കൊച്ചി: പാമോയില്‍ കേസ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. വിചാരണക്കോടതിയില്‍ കക്ഷി ചേര്‍ന്ന് നിയമ നടപടി തുടരുമെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചപ്പോള്‍ പുനരന്വേഷണത്തിലൂടെ സര്‍ക്കാര്‍ കേസ് ഇല്ലാതാക്കിയെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്നെഴുതിയ തിരക്കഥയ്ക്ക് അനുസരിച്ചാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കുറ്റപ്പെടുത്തി. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമാക്കുന്ന സംസാരിക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് രേഖകള്‍ ഉദ്ദരിച്ച് അച്യുതാനന്ദന് പറഞ്ഞു.
ഉപജാപങ്ങളിലൂടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. അഹമ്മദിനെ മാറ്റിയതു കൊണ്ടു കേസ് തേച്ചുമായ്ക്കാനാകില്ല. കേസ് തേഞ്ഞുമാഞ്ഞ് പോകുമെന്നത് ഉമ്മന്‍ചാണ്ടിയുടെ പകല്‍ക്കിനാവ് മാത്രമാണ്. വിചാരണക്കോടതിയില്‍ കക്ഷി ചേരുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും വി.എസ് വ്യക്തമാക്കി. അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും നിറഞ്ഞ റിപ്പോര്‍ട്ടാണ് വിജിലന്‍സ് എസ് പി വി.എം. ശശിധരന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയത്. അന്നത്തെ ധനകാര്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാന്‍ സാധിക്കില്ലെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാലിതു തെറ്റാണെന്നു വി.എസ് ആരോപിച്ചു.
ശശിധരന് സമര്‍പ്പിച്ച ഫയലില്‍ ഒപ്പിട്ടിരിക്കുന്നതു സി.എം, എഫ്.എം എന്നാണ്. ധനമന്ത്രി അറിഞ്ഞു കൊണ്ടാണു ഫയല്‍ പോയതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. അന്നത്തെ ഭക്ഷ്യ മന്ത്രിയും രണ്ടാം പ്രതിയുമായ ടി.എച്ച്. മുസ്തഫ നല്കിയ മൊഴിയും ഇതു ശരിവയ്ക്കുന്നു. എന്നാല്‍ പകരം അഡിഷനല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യുവാണു നോട്ടില്‍ കുറിച്ചിരിക്കുന്നത്. ഇങ്ങനെ വേര്‍തിരിവുള്ള രേഖകള്‍ നിലനില്‍ക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവില്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടിക്കു കൂട്ടുനിന്ന് ഉപജാപകസംഘമായി പ്രവര്‍ത്തിച്ച വിജിലന്‍സ് ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.
കടുത്ത നിയമനിഷേധമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അരങ്ങേറിയതെന്ന് പിണറായി വിജയന് കണ്ണൂരില്‍ പറഞ്ഞു. പ്രോസിക്യൂട്ടറെ തത്സ്ഥാനത്തിരുത്തി അപമാനിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അപമാനം സഹിക്കവയ്യാതെയാണ് അദ്ദേഹം രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു. പാമോയില്‍ ഇറക്കുമതി കാബിനറ്റ് നോട്ട് അനുസരിച്ചാണു തീരുമാനിച്ചതെന്നു കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍ മന്ത്രിസഭ ഇതു ചര്‍ച്ച ചെയ്തില്ലെന്ന് അന്നത്തെ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ വ്യക്തമാക്കിയിട്ടുണ്ട്. പാമോലിന്‍ ഇറക്കുമതിക്ക് ആഗോള ടെന്‍ഡര്‍ വിളിക്കുക പ്രായോഗികമല്ലെന്നാണു വിജിലന്‍സ് റിപ്പോര്‍ട്ട് പറയുന്നത്. വിജിലന്‍സിന് ഇക്കാര്യം എങ്ങനെ ബോധ്യമായെന്നത് വ്യക്തമല്ലെന്നും പിണറായി പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യം പരിശോധിക്കാന്‍ കോടതി തയാറാകണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: