കോഴിക്കോട്: ബെംഗളൂരൂ ഗുല്‍ബര്‍ഗിലെ നഴ്സിങ് കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനിരയായ മലയാളിയായ ദളിത് വിദ്യാര്‍ത്ഥിനി അതീവ ഗുരുതരാവസ്ഥയില്‍. മലപ്പുറം എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി (19) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച്, ബാത്ത്റൂം വൃത്തിയാക്കാനുപയോഗിക്കുന്ന ഫിനോള്‍ കുടിപ്പിക്കുകയായിരുന്നു. മെയ് ഒമ്പതിനായിരുന്നു സംഭവം. മലയാളികള്‍ ഉള്‍പ്പെട്ട എട്ടംഗസംഘമാണ് റാഗിങ് നടത്തിയത്.
അവശനിലയിലായ അശ്വതി ബംഗളുരുവിലെ ആശുപത്രിയില്‍ അഞ്ചുദിവസം ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനാല്‍ കോളജ് അധികൃതര്‍ ഇടപെട്ട് മറ്റൊരു കുട്ടിക്കൊപ്പം നാട്ടിലേക്കയക്കുകയായിരുന്നു. എടപ്പാളിലെയും തൃശൂരിലെയും ആശുപത്രിയില്‍ ചികിത്സതേടി. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അന്നനാളത്തിനു ഗുരുതരമായ പൊള്ളലുണ്ട്. കഴുത്തില്‍ ദ്വാരമിട്ട് അതുവഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിയാണ് ജീവന് നിലനി ര്‍ത്തുന്നത്.
നിര്‍ധന ദളിത് കുടുംബാംഗമായ അശ്വതി അഞ്ചുമാസം മുമ്പാണ് നഴ്സിങ്ങിനു ചേര്‍ന്നത്. ക്ലാസ് ആരംഭിച്ചതു മുതല്‍ തന്നെ സീനിയര്‍ വിദ്യാര്‍ത്ഥി കള്‍ പീഡനം തുടങ്ങിയിരുന്നു. കറുത്തവളെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കോളേജ് അധികൃതര്‍ അന്വേഷിച്ചില്ലെന്നും റാഗ് ചെയ്ത വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പഠനം തുടരുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: