ആലപ്പുഴ: നഗരത്തില്‍ ജങ്ഷന് നവീകരണത്തിന്റെ പേരില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കുരുക്കിലായത് യാത്രക്കാര്‍. അപകട കുഴികള്‍ നിറഞ്ഞ ജനറല്‍ ആശുപത്രി ജങ്ഷനിലെ കുഴികള്‍ നികത്തി ഇന്റര്‍ലോക് ടൈലുകള്‍ പാകി.
ദേശീയപാതയിലെ മറ്റു പ്രധാനപ്പെട്ട ജങ്ഷനുകളിലും ടൈല്‍ പാകിയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വലിയ ലോഡുകളുമായി എത്തുന്ന ലോറികളും മറ്റു വലിയ വാഹനങ്ങളും തിരിയുന്ന ജങ്ഷനുകളില്‍ നിരന്തരം ടാര്‍ തകര്‍ന്നു പോകുകയും വലിയ കുഴികള്‍ രൂപപ്പെടുന്നതും പതിവായിരുന്നു.
തിരുവമ്പാടി ജങ്ഷനില്‍ കഴിഞ്ഞ ദിവസം മുതല്‍ ടൈല്‍ പാകുന്നതിനുള്ള കോണ്‍ക്രീറ്റിങ് ആരംഭിച്ചു. പണി പൂര്‍ത്തീകരിക്കുന്നതിനു വേണ്ടിയുള്ള ഒരാഴ്ച ഇതുവഴി ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. ഇതോടെ നഗരം ഗതാഗതകുരുക്ക് അതിരൂക്ഷമായി.
വടക്കുനിന്നും വരുന്ന വാഹനങ്ങള്‍ ഇരുമ്പുപാലത്തില്‍ നിന്നോ ജനറല്‍ ആശുപത്രി ജങ്ഷനില്‍ നിന്നോ കിഴക്കോട്ട് തിരിഞ്ഞാണു ചങ്ങനാശേരി ജങ്ഷനിലൂടെ ദേശീയപാതയില്‍ പ്രവേശിക്കുന്നത്. തെക്കുനിന്നും വരുന്ന വാഹനങ്ങള്‍ ചുടുകാട് ജങ്ഷന് വഴി വെള്ളക്കിണര്‍ അല്ലെങ്കില്‍ കലക്ടറേറ്റ് ജംക്ഷനില്‍ പ്രവേശിക്കും.
തിരുവമ്പാടി ജങ്ഷനിലെ പണികള്‍ പൂര്‍ത്തീകരിച്ച ശേഷം വലിയചുടുകാടും ശവക്കോട്ടപ്പാലം ജങ്ഷനിലുമാണ് അടുത്ത രണ്ടു ഘട്ടമായി ടൈല്‍ പാകുന്നത്. ഇതോടെ കുറഞ്ഞത് വരുന്ന ഒരുമാസക്കാലമെങ്കിലും യാത്രക്കാര്‍ ഈ ദുരിതം പേറേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: