ന്യൂദല്‍ഹി: ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വത്തെ എല്ലാ രാജ്യങ്ങളും പിന്തുണയ്ക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ദക്ഷിണ കൊറിയയിലെ സോളില്‍ ജൂണ്‍ 23,24 തീയതികളില്‍ ചേരുന്ന എന്‍എസ്ജി പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി ഭാരതത്തിന്റെ പ്രവേശനം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക.
ചൈനയടക്കമുള്ള അംഗരാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്കയും റഷ്യയും ഫ്രാന്‍സും ഭാരതത്തിനനുകൂലമായ സമ്മര്‍ദ്ദങ്ങള്‍ ശക്തമാക്കി. ഭാരത വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസം ചൈനയിലെത്തി ചൈനീസ് വിദേശകാര്യ മന്ത്രി അടക്കമുള്ള ഉന്നത ചൈനീസ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ചൈനയുടെ എതിര്‍പ്പിനെ ഫലപ്രദമായി മറികടക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷയെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചൈനയുടെ എതിര്‍പ്പ് ഇല്ലാതായെന്ന് കഴിഞ്ഞ ദിവസം കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു. ജൂണ്‍ 16-17 തീയതികളില്‍ എസ്. ജയശങ്കര്‍ ചൈനീസ് അധികൃതരുമാി നടത്തിയ കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തിലായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.
സോളില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ ഭാരതത്തിന്റെ എന്‍എസ്ജി പ്രവേശനം ചര്‍ച്ചയാവില്ലെന്ന ചൈനയുടെ വാദം തള്ളിയ വൈറ്റ് ഹൗസ് വക്താവ് ജോണ്‍ ഏണസ്റ്റ് ഭാരതത്തിന്റെ പ്രവേശനം സോളില്‍ ചര്‍ച്ച ചെയ്യുമെന്ന് ഇന്നലെ വ്യക്തമാക്കി. ഏതെങ്കിലും ഒരു രാജ്യത്തെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ എല്ലാവരുടേയും അനുമതി ആവശ്യമായുണ്ടെന്നും ജോണ്‍ ഏണസ്റ്റ് പറഞ്ഞു.
ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വത്തെ പിന്തുണച്ച് ഇത് രണ്ടാമത് തവണയാണ് അമേരിക്ക പരസ്യമായി രംഗത്തെത്തിയത്. എന്‍എസ്ജി ഗ്രൂപ്പില്‍ 48 അംഗരാജ്യങ്ങളാണുള്ളത്. ആണവ നിര്വ്യാപക കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്ത ഭാരതത്തിന് എന്‍എസ്ജി അംഗത്വം നല്‍കുന്നത് ദക്ഷിണേഷ്യയിലെ ആയുധ സന്തുലനം ഇല്ലാതാക്കുമെന്നാണ് ചൈനയുടെ ആശങ്ക. ഭാരതത്തിന് പ്രവേശനം നല്കുകയാണെങ്കില് പാക്കിസ്ഥാനും നല്‍കണമെന്നും ചൈന ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: