തിരുവനന്തപുരം: പരിസ്ഥിതി പ്രശ്നങ്ങളില്‍ നിയമത്തിനുള്ളില്‍ നിന്ന് ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുമെന്ന് കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി മന്ത്രി പ്രകാശ് ജാവദേക്കര്‍. സംസ്ഥാനങ്ങളുടെ താല്പര്യം കൂടി കണക്കിലെടുത്തുമാത്രമേ ഇത്തരം വിഷയങ്ങളില്‍ കേന്ദ്രം നിലപാടെടുക്കകയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു.
പശ്ചിമഘട്ടം, ശബരിമല, വനം, വന്യജീവി സംരക്ഷണം, വന്യജീവി ആക്രമണം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ജാവദേക്കര്‍ വ്യക്തമാക്കി. അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെകട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ഒ. രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സെക്രട്ടറിമാരായ എം. ശിവശങ്കര്‍, കെ.ആര്. ജ്യോതിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി കെ. രാജുവും പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, അംഗം അജയ് തറയില്‍ എന്നിവരുമായി പ്രകാശ് ജാവദേക്കര്‍ പ്രത്യേക ചര്‍ച്ചയും നടത്തി. കുമ്മനം രാജശേഖരനും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: