ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ. ഒറ്റയടിക്ക് 20 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചാണ് ഭാരതം ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. രാവിലെ 9.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നും ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് പിഎസ്എല്‍വി സി 34 കുതിച്ചുയര്‍ന്നു.
505 കിലോമീറ്റര്‍ അകലെയായി ഒരേ ഭ്രമണപഥത്തിലാണ് 20 ഉപഗ്രഹങ്ങള്‍ എത്തിച്ചത്. ഒരേ വിക്ഷേപണ വാഹനമുപയോഗിച്ച് ഭാവിയില്‍ വിഭിന്നങ്ങളായ ഉപഗ്രഹങ്ങള്‍ വ്യത്യസ്ഥ ഭ്രമണപഥങ്ങളില്‍എത്തിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണമാണിത്.
ഭൗമ നിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്–2 ഉപഗ്രഹവും 19 ചെറു ഉപഗ്രഹങ്ങളുമാണ് പിഎസ്എല്‍വി സി–34 ഭ്രമണപഥത്തില്‍ എത്തിച്ചത്. ആദ്യമായാണ് ഭാരതം 20 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് ബഹിരാകാശത്ത് എത്തിക്കുന്നത്. അമേരിക്ക, കാനഡ, ജര്‍മനി, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നും ഭാരതത്തിലെ രണ്ട് വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍നിന്നുമുള്ളവയാണ് മറ്റ് 19 എണ്ണം. ഭാരതത്തിന്റെ അയല്‍രാജ്യങ്ങളിലെ മിസൈല്‍ വിക്ഷേപണങ്ങളെ നിരീക്ഷിക്കാനുള്ള സംവിധാനമാണ് കാര്‍ട്ടോസാറ്റ് 2ല്‍ ഉള്ളത്. 2007ല്‍ ഇതേ ദൗത്യവുമായി കാര്‍ട്ടോസാറ്റ് – 2 വിക്ഷേപിച്ചിരുന്നു. കാര്‍ട്ടോസാറ്റ് – 2ബി 2010ല്‍ വിക്ഷേപിച്ചിരുന്നു.
ഇന്ന് വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ ചിലത് :
സത്യഭാമസാറ്റ്: ചെന്നൈയിലെ സത്യഭാമ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ചത്. ഒന്നര കിലോ ഭാരമുള്ള ഉപഗ്രഹത്തില്‍ ഇന്‍ഫ്രാറെഡ് സ്പെട്രോമീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഹരിതഗൃഹവാതകത്തിന്റെ തോത് കണ്ടെത്തുകയാണ് ദൗത്യം.
സ്വായം ഉപഗ്രഹം: പൂനെയിലെ കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ചതാണിത്. ഒരു കിലോ ഭാരമുള്ള ഉപഗ്രഹം ഹാം റേഡിയോ സമൂഹത്തിന് പോയിന്റ് ടു പോയിന്റ് മെസേജിങ് സേവനത്തിന് ഉതകുന്നതാണ്.
ഡോവ് ഉപഗ്രഹങ്ങള്‍: മൂന്ന് യൂണിറ്റ് ക്യൂബ്സാറ്റുകള് അടങ്ങുന്ന 12 ഉപഗ്രഹങ്ങളാണിത്. ഫ്ലോക്ക് -2പി എന്ന പേരിലും അറിയപ്പെടുന്നു. ഭൗമനിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഉപഗ്രഹമാണിത്. യുഎസ് നിര്‍മിതം.
സ്കൈസാറ്റ് – സി1: ഗുഗിളിന്റെ ഉപ കമ്പനിയായ ടെറാ ബെല്ലയുടെ 110 കിലോ ഭാരമുള്ള ഈ ഉപഗ്രഹം എര്ത് – ഇമേജിങ് സാങ്കേതികവിദ്യയില്‍ സഹായിക്കും. സബ് – മീറ്റര്‍ റെസൊലൂഷന്‍ പ്രതിബിംബവും എച്ച്ഡി വിഡിയോയും നല്കാനുതകുന്ന സാങ്കേതിക വിദ്യ ഉപഗ്രഹത്തിലുണ്ട്.
ജിഎച്ച്ജിസാറ്റ്: കനേഡിയന്‍ നിര്‍മിതം. ഭൗമനിരീക്ഷണത്തിന് ഉപയോഗിക്കും. കൂടാതെ ഹരിതഗൃഹവാതകത്തിന്റെ സാന്ദ്രതയും നിരീക്ഷിക്കും.
എം3എംസാറ്റ്: മാരിടൈം മോണിറ്റോറിങ് ആന്‍ഡ് മെസേജിങ് മൈക്രോ – സാറ്റലൈറ്റ് എന്നാണ് പേര്. കനേഡിയന്‍ നിര്‍മിത ഉപഗ്രഹം വിവരസാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ക്കാണ് ഉപയോഗിക്കുക.
ബിറോസ്: ബര്‍ലിന്‍ ഇന്‍ഫ്രാറെഡ് ഒപ്റ്റിക്കല്‍ സിസ്റ്റം എന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ജര്‍മനിയുടേതാണ്. കാട്ടുതീ പോലെ ഉയര്‍ന്ന താപനിലയിലുള്ളവ പെട്ടെന്നു കണ്ടുപിടിക്കലാണ് ഈ ഉപഗ്രഹത്തിന്റെ സംവിധാനം.
ലാപാന്‍ – എ3: ഇന്തോനീഷ്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണിത്. പ്രകൃതിവിഭവങ്ങളെയും പരിസ്ഥിതിയെയും നിരീക്ഷിക്കുകയാണ് ദൗത്യം.
1288 കിലോഗ്രാമാണ് 20 ഉപഗ്രഹങ്ങളുടെയും കൂടി ആകെ ഭാരം. 2008 ൽ ഒരു വിക്ഷേപണത്തിൽ 10 ഉപഗ്രഹങ്ങൾ ഐഎസ്ആര്‍ഒ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു. 2014ൽ റഷ്യ DNEPR റോക്കറ്റിൽ 37 ഉപഗ്രഹങ്ങളാണ് വിജയകരമായി വിക്ഷേപിച്ചതാണ് ഈ രംഗത്തെ റെക്കോഡ്.
ഈ വർഷം ഇതുവരെ 11 വിദേശ ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി – സി 28, സി 30 എന്നീ റോക്കറ്റുകള്‍ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: