അയോധ്യയില്‍ ശ്രീരാമന് അവതരിച്ചപ്പോള്‍ രാവണരാജധാനിയായ ലങ്കയില്‍ പലതരം ദുര്നിമിത്തങ്ങള് കണ്ടു. രാവണന്റെ കിരീടം കാരണമേതുമില്ലാതെ ശിരസ്സില്‍ നിന്നും ഭൂമിയില്‍ പതിച്ചു. അപശകുനങ്ങള്‍ അഭംഗുരം തുടരുമ്പോള്‍ രാജധാനിയില്‍ ഒരു അശരീരി മുഴങ്ങി:
‘അല്ലയോ രാവണ! നിന്റെ അന്തകനായി അയോധ്യയില്‍ മഹാവിഷ്ണു മനുഷ്യനായി അവതാരം കൈക്കൊണ്ടിരിക്കുന്നു!’
അശരീരി വാക്യം കേട്ടതോടെ രാവണന് ഇരിക്കപ്പൊറുതിയില്ലാതായി. തന്നെ വധിക്കാന്‍ പിറന്ന ആ കുഞ്ഞിനെ എങ്ങനെയെങ്കിലും വകവരുത്തണമെന്ന് രാവണന് തീരുമാനിച്ചു. ശൈശവത്തില്‍ത്തന്നെ കുഞ്ഞിനെ കൊല്ലുന്നതായാല്‍ പലതരത്തിലുള്ള അപകടങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും രാവണന് കണക്കുകൂട്ടി. അയോധ്യയിലെത്തി വിവരങ്ങള്‍ അന്വേഷിച്ചു വരാന്‍ സേവകരായ ശുക-സാരണന്മാരെ നിയോഗിച്ചു.
രാക്ഷസരായ ശുകനും സാരണനും അയോധ്യയിലെത്തുകയും അവതാരം കൈക്കൊണ്ട ശ്രീരാമനെ കാണുകയും ചെയ്തു. പ്രഥമദര്‍ശനത്തില്‍ തന്നെ രണ്ട് രാക്ഷസരും ശ്രീരാമനില്‍ അതീവഭക്തിയുള്ളവരായിത്തീര്ന്നു. ആഗമനോദ്ദേശ്യംപോലും മറന്നുപോയ അവര്‍ കുഞ്ഞിനെ നമസ്കരിക്കുകയും ഉള്ളില്‍ ഭക്തി വളരണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
തിരിച്ച്് ലങ്കയിലെത്തിയ അവര്‍, രാവണന്റെ സംശയം അസ്ഥാനത്താണെന്ന് പറഞ്ഞ്് അദ്ദേഹത്തെ ആശ്വസിപ്പിക്കുകയാണുണ്ടായത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: