ആഹാരസാധനങ്ങളെ ആവശ്യമില്ല എന്നുള്ളതാണ്.
യോഗ അഭ്യസിച്ചാല്‍ ഏതൊരാള്‍ക്കും ഫലം സിദ്ധിക്കുമെന്നതിന് പ്രമാണവാക്യങ്ങള്‍ അനവധിയാണ്. യുവാവ്, വൃദ്ധന്, അതിവൃദ്ധന്‍, ദുര്ബലന്, രോഗി എന്നിവര്‍ക്കെല്ലാം യോഗ അഭ്യസിച്ച് ഫലം നേടാനാകും. യോഗവിദ്യയെ ദിനചര്യയായി സ്വീകരിച്ച് നിഷ്ഠയായി അഭ്യസിക്കുന്നവര്‍ക്ക് ലഭിക്കുന്ന പല പ്രയോജനങ്ങളെക്കുറിച്ചും ഈ ശാസ്ത്രം അനുശാസിക്കുന്നുണ്ട്.
എല്ലാ രോഗങ്ങളെയും നശിപ്പിക്കാനും ദഹനശക്തിവര്ദ്ധിക്കാനും കാളകൂട വിഷത്തെപ്പോലും ശമിപ്പിക്കാനുമുള്ള യോഗയുടെ അപാരശക്തി അവര്‍ണനീയമാണ്. ഉഗ്രമായ വിഷം കഴിച്ചാല്പോലും അമൃത് പോലെ ദഹിപ്പിക്കപ്പെടുന്നു.
ഓരോ മനുഷ്യനിലും അദ്ഭുതകരമായ ശക്തിയും സാമര്‍ത്ഥ്യവും ചൈതന്യവും ഒളിഞ്ഞുകിടപ്പുണ്ട്. അവയെ ഉണര്‍ത്തി ഉദ്ദീപിപ്പിച്ച് ലോകാദരണീയനായ ഉത്തമ മനുഷ്യനായി തീര്‍ന്ന് ജീവിത സാക്ഷാത്കാരത്തിനായി സജ്ജമാകണമെന്നതാണ് യോഗശാസ്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: