തിരുവനന്തപുരം: വനം വകുപ്പിന്റെ ആധുനീകരണത്തിന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് നാനൂറ് കോടി. ദേവസ്വം ബോര്‍ഡ് ചോദിച്ചത് 500 ഹെക്ടര്‍ വനഭൂമിയും. വനംമന്ത്രി കെ. രാജുവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
അടിസ്ഥാന സൗകര്യ വികസനത്തിന് നൂറ് കോടിയും വനവാസികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നൂറ് കോടിയും വന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുമായി ഇരുനൂറ് കോടിയും വേണമെന്നാണ് വനം വകുപ്പിന്റെ ആവശ്യം.
പശ്ചിമഘട്ട മലനിരകളില്‍ ഏറ്റവും കൂടുതല്‍ വനമേഖലയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനം കേരളമാണ്. വനം വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ പത്ത് ശതമാനത്തിലധികം തുക മാറ്റിവയ്ക്കുന്നത് അടിസ്ഥാന സൗകര്യ വികസനത്തിനാണ്.
ഫോറസ്റ്റ് സ്റ്റേഷനുകള്‍, പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നൂറ് കോടി രൂപ അനുവദിക്കണം. വനവാസികളായ പട്ടികവര്‍ഗ വിഭാഗങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഇരുപത്തയ്യായിരത്തോളം കുടുംബങ്ങള്‍ വനത്തിനകത്ത് താമസിക്കുന്നവരാണ്.
ഇവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ട്. ഇതിനായി നൂറ് കോടി രൂപയോളം വേണ്ടിവരും. വന്യജീവികള്‍ അപകടത്തില്‍പ്പെടുമ്പോള്‍ ചികിത്സിക്കുന്നതിനും വന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനുമായി ഇരുനൂറ് കോടിയുടെ സഹായവും കേരളം അഭ്വര്‍ത്ഥിച്ചു.
ഇത് സംബന്ധിച്ച് വിശദമായ നിവേദനവും കേന്ദ്രമന്ത്രിക്ക് സമര്‍പ്പിച്ചു.
ശബരിമല വികസനത്തിന് 500 ഹെക്ടര്‍ വനഭൂമിയാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്. ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, അംഗം അജയ് തറയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രകാശ് ജാവദേക്കര്‍ക്ക് നിവേദനം നല്‍കിയത്. വിട്ടുതരുന്ന വനഭൂമി കോട്ടമൊന്നും കൂടാതെ സംരക്ഷിച്ചുകൊള്ളാമെന്നും അധികൃതര്‍ മന്ത്രിയെ അറിയിച്ചു. ഭക്തര്‍ക്ക് വിശ്രമിക്കുവാനും വിരി വയ്ക്കുവാനുള്ള ഷെഡ്ഡുകള്‍.
അന്നദാന മണ്ഡപങ്ങള്‍, ഉദ്യോഗസ്ഥര്‍ക്ക് താമസൗകര്യം, മാലിന്യ സംസ്കരണ പ്ലാന്റ്, ശുചിമുറികള്‍ എന്നിവയുടെ നിര്‍മാണം വാര്‍ത്താവിനിമയ സൗകര്യം, റോപ്വേ, ഖരമാലിന്യ സംസ്കരണം തുടങ്ങിയവയ്ക്കായി സന്നിധാനത്തിന് സമീപം നൂറു ഹെക്ടറിലധികം ഭൂമി ആവശ്യമുണ്ടെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടി
.കൂടാതെ മരക്കൂട്ടം-ചന്ദ്രാനന്ദന്‍ റോഡ്, ശരംകുത്തി മേഖലകളില്‍ നാലുവരിപ്പാത, ജലശുദ്ധീകരണ പ്ലാന്റ്, ഓക്സിജന്‍ പാര്‍ലറുകള്‍, ചികിത്സാ യൂണിറ്റ്, ശബരിപീഠം-സ്വാമി അയ്യപ്പന് റോഡ് എന്നിവിടങ്ങളില്‍ ക്യൂ കോംപ്ലെക്സുകള്‍, വാട്ടര്‍ കിയോസ്കുകള്‍, വൈദ്യുതിലൈനുകള്‍, പൈപ്പ് ലൈനുകള്‍, ജലസംഭരണികള്‍, നീലിമല അപ്പാച്ചിമേട്-ചരല്‍മേട് ഭാഗത്ത് വിശ്രമമുറികള്‍ എന്നിവയ്ക്കായി 200 ഹെക്ടര്‍ സ്ഥലവും വേണ്ടിവരുമെന്നും ദേവസ്വംബോര്‍ഡ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രകാശ് ജാവദേക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടികാഴ്ച നടത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്, ഒ രാജഗോപാല്‍ എം എല്‍എ. കുമ്മനം രാജശേഖരന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: