തൃശൂര്‍: അട്ടപ്പാടിയില്‍ ഒന്നര മാസം പ്രായമുള്ള നവജാത ശിശു മുലപ്പാല്‍ പോലും കുടിക്കാനാകാതെ മരണമടഞ്ഞു. അട്ടപ്പാടി കള്ളമല മേലേക്കണ്ടിയൂര് ഊരിലെ കൊതുവാപ്പള്ളം കോളനിയില്‍ ജൂലന്റെ മകന് ബിജുവിന്റെയും ശാന്തയുടെയും ഒന്നരമാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞാണ് ദയനീയമായി മരിച്ചത്.
ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്ക് ആവശ്യത്തിന് ഭക്ഷണവും പോഷണവും ലഭിക്കാത്തതാണ് നവജാതശിശുവിന്റെ മരണത്തിന് കാരണമായത്. ഇത് സോമാലിയയേക്കാള്‍ ദയനീയമല്ലെങ്കില് പിന്നെന്താണ്.
മാസം തികഞ്ഞ് പ്രസവിച്ച കുഞ്ഞിന് ശരീരത്തില്‍ ആവശ്യത്തിന് പേശികളൊ നാഡികളൊ രൂപപ്പെട്ടിരുന്നില്ല. ഗര്‍ഭകാലത്തെ കടുത്ത പോഷകാഹാരക്കുറവാണ് ഇത്തരം സാഹചര്യത്തിന് കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞ് പാല് കുടിക്കാന്‍ ശ്രമിക്കുന്നതിനിടെ ശ്വാസതടസ്സം ഉണ്ടാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ആഹാരക്കുറവും പോഷകക്കുറവും മൂലം അമ്മ ശാന്തയും അതിദയനീയമായ അവസ്ഥയിലാണ്. മുഖത്ത് മാംസപേശികള്‍ രൂപപ്പെടാത്തതു മൂലം ആവശ്യത്തിന് മുലപ്പാല്‍ വലിച്ച് കുടിക്കാന്‍ കുഞ്ഞിന് കഴിഞ്ഞിരുന്നില്ല. കണ്ഠനാളത്തില്‍ കുടുങ്ങിയ പാല് ചുമച്ചോ തുപ്പിയോ പുറത്തുകളയാനുള്ള വളര്‍ച്ച പോലും മുഖത്തെ മാംസപേശികള്ക്കുണ്ടായിരുന്നില്ല. കുഞ്ഞിന്റെ ആന്തരികാവയവങ്ങളും വളര്‍ച്ചയെത്താത്ത നിലയിലായിരുന്നു.
അതിദരിദ്ര രാജ്യങ്ങളില്‍പ്പോലും ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഇത്തരം അവസ്ഥ കാണാറില്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ ശരീരം രൂപപ്പെടുമ്പോള്‍ ഉണ്ടാകുന്ന പോഷക ദൗര്‍ലഭ്യമാണ് ഇത്തരം അവസ്ഥക്ക് കാരണമാകുന്നത്. അട്ടപ്പാടി ആദിവാസി ഊരുകളില്‍ നിലനില്‍ക്കുന്ന അതിദാരിദ്ര്യത്തിന്റെ ഉദാഹരണമാണ് കുഞ്ഞിന്റെ മരണമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
നവജാതശിശുക്കളുടെയും അമ്മമാരുടേയും മരണനിരക്ക് ലോകനിലവാരത്തേക്കാള്‍ മുകളിലാണ് അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്താനാണ് ഭരണപക്ഷവും പ്രതിപക്ഷവും ശ്രമിച്ചത്. നരേന്ദ്രമോദി പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ശിശുവിന്റെ മരണം.
അതേസമയം പോഷകാഹാരക്കുറവും കടുത്ത ദാരിദ്ര്യവും മൂലം നവജാതശിശു മരിച്ച സംഭവം മൂടിവെക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും പോലീസും. പാലുകുടിക്കാന്‍ പോലുമുള്ള ശേഷിയോ വളര്‍ച്ചയോ ഇല്ലാത്തതുമൂലമാണ് കുഞ്ഞ് മരിച്ചതെന്ന് വ്യക്തമായിട്ടും ഇത് മറച്ചുവെക്കാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നത്.
കുഞ്ഞ് മരിച്ചത് മുലപ്പാല്‍ കുടിക്കുന്നതിനിടെ ശ്വാസതടസ്സം ഉണ്ടായാണ് എന്ന വിചിത്രമായ വാദമാണ് അധികൃതരുടേത്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കുഞ്ഞിന് വേണ്ടത്ര മാംസപേശികളും നാഡികളും വളര്‍ന്നിരുന്നില്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുമെന്ന ഭയമുള്ളതിനാല്‍ പോലീസിനെ സ്വാധീനിച്ചും മരണം ശ്വാസതടസ്സം മൂലമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കടുത്തദാരിദ്ര്യം നിലനില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ, എത്യോപ്പിയ എന്നിവിടങ്ങളില്‍പ്പോലും അട്ടപ്പാടിയിലെ ശിശുമരണ നിരക്കില്ല. ഗര്‍ഭാവസ്ഥയിലുള്ള പോഷകാഹാരക്കുറവ് മൂലം അതിജീവനം സാധ്യമല്ലാത്ത അംഗവൈകല്യമുള്ള ശിശുക്കളുടെ ജനനവും അട്ടപ്പാടിയില്‍ ലോകനിലവാരത്തേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നൂറുകണക്കിന് നവജാതശിശുക്കള്‍ മരിച്ചതായാണ് വിവരം. എന്നാല്‍ ഇതിലേറെയും പുറംലോകത്തുനിന്ന് മറച്ചുവെക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: