കോഴിക്കോട്: ജില്ലയില്‍ മെയ് ആദ്യവാരം മുതല്‍ ജൂണ്‍ 20 വരെ നടന്ന 1122 റെയിഡുകളിലായി 159 പേരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ. സുരേഷ് അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവര്‍ക്കെതിരെ 191 അബ്കാരി കേസുകളും 156 കോഡ്പാ കേസുകളും ചുമത്തുകയുണ്ടായി. ഇതോടനുബന്ധിച്ച് 444 ലിറ്റര്‍ വിദേശമദ്യം, 37 ലിറ്റര്‍ ചാരായം, 312 ലിറ്റര്‍ മാഹിമദ്യം, 98 ലിറ്റര്‍ ഗോവ മദ്യം, 3990 ലിറ്റര്‍ വാഷ്, 12.65 കിലോഗ്രാം കഞ്ചാവ്, 20ഗ്രാം കറുപ്പ്, 32 ഗ്രാം ചരസ് എന്നിവ പിടിച്ചെടുത്തു. മദ്യവും മറ്റും കടത്താനുപയോഗിച്ച 23 വാഹനങ്ങളും പിടിച്ചെടുത്തു.
മദ്യത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കായി ഇക്കാലയളവില്‍ ലൈസന്‍സുള്ള മദ്യശാലകളില്‍ 784 തവണ പരിശോധന നടത്തുകയും 297 സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയക്കുകയും ചെയ്തു. വ്യാജമദ്യത്തിനെതിരെ ജനാഭിപ്രായം സ്വരൂപിക്കുന്നതിനും മറ്റുമായി 63 പഞ്ചായത്തുകളില്‍ യോഗം നടത്തുകയുണ്ടായി. ഇതിനുപുറമെ വിവിധ ബഹുജനസംഘടനകളുമായി സഹകരിച്ച് 44 ബോധവത്ക്കരണ പരിപാടികള്‍ നടത്തി. ഗോവ, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യവണ്ടികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അഴിയൂര്‍ ചെക്ക് പോസ്റ്റിലും ദേശീയപാതയുടെ വിവിധ ഭാഗങ്ങളിലും പരിശോധന നടത്തിവരുന്നുണ്ട്.
നിലവില്‍ പഞ്ചായത്ത്- നിയമസഭാ മണ്ഡലം- ജില്ലാതലങ്ങളില്‍ വ്യാജമദ്യ മയക്കുമരുന്ന് വിരുദ്ധ ജനകീയ കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കുന്ന മാതൃകയില്‍ മുനിസിപ്പാലിറ്റി-കോര്പ്പറേഷന് തലങ്ങളിലും യോഗങ്ങള്‍ ചേരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
. ബ്ലോക്ക്-പഞ്ചായത്ത് തലങ്ങളിലും ഇത്തരം യോഗങ്ങള്‍ ചേരുക, മദ്യവിരുദ്ധ ബോധവത്ക്കരണത്തിന് കുടുംബശ്രീയെ പ്രയോജനപ്പെടുത്തുക എന്നീ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. യോഗത്തില്‍ എ.ഡി.എം ടി.ജനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എം.എസ്.വിജയന്, വടകര ഡി.വൈ.എസ്.പി സജീവ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, മദ്യനിരോധന- മദ്യവര്‍ജ്ജന സംഘടനാപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: