ആലപ്പുഴ: രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തുവരുന്ന വൈറസ് ശ്വസിക്കുമ്പോഴും രോഗിയുമായി അടുത്തിടപഴകുമ്പോഴും മറ്റുള്ളവരിലേക്ക് ചിക്കന്‍പോക്സ് പകരുന്നതിനാല്‍ മുന്‍കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ചിക്കന്‍പോക്സ് സങ്കീര്ണ്ണമാകാതിരിക്കുന്നതിനും പകരാതിരിക്കുന്നതിനും താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
വായുവിലൂടെ പകരുന്ന ചിക്കന്‍പോക്സ് രോഗം മറ്റു സാംക്രമികരോഗങ്ങളെ അപേക്ഷിച്ച് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കുക. രോഗി ഉപയോഗിച്ച പാത്രം, വസ്ത്രം തുടങ്ങിയവ അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. രോഗിയുമായുള്ള സമ്പര്‍ക്കം നിയന്ത്രിക്കുക. ഒരിക്കല്‍ രോഗം വന്നയാള്‍ രോഗിയെ ശുശ്രൂഷിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. രോഗിക്ക് പോഷകാഹാരവും പഴങ്ങളും ധാരാളം വെള്ളവും നല്‍കുക. രോഗി പൂര്‍ണ്ണവിശ്രമമെടുക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്ന് കഴിക്കുകയും ചെയ്യുക. മരുന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.
ഒരു വീട്ടില്‍ ഒരാള്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടാല്‍ ഉടനെ മറ്റുള്ളവരെ ബന്ധു വീടുകളിലേക്ക് മാറ്റുന്നത് രോഗം കൂടുതല്‍ ആളുകളിലേക്ക് പടരുന്നതിന് കാരണമാകുന്നു. രോഗലക്ഷണം പ്രകടമാകുന്നതിനു മുന്‍പും ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി 4-5 ദിവസം വരെയുമാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. രോഗം വന്നാല്‍ സ്വയംചികില്‍സ നടത്താതെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയെ സമീപിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: