പേരാമ്പ്ര: സിപിഎം ഭരിക്കുന്ന പേരാമ്പ്ര പഞ്ചായത്തിലെ ചേര്മല സാംബവ കോളനിയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ സന്ദര്‍ശനം. കോളനിയുടെ സമഗ്ര വികസനം സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട കരടുരേഖ ചര്‍ച്ച ചെയ്യുന്നതിനു മുന്നോടിയായിട്ടായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, ജില്ലാ പഞ്ചായത്തംഗം സുജാത മനയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന, വിവിധ വകുപ്പ് തലവന്മാര് തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
നിലവിലെ പകുതിയിലേറെ വീടുകളും താമസയോഗ്യമല്ല. താമസിക്കാവുന്ന വീടുകളിലാവട്ടെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണുള്ളത്. മഴയത്ത് ചോര്‍ന്നൊലിക്കുന്ന വീടുകള്‍ അടിയന്തരമായി ഷീറ്റിട്ട് സുരക്ഷിതമാക്കാനും കിടന്നുറങ്ങാന്‍ പാകത്തില്‍ തറയില്‍ ഷീറ്റ് വിരിക്കാനും പട്ടികജാതി വികസവകുപ്പിന് മന്ത്രി നിര്‍ദേശം നല്കി. നിലവില്‍ പട്ടികജാതി വിഭാഗത്തിന് മൂന്നുലക്ഷം രൂപയാണ് വീട് നിര്‍മാണത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്നത്. സാംബവ കോളനിയുടേത് പ്രത്യേക കേസായി പരിഗണിച്ച് കൂടുതല്‍ തുക അനുവദിക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെടും.
വയറിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കകം കോളനിയില്‍ വൈദ്യുതിയെത്തിക്കാന്‍ കെ.എസ്.ഇ.ബിക്ക് മന്ത്രി നിര്‍ദേശം നല്കി. താല്‍ക്കാലികമായി കോളനിയില്‍ കുടിവെള്ളമെത്തിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണം. കോളനിയുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി ജില്ലാപഞ്ചായത്ത് ഒരു കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ കോളനിയുടെ ഇരുഭാഗങ്ങളിലുമുള്ള റോഡുകളെ ബന്ധിപ്പിച്ച് മധ്യത്തിലൂടെ നടപ്പാതനിര്മിക്കാനുള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കോളനിയില്‍ ടോയ്ലെറ്റ് സംവിധാനം പഞ്ചായത്ത് ഏര്‍പ്പെടുത്തും.
പ്രദേശത്തെ ഗവ. വെല്‍ഫെയര്‍ സ്കൂളില്‍ കോളിനിയിലെ മുഴുവന്‍ കുട്ടികളെയും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കോളനിയില്‍ പ്രീപ്രൈമറി സ്കൂള്‍ തുടങ്ങുന്നതിന്റെ സാധ്യതയെ കുറിച്ച് പഠിക്കാന്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഒരു സമിതിക്ക് യോഗം രൂപം നല്കി. കോളനിയിലെ മുഴുവന്‍ പേരെയും ബി.പി.എല്‍ പട്ടികയില്‍ പെടുത്തുന്നതിനായി സര്‍ക്കാരിനോട് ആവശ്യപ്പെടും. പട്ടയമില്ലാത്തവര്‍ക്ക് പട്ടയം ലഭ്യമാക്കാനും നടപടി സ്വീകരിക്കും. നിലവില്‍ പട്ടയം ആവശ്യമുള്ളവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ അപേക്ഷ സമര്ക്കാരിന് സമര്‍പ്പിക്കാന്‍ ജില്ലാ പട്ടികജാതി വികസന വകുപ്പിന് നിര്‍ദേശം നല്കി. കോളനി നിവാസികളുടെ ചികില്‍സയ്ക്കാവശ്യമായ പണം പട്ടികജാതി വികസന വകുപ്പ് നല്‍കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
30 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയുടെ വികസനത്തിന് സമഗ്ര പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട് റിട്ടയേര്‍ഡ് ചീഫ് എഞ്ചിനീയര്‍ പി.സി ബാലന് തയ്യാറാക്കിയ കരടുരേഖയിന്മേല് പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കവെ മന്ത്രി ഉറപ്പുനല്‍കി.
കരട് രേഖയും ചര്‍ച്ചയിലെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി കോളനിയുടെ വികസനത്തിനുള്ള സമഗ്രരേഖ തയ്യാറാക്കുന്നതിന് ജില്ലാകലക്ടറെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: