കൊച്ചി: ഇതരസംസ്ഥാന ലോട്ടറിത്തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 23 കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സിബിഐയുടെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്കി. ജസ്റ്റിസ് രാജ വിജയരാഘവന് ഹര്‍ജി അടുത്ത ദിവസം പരിഗണിക്കാന്‍ മാറ്റി.
ഭൂട്ടാന്, സിക്കിം സര്‍ക്കാരുകളുടെ ലോട്ടറികള്‍ നിയമ വിരുദ്ധമായി അച്ചടിച്ച് കേരളത്തില്‍ വിറ്റഴിച്ചതിനും നികുതി വെട്ടിപ്പു നടത്തിയതിനുമായി 32 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഭൂട്ടാനിലും സിക്കിമിലും അന്വേഷണം നടത്തേണ്ട സാഹചര്യം കണക്കിലെടുത്ത് 2011 ജൂണ്‍ 18 ന് കേസുകളുടെ അന്വേഷണം സിബിഐയ്ക്കു വിട്ടു. എന്നാല്‍, ഏഴു കേസുകളില്‍ കുറ്റപത്രം നല്കി. ശേഷിയ്ക്കുന്നവ സംസ്ഥാന ലോട്ടറി നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചിട്ടല്ലെന്ന് ചൂണ്ടിക്കാട്ടി 23 കേസുകളില്‍ സിബിഐയുടെ കൊച്ചി യൂണിറ്റ് അന്വേഷണം അവസാനിപ്പിച്ചു.
ഇതിനായി സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ അപേക്ഷ സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി കോടതി അനുവദിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 29 ലെ ഈ കോടതിയുത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
ഇതരസംസ്ഥാന ലോട്ടറികള്‍ സര്‍ക്കാര്‍ നിരോധിച്ചതോടെയാണ് ഇതരസംസ്ഥാന ലോട്ടറി സാധാരണക്കാരന്റെ ദിവസക്കൂലിയും സമ്പാദ്യവും ചോര്‍ത്തിയെടുക്കുന്ന സ്ഥിതി മാറിയതെന്നും റിവിഷന്‍ ഹര്‍ജിയില്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: