പാട്ന: കനത്തമഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് ബീഹാറിലും, ഉത്തര്‍പ്രദേശിലും, ഝാര്‍ഖണ്ഡിലുമായി 13 കുട്ടികള്‍ ഉള്‍പ്പെടെ 109 പേര് മരിച്ചു. 24 മണിക്കൂറിനുള്ളിലാണ് ഇത്രയും മരണം. ബീഹാറില്‍ ചൊവ്വാഴ്ച മാത്രം 30 പേരാണ് മരിച്ചത്. ഇടിമിന്നലേറ്റ് പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
ബീഹാറിലെ നളന്ദ, ഔറംഗബാദ്, പൂര്‍ണിയ, കൈമുര്‍, രോഹ്താസ്, സഹര്‍സാ, കടിഹാര്‍, ബക്സര്‍, സമസ്തിപ്പൂര്‍, മുസാഫര്‍പൂര്‍, മുംഗര്‍, ഭോജ്പ്പൂര്, മധേപുര, കിഷന് ഗഞ്ച് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്; 57 മരണം. ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ്് 42 പേരും ഝാര്‍ഖണ്ഡില്‍ 10 പേരും മരിച്ചു. കനത്തമഴയിലും കാറ്റിലും നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല. സഹര്‍സാ, പൂര്‍ണിയ, കടിഹാര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്്തിട്ടുള്ളത്.
ബീഹാറില്‍ ചൊവ്വാഴ്ചയാണ് മണ്‍സൂണ്‍ ആരംഭിച്ചത്. പൂര്‍ണിയ ജില്ലയില്‍ 83.7 സെന്റീമീറ്റര്‍ വരെ മഴലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ പാട്നയില്‍ 17.2 മില്ലീമീറ്ററും, ഗയയില്‍ 32.6 മില്ലീമീറ്ററും, ഭഗല്‍പൂരില്‍ 25.7 മില്ലീമീറ്ററുമാണ് രേഖപ്പെടുത്തിയത്. അതിനിടെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ബീഹാര്‍ ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വൈസ്ജി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇടിമിന്നലിനെ തുടര്‍ന്ന് 24 മണിക്കൂറിനുള്ളിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണിതെന്ന് ബീഹാര്‍ ദുരന്ത നിവാരണ സേന പറഞ്ഞു. ഇതിനുമുമ്പ് 2014ലാണ് ഇടിമിന്നലേറ്റ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: