ന്യൂദല്‍ഹി: ഭാരത-ചൈനീസ് രാഷ്ട്രത്തലവന്മാരുടെ നിര്‍ണ്ണായക കൂടിക്കാഴ്ച ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്ക്കന്റില്‍ ഇന്ന് നടക്കും. ഭാരതത്തിന്റെ ആണവ വിതരണ ഗ്രൂപ്പിലെ അംഗത്വ വിഷയം 23-24 തീയതികളില്‍ സോളില്‍ ചേരുന്ന എന്‍എസ്ജി പ്ലീനറി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങും കൂടിക്കാഴ്ച നടത്തുന്നത്. മറ്റുള്ള എന്‍എസ്ജി അംഗരാജ്യങ്ങളുമായുള്ള അവസാനവട്ട കൂടിക്കാഴ്ചകള്‍ക്കായി ഭാരത വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ സോളിലെത്തിയിട്ടുണ്ട്.
ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് സമ്മിറ്റിനായി താഷ്ക്കന്റിലെത്തുന്ന മോദിയുമായി ചൈനീസ് പ്രസിഡന്റ് നടത്തുന്ന കൂടിക്കാഴ്ചയോടെ ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വത്തിനുള്ള അവസാന കടമ്പ കൂടി മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഭാരതത്തിന്റെ എന്‍എസ്ജി പ്രവേശനത്തെ ചൈന എതിര്‍ക്കുകയാണെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിങ് ബീജിംഗില്‍ പറഞ്ഞു.
ഷാങായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് സമ്മിറ്റിനിടെ ഇരു രാഷ്ട്രത്തലവന്മാരും നടത്തുന്ന ചര്‍ച്ചയില്‍ എന്‍എസ്ജി അംഗത്വ വിഷയം ഭാരതം ഉന്നയിക്കും. ചൈനീസ് പ്രസിഡന്റില്‍ നിന്നും ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വം സംബന്ധിച്ച പിന്തുണ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഭാരത വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ. ഇതുവഴി തുര്‍ക്കി, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയും ഉറപ്പിക്കാനാകും.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെയ്ക്കാത്ത രാജ്യങ്ങള്‍ക്ക് എന്‍എസ്ജി അംഗത്വം നല്‍കാറില്ലെന്നും അതിനാലാണ് പ്ലീനറി സമ്മേളന അജണ്ടയില്‍ ഭാരതത്തിന്റെ അംഗത്വ വിഷയമില്ലെന്ന പ്രതികരണം നേരത്തെ നടത്തിയതെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചിട്ടുണ്ട്.
ഇതിന്റെ അര്‍ത്ഥം ഭാരതത്തിന്റെ പ്രവേശനത്തെ എതിര്ക്കുമെന്നല്ല. ചര്‍ച്ചകളില്‍ ശരിയായ നിലപാട് ചൈന സ്വീകരിക്കുമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിന് പുറമേ വിദേശകാര്യമന്ത്രാലയത്തിലെ അന്താരാഷ്ട്ര സുരക്ഷാ വിഭാഗം മേധാവി അമന്‍ദീപ് സിങും സോളിലെത്തിയിട്ടുണ്ട്. 48 അംഗരാജ്യങ്ങളിലെ പ്രതിനിധികളുമായും ഇവര്‍ ഇന്നലെ മുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: