ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ അറയ്ക്കല്‍ ചിറ വെളി വീട്ടില്‍ അനീഷ് കുമാര്‍ (40 ) ആത്മഹത്യ ചെയ്തത് പോലീസിന്റെ മാനസിക പീഡനം മൂലമെന്ന് ബന്ധുക്കള്‍. അയല്‍ വാസിയായ ഒരു സ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് മാരാരിക്കുളം പോലീസ് സ്റ്റേഷനിലെ പോലീസുകാരന് ദിലീപ്, അനീഷിനെ നിരന്തരമായി ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു.
തന്നെ അറസ്റ്റു ചെയ്ത് ശാരീരികമായി ഉപദ്രവിക്കുമെന്ന് പോലീസുകാരന് ഫോണില്‍ വിളിച്ചു പറഞ്ഞതായി അനീഷ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അനീഷിന്റെ സുഹൃത്തിനെയും ഈ പോലീസുകാരന് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ 20ന് ഒന്‍പതു തവണ ഈ പോലീസുകാരന് വിളിച്ചിരുന്നെങ്കിലും അനീഷ് ഫോണ്‍ എടുത്തിരുന്നില്ല. ഇത് അദ്ദേഹം രാത്രി സുഹൃത്തുക്കളോട് വിളിച്ചു പറഞ്ഞിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കി പോലീസ് ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്ന് അനീഷ് ഭയപ്പെട്ടിരുന്നതായും അനീഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.
അതിനുശേഷം അനീഷിന്റെ ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. പിറ്റേ ദിവസം രാവിലെ തിരുവിഴ ലെവല്‍ ക്രോസ്സിനു സമീപം അനീഷിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഈ കേസ് സമഗ്രമായി അന്വേഷിക്കണമെന്നും ആരോപണ വിധേയനായ പോലീസുകാരനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ മാരാരിക്കുളം എസ്ഐ, സിഐ, ചേര്‍ത്തല ഡിവൈഎസ്പി എന്നിവര്‍ക്ക് പരാതി നല്കി.
കേസ് സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാര്‍, മാരാരിക്കുളം വടക്ക് പഞ്ചായത്തു കമ്മറ്റി പ്രസിഡന്റ് ശ്രീകുമാര്‍, സെക്രട്ടറി സനീഷ്, കര്‍ഷകമോര്‍ച്ചാ പ്രസിഡന്റ് പദ്മകുമാര്‍ വാര്‍ഡ് മെമ്പര്‍മാരായ റെജികുമാര്‍, മനോഹരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: