ചേര്‍ത്തല: പട്ടണക്കാട് സര്‍വ്വീസ് സഹകരണബാങ്കിലെ കോടികളുടെ തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം പോലീസ് വിജിലന്‍സിനു കൈമാറും. നിലവില്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കേസ് പോലീസ് വിജിലന്‍സ് അന്വേഷിക്കണമെന്നു കാട്ടി സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്കി.
സഹ. സ്ഥാപനങ്ങളില്‍ അഞ്ചുലക്ഷത്തിനു മുകളിലുള്ള ക്രമക്കേടുകള്‍ പോലീസ് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ചട്ടം. പട്ടണക്കാട് ബാങ്കിലെ തട്ടിപ്പില്‍ സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ 27 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ പോലീസിനുള്ളില്‍ തന്നെ അന്വേഷണം വിജിലന്‍സിനു കൈമാറണമെന്ന വാദം ഉയര്‍ന്നിട്ടുണ്ട്.
കോണ്‍ഗ്രസ് ഭരിക്കുന്നതാണ് ബാങ്ക്. ഭരണകക്ഷിയായ സിപിഎമ്മും വിജിലന്‍സ് അന്വേഷണത്തിനായാണ് വാദിച്ചിരുന്നത്. ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചത് കഴിഞ്ഞ കഴിഞ്ഞ സര്‍ക്കാരായിരുന്നു. അന്വേഷണം തുടങ്ങി ആദ്യഘട്ടത്തില്‍ തന്നെ പ്രധാനപ്രതികളെ വലയിലാക്കി റിമാന്‍ഡിലാക്കാന്‍ സംഘത്തിനു കഴിഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയചിത്രങ്ങള് മാറിമറിഞ്ഞതോടെ അന്വേഷണം തണുത്തു. ഇനിയും കേസില്‍ പ്രതിപട്ടികയിലുള്ള ഒരാളെ കൂടി പിടികൂടാനുണ്ട്.
പിടിയിലായ ജീവനക്കാര്‍ക്കു പുറമെ മറ്റുപലര്‍ക്കും തട്ടിപ്പില്‍ വ്യക്തമായ പങ്കുള്ളതായാണ് നിലവിലെ അന്വേഷണത്തില്‍ തെളിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: