കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ആംഗ്ലോ ഇന്ത്യന്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. സര്‍ക്കാരിന്റെ പ്രതിച്ഛായയെ തകര്‍ക്കാന്‍ വേണ്ടിയാണ് ഈ കേസ് ഉണ്ടാക്കിയതെന്നും സംഭവത്തിലെ സത്യാവസ്ഥ ഉടന്‍ പുറത്തുവരുമെന്നും മമത പറഞ്ഞു.
കേസില്‍ ബംഗാള്‍ മുന്‍ സ്പീക്കറുടെ മകനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മമത. ഫെബ്രുവരി അഞ്ചിന് പാര്‍ക്ക് സ്ട്രീറ്റിലെ നിശാക്ലബ്ബില്‍ നിന്നും മടങ്ങുന്ന വഴി ലിഫ്ട് നല്കിയ കാറിനുളളില്‍ വച്ച് ഒരു സംഘം തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് ആംഗ്ലോ ഇന്ത്യന്‍ യുവതി പരാതി നല്‍കിയിട്ടുളളത്. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പരാതി നല്‍കിയത്.
എന്നാല്‍ യുവതിയുടെ പരാതിയില്‍ പൊരുത്തക്കേടുകളുണ്ടെന്ന് കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ ആര്.കെ പച്നന്ദ പറഞ്ഞു. തന്നെ മാനഭംഗപ്പെടുത്തിയതായി യുവതി ആരോപിച്ച അഞ്ചുപേരില്‍ ഒരാള്‍ ജനുവരി രണ്ടു മുതല്‍ കാനഡയിലാണെന്നാണ് ഇമിഗ്രേഷന്‍ വകുപ്പില്‍നിന്ന് ലഭിച്ച വിവരമെന്ന് ജോയിന്റ് കമ്മിഷണര്‍ ദമയന്തി സെന്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: