കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഓട്ടോറിക്ഷകള്‍ക്ക് കെഎംസി നമ്പര്‍ നേടാനായി വ്യാജ രേഖ ഹാജരാക്കിയതായി പരാതി. കണ്ണൂര്‍ കോര്‍പ്പറേഷനിലെ നൂറ് ഓട്ടോറിക്ഷാ ഉടമകള്‍ക്ക് പുതുതായി കെഎംസി നമ്പര്‍ നല്‍കിയിരുന്നു. ഇതിലാണ് വ്യാപക ക്രമക്കേടുകള്‍ നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. വണ്ടിയുടെ രേഖകളില്‍ മേല്‍വിലാസം പഞ്ചായത്തുകളിലും ഇവര്‍ ഹാജരാക്കിയ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റില്‍ നഗരസഭക്കുള്ളില്താമസമെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ നല്കിയ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്ന് തെളിഞ്ഞത്. ഇതിന് പിന്നില്‍വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും, ഇത്തരം അനധികൃത റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമന്നും സ്വതന്ത്ര ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് ജില്ലാ സെക്രട്ടറി എന്‍.ലക്ഷ്മണന് ആര്‍ടിഒക്ക് നല്കിയ പരാതിയില്‍ ആവശ്യ്പെട്ടു. പുതുതായി നല്കിയ കെഎംസി നമ്പറുകള്‍ വീണ്ടും പരിശോധനക്ക് വിധേയമാക്കണമെന്നും വ്യാജ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരുടെ കെഎംസി നമ്പറുകള്‍ റദ്ദ് ചെയ്യണമെന്നും യൂണിയന് ആവശ്യപ്പെട്ടു. കെഎംസി നമ്പര്‍ നല്‍കുന്നതിനും ഇതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുമുള്ള അധികാരം ആര്ടിഒവിനാണെന്നിരിക്കെ ഓട്ടോറിക്ഷാ ഉടമകളില്‍ നിന്നും നൂറ് രൂപ ഈടാക്കിക്കൊണ്ട് കോര്പ്പറേഷന് കെഎംസി നമ്പറിനായുള്ള അപേക്ഷ സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നും മതിയായ പാര്‍ക്കിംഗ് സ്ഥലമൊരുക്കാതെ നഗരത്തില്‍ പുതുതായി കെഎംസി നമ്പര്‍ നല്കുന്നതിനുമെതിരെ എസ്എടിയു ഹൈക്കോടതിയില്‍ നല്കിയ കേസ് തുടരുന്നതിനിടെയാണ് വ്യാജ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ചിലര്‍ പുതിയ കെഎംസി നമ്പര്‍ കരസ്ഥമാക്കിയിട്ടുള്ളത് എന്നും യൂണിയന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: