ഏറ്റുമാനൂര്‍: അനധികൃത കയ്യേറ്റത്തിനെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്. പേരൂര്‍ പൂവത്തുംമൂട് പാലം മുതല്‍ കിണറ്റിന്‍മൂട് തൂക്കുപാലംവരെയുള്ള പ്രദേശത്ത് മീനച്ചിലാറിന്റെ 35 ഏക്കറോളം തീരം കയ്യേറിയതില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ വിമുഖത കാട്ടുന്നതില്‍ പ്രതിഷേധിച്ചാണ് ബിജെപി പ്രക്ഷോഭം. ആറ്റുതീരം അളന്നു തിട്ടപ്പെടുത്തി കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 24ന് വൈകിട്ട് 5ന് പൂവത്തുംമൂട് കവലയില്‍ നിന്ന് കിണറ്റിന് മൂട്ടിലേക്ക് ബിജെപി പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് എന്‍. ഹരി ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.വി. ബൈജു, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ആര്. ഗോപാലകൃഷ്ണന് നായര്‍, ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മോന്‍സി പി. തോമസ് തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും.
ആറ്റുപുറമ്പോക്ക് സ്വകാര്യവ്യക്തികള്‍ കൈയേറിയതില്‍ പ്രതിഷേധിച്ച് പ്രദേശത്ത് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. ഇവര്‍ നല്കിയ പരാതിയെ തുടര്‍ന്ന് കൈയേറ്റ ഭൂമി അളന്ന് തിരിക്കാന്‍ ഒരിക്കല്‍ നടപടിയായെങ്കിലും ഡെപ്യൂട്ടി തഹസില്‍ദാറുടെ ഒത്താശയോടെ നടപടി മാറ്റിവെച്ചുവെന്നാണ് ആരോപണം. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് കലക്ടര്‍ക്കും മറ്റും നല്കിയ പരാതിയെ തുടര്‍ന്ന് 25ന് ഭൂമി അളന്നുതിരിക്കാന്‍ വീണ്ടും ഉത്തരവായി. ഏറ്റുമാനൂര്‍ നഗരസഭയിലെ 18-ാം വാര്‍ഡില്‍പെട്ട 100 കോടിയോളം വിലമതിക്കുന്ന ഭൂമിയാണ് കാടുകളും മരങ്ങളും വെട്ടിനശിപ്പിച്ച് കൈയേറിയത്. പേരൂര്‍ വില്ലേജില്‍പെട്ട ഈ ഭൂമി പതിനഞ്ചോളം പേരുടെ അധീനതയിലാണിപ്പോള്‍.
കിണറ്റിന്‍മൂട് കടവില്‍ പഞ്ചായത്തുവകയായി ഉണ്ടായിരുന്ന കുളിക്കടവും കുളിപ്പുരയും എട്ടുവര്‍ഷം മുമ്പ് ഇടിച്ചു നിരത്തി. ഇപ്പോള്‍ ഒരു വീടിന്റെ ചുറ്റുമതിലിനുള്ളിലാണ് ഈ സ്ഥലം. ഏറ്റുമാനൂര്‍ മണര്‍കാട് ബൈപാസിനോട് ചേര്‍ന്ന കൈയേറ്റ ഭൂമിയിലേക്ക് മറ്റാര്‍ക്കും പ്രവേശിക്കാനാകാത്ത വിധം തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.
ഈ വാര്‍ഡിലെ കൗണ്‍സിലര്‍ ഉള്‍പ്പെടെ നഗരസഭാ, റവന്യൂ അധികൃതര്‍ കൈയേറ്റക്കാര്‍ക്ക് അനുകൂല നടപടിയാണ് എടുക്കുന്നതെന്നാണ് ആക്ഷേപം. ഇതിനിടെ മരങ്ങള്‍ വെട്ടിമാറ്റിയത് ഡിഎഫ്ഒ എത്തി പരിശോധിച്ചിരുന്നു.
ആക്ഷന്‍ കൗണ്‍സില്‍ വില്ലേജ് ഓഫിസിലും നഗരസഭയിലും വിവരാവകാശ നിയമമനുസരിച്ച് ഭൂമിയെ സംബന്ധിച്ച വിവരങ്ങള്‍ തിരക്കിയെങ്കിലും തൃപ്തികരമായ മറുപടിയല്ല ലഭിച്ചത്. പക്ഷേ, വില്ലേജില്‍നിന്ന് തഹസില്‍ദാര്‍ക്ക് നല്കിയ ഒരു രേഖയില്‍ മേല്പറഞ്ഞ സ്ഥലത്ത് കപ്പ, വാഴ എന്നിവ കൃഷി ചെയ്യുന്നതായി കണ്ടുവെന്നു പറയുന്നുണ്ട്. പ്രസിഡന്റ് മോന്‍സി പെരുമാലിന്റെ നേതൃത്വത്തില്‍ നടത്തിയ സമരപരിപാടികള്‍ക്കൊടുവില്‍ അന്ന് കലക്ടറായിരുന്ന യുവി.. ജോസിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ 28ന് കൈയേറ്റ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ എത്തുന്നതായി അഡീഷനല്‍ തഹസില്‍ദാര്‍ നോട്ടീസ് അയച്ചിരുന്നു.
കൈയേറ്റക്കാരെന്ന് ആരോപിക്കപ്പെടുന്ന 15 പേര്‍ക്കും സമീപവാസികള്‍ക്കും പുറമെ ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിക്കും ഏപ്രില്‍ അഞ്ചിന് നോട്ടീസ് നല്കി. അതിര്‍ത്തി നിര്‍ണയത്തിന് ഹാജരുണ്ടാകണം എന്നായിരുന്നു നോട്ടീസ്. സ്ഥലം കൈവശം വെച്ചിരിക്കുന്ന ഒമ്പതുപേര്‍ അളവ് തീയതി തങ്ങളുടെ സൗകര്യപ്രകാരം മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് അഡീഷനല്‍ തഹസില്‍ദാര്‍ക്ക് കത്ത് നല്കി.
ഇതേ തുടര്‍ന്ന് അളവ് മാറ്റിവെച്ച അഡീഷനല്‍ തഹസില്‍ദാര്‍ കൈയേറ്റക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വീണ്ടും കലക്ടറെ സമീപിച്ചു. വിവരാവകാശനിയമം വഴി ലഭിച്ച രേഖകളും ഇവര്‍ ഹാജരാക്കി. ഇതേതുടര്‍ന്നാണ് 25ന് ഭൂമി അളന്ന് തിരിക്കാന്‍ വീണ്ടും ഉത്തരവായത്. കൈയേറ്റക്കാരെന്ന് പറയുന്ന 15 പേരുള്‍പ്പെടെ ആറ്റുപുറമ്പോക്കിനോട് ചേര്‍ന്ന് സ്ഥലമുള്ള 41 പേര്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും സ്വാധീനത്തിന്റെ പേരില്‍ ഇനിയും അളവ് മാറ്റിവെക്കുമോ എന്നും നാട്ടുകാര്‍ക്ക് സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: