മയ്യില്‍: കസ്റ്റഡിയിലെടുത്ത മണല്‍ ലോറി വില്ലേജ് ഓഫീസറെ ബന്ദിയാക്കി മോചിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മയ്യില്‍ വേളം സ്വദേശി കെ.പി.പ്രവീണ്‍, ചെറുപഴശ്ശി സ്വദേശി പി.പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്. മയ്യില്‍ കയരളം വില്ലേജ് ഓഫീസില്‍ കഴിഞ്ഞ 16 നാണ് സംഭവം. അനധികൃതമായി കടത്തുകയായിരുന്ന മണല്‍ലോറി കസ്റ്റഡിയിലെടുത്ത് മഹസ്സര്‍ തയ്യാറാക്കുന്നതിനിടയിലാണ് മുപ്പതോളം വരുന്ന സിപിഎം സംഘം സ്ഥലത്തെത്തി വില്ലേജ് ഓഫീസറെ മൂന്നുമണിക്കൂറോളം ബന്ദിയാക്കി പിടികൂടിയ ലോറി മോചിപ്പിച്ചുകൊണ്ടുപോയത്. കയരളം വില്ലേജ് ഓഫീസര്‍ കോട്ടയം സ്വദേശിയായ എസ്.അരുണിനെയാണ് മണല്‍ മാഫിയാസംഘം ഉപരോധിച്ചത്. ലോറിക്ക് മണല്‍ കടത്താനുള്ള പാസോ ആര്‍സി ബുക്കോ ഡ്രൈവര്‍ക്ക് ലൈസന്‍സോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വണ്ടി പിടിച്ചെടുത്ത് മഹസ്സര്‍ തയ്യാറാക്കി തളിപ്പറമ്പ് തഹസില്‍ദാര്‍ മുമ്പാകെ ഹാജരാക്കാന്‍ വില്ലേജ് ഓഫീസര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് ഓഫീസറെ ഉപരോധിച്ച് താക്കോല്‍ കൈവശപ്പെടുത്തി ലോറിയുമായി സംഘം കടന്നുകളഞ്ഞത്. പിടികൂടിയ ശേഷം വ്യാജ പാസുമായി സംഘം സ്ഥലത്തെത്തിയെങ്കിലും പാസില്‍ സമയം ഉള്‍പ്പെടെ രേഖപ്പെടുത്താത്തതിനാല്‍ വില്ലേജ് ഓഫീസര്‍ ഇത് സ്വീകരിച്ചില്ല. മണ്ണു കയറ്റിവന്ന മറ്റൊരു ലോറിയും ഇതേസമയം വില്ലേജ് ഓഫീസര്‍ പിടികൂടിയിരുന്നു. ഈ വാഹനവും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാതെ ഉടമകള്‍ സ്ഥലത്തുനിന്നും എടുത്തുകൊണ്ടുപോവുകയായിരുന്നു. സംഭവം വില്ലേജ് ഓഫീസര്‍ ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് പ്രശ്നം തേച്ചുമാച്ചുകളയാനുള്ള നീക്കമാണ് സിപിഎം നടത്തിവന്നിരുന്നത്. ഇതേത്തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ തന്റെ ഫേസ് ബുക്ക് പേജില്‍ കുറിപ്പിട്ടതും സ്ഥലം മാറ്റത്തിന് അപേക്ഷിച്ചതിനെയും തുടര്‍ന്ന് കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മയ്യില്‍ പോലീസ് ഇന്നലെ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ‘ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അക്രമകാരികള്‍ക്കെതിരായി നല്കിയ പരാതി പിന്‍വലിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുന്നു, ഇനിയിവിടെ ജോലി ചെയ്യുന്നതില്‍ എന്തര്‍ത്ഥം’ എന്നും ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനത്തല്ല ഈ കൊച്ചുകേരളത്തിലെ എന്റെ സ്വന്തം ഓഫീസിലാണ് ഞാന്‍ മൂന്നുമണിക്കൂര്‍ ബന്ദിയാക്കപ്പെട്ടത്. അനധികൃതമായ മണല്‍കടത്ത് പിടികൂടിയതാണ് ഞാന്‍ ചെയ്ത കുറ്റം. ഇതിന്റെ പേരില്‍ നാല്‍പ്പതോളം ആള്ക്കാര് മൂന്നരമണിക്കൂര്‍ തടഞ്ഞുവെച്ചുള്ള അസഭ്യം പറച്ചിലും വധഭീഷണിയും. എനിക്ക് എന്നോട് ആത്മനിന്ദ തോന്നിയ രണ്ട് ദിവസങ്ങള്‍. തനിക്ക് ഇതിന്റെ ആവശ്യമുണ്ടോ തുടങ്ങിയ വാക്കുകളാണ് ഫേസ് ബുക്കില്‍ ഇദ്ദേഹം കുറിച്ചത്. ഇതിന് സിപിഎം ജില്ലാ കമ്മറ്റിയംഗത്തിന്റെ മറുപടിയും വന്നതോടെയാണ് പ്രശ്നം കൊഴുത്തത്. പിടിയിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: