കണ്ണൂര്‍: തലശ്ശേരി കുട്ടിമാക്കൂലില്‍ സിപിഎമ്മുകാരുടെ വ്യാജ പരാതിയില്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട ദളിത് യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രേരണാക്കുറ്റത്തിന് സിപിഎം നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തതോടെ സിപിഎം നേതൃത്വം വെട്ടില്‍. തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീറും ഡിവൈഎഫ്ഐ നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി.പി.ദിവ്യ എന്നിവര്‍ക്കെതിരെയാണ് യുവതിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് ഇന്നലെ തലശ്ശേരി പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ദളിത് യുവതി കുട്ടിമാക്കൂല്‍ കുനിയില്‍ ഹൗസില്‍ അഖില (30), അഞ്ജന (25) എന്നിവര്‍ ജയിലിലടക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചകളിലാണ് ദളിത് സഹോദരിമാര്‍ക്കെതിരെ സിപിഎം നേതാക്കളായ ഷംസീറും ദിവ്യയും മോശമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ജയില്‍ മോചിതരായി വീട്ടിലെത്തിയ യുവതികളില്‍ ഒരാളായ അഞ്ജന അന്ന് രാത്രി അമിതമായി ഉറക്കുഗുളിക കഴിച്ച് ആത്മഹത്യ ശ്രമം നടത്തുകയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. തങ്ങള്‍ക്കെതിരെ സിപിഎം നേതാക്കള്‍ നടത്തിയ കുപ്രചാരണങ്ങളിലും മറ്റും മനംനൊന്താണ് താന്‍ ആത്മഹത്യാശ്രമം നടത്തിയതെന്ന് അഞ്ജന തിങ്കളാഴ്ച പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം-ഡിവൈഎഫ് നേതാക്കള്‍ക്കെതിരെ ഇന്നലെ പോലീസ് കേസെടുത്തത്.
യുവതികള്‍ പ്രശ്നക്കാരാണ്, അയല്‍വാസികളോടു പോലും വഴക്കാണ്, ക്വട്ടേഷന്‍ സംഘത്തിലെ ഗുണ്ടകളെ പോലെ പെരുമാറുന്നവരാണ് ഇവരെന്നുമുള്ള തരത്തിലായിരുന്നു പി.പി.ദിവ്യ ചാനല്‍ ചര്‍ച്ചക്കിടയില്‍ പ്രതികരിച്ചത്. എ.എന്‍.ഷംസീര്‍ എംഎല്‍എയും യുവതികള്‍ കുഴപ്പക്കാരാണെന്ന രീതിയില്‍ ചാനലിലൂടെ പ്രതികരിച്ചിരുന്നു. ഇതിനു പുറമെ സാമൂഹിക മാധ്യമങ്ങളില്‍ സിപിഎം നടത്തിയ പ്രചരണങ്ങളും അഞ്ജനയെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നെന്നും ഇതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.
സിപിഎം പ്രവര്‍ത്തകരെ ഓഫീസില്‍ കയറി അക്രമിച്ചെന്ന വ്യാജ പരാതിയില്‍ കഴിഞ്ഞ 17 ന് തലശ്ശേരി പൊലീസ് യുവതികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയായിരുന്നു. സ്റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യം നല്‍കുമെന്നും അറിയിച്ചാണ് വിളിച്ചുവരുത്തിയത്. എന്നാല്‍ തലശ്ശേരി സ്റ്റേഷനിലെത്തിയ ഇവരെ പൊലീസ് സിപിഎം നിര്‍ദ്ദേശം അനുസരിച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി റിമാന്റ് ചെയ്യുകയുമായിരുന്നു.
എല്ലാ കാലത്തും ദളിത് പ്രേമം നടിച്ചും പ്രസംഗിച്ചും നടന്ന് ദളിതുകളെ അവഗണിച്ച സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ദളിത് യുവതിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്ത സംഭവം. ദളിത് യുവതികള്‍ക്കെതിരെ വ്യാജ പരാതി നല്കി ഭരണസ്വാധീനമുപയോഗിച്ച് കേസെടുപ്പിച്ച് ജയിലിലടപ്പിച്ച നടപടി ദേശീയതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെടുകയും പാര്‍ട്ടി ഏറെ പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികരിക്കാന്‍ പോലും കഴിയാതെ പല നേതാക്കളും ഉഴലുകയായിരുന്നു. അതിനിടയിലാണ് കൂനിന്മേല് കുരു എന്ന പോലെ ജയിലിലടക്കപ്പെട്ട യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനു പിന്നില്‍ പാര്‍ട്ടിയുടെ യുവ എംഎല്‍എയും യുവ വനിതാ നേതാവും ആണെന്ന പരാതിയുടെ പേരില്‍ ഇവര്‍ക്കെതിരെ കേസെടുത്ത സംഭവം ഉണ്ടായിരിക്കുന്നത്. സംഭവം ഇത്രത്തോളം ചര്‍ച്ചയാവുകയും പാര്‍ട്ടി നേതാക്കള്‍ തന്നെ കേസില്പ്പെടുകും ചെയ്തത് പാര്‍ട്ടിക്കകത്ത് സജീവ ചര്‍ച്ചയായിക്കഴിഞ്ഞു. അണികള്‍ക്കിടയിലും നേതൃത്വത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഭരണം ലഭിച്ച് ഒരുമാസം തികയും മുമ്പേ ദളിത് പീഡനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ പാര്‍ട്ടിയെ പിടിച്ചുലക്കുന്ന സ്ഥിതിയിലെത്തിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: