പരവൂര്‍: നെടുങ്ങോലം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ ആശുപത്രി പടിക്കല്‍ ധര്‍ണ്ണ നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം ബി.ബി.ഗോപകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ആശുപത്രിയെ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കാഷ്വാലിറ്റി പ്രവര്‍ത്തനം സജീവമാകണം. ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് മതിയായ പരിചരണം നല്‍കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ട ബാധ്യത ആരോഗ്യവകുപ്പിനും സര്‍ക്കാരിനുണ്ട്. പാവപ്പെട്ടവര്‍ ചികിത്സക്ക് എത്തുന്ന ആശുപത്രിയില്‍ നൂതനസജ്ജീകരണങ്ങള് ഏര്പ്പെടുത്തണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സമിതി പ്രത്യേക ക്ഷണിതാവ് കിഴക്കനേല സുധാകരന് മുഖ്യപ്രഭാഷണം നടത്തി. ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്.സുഗതന്, ബിജെപി ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.സുരേഷ്, ബി.സജന്‍ലാല്‍, ബിജെപി പരവൂര്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് പ്രദീപ് ജി കുറുമണ്ടല്‍ എന്നിവര്‍ സംസാരിച്ചു.
122 വര്‍ഷം പഴക്കമുള്ള ആശുപത്രി തിരുവിതാംകൂര്‍ ദിവാനായിരുന്ന രാമറാവുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പിന്തലമുറക്കാരാണ് സര്‍ക്കാരിന് കൈമാറിയത്. 2010ലാണ് ഈ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. 2011ല്‍ രണ്ട് സെപ്ഷ്യാലിറ്റി ഡോക്ടര്‍മാരുടെ തസ്തിക മാത്രമാണ് സര്‍ക്കാര്‍ ഇവിടെ സൃഷ്ടിച്ചത്. താലൂക്ക് ആശുപത്രിയായി പ്രവര്‍ത്തിക്കണമെങ്കില്‍ നൂറുകിടക്കകള് വേണം എന്നാല്‍ ഇവിടെ 66 കിടക്കകള്‍ മാത്രമാണുള്ളത്. ഫിസിഷ്യന്‍, സര്ജന്, അനസ്തേഷ്യ എന്നി വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ ഇല്ല. നഴ്സിംഗ് സ്റ്റാഫിന്റെയും പാരാ മെഡിക്കല്‍ സ്റ്റാഫിന്റെയും നിയമനവും നടത്തിയിട്ടില്ല. താലൂക്ക് ആശുപത്രിയാണെന്ന് പറയുന്നതല്ലാതെ ഇവിടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ എംഎല്‍എയുടെ ഭാഗത്ത് നിന്നോ സര്‍ക്കാരന്റെ ഭാഗത്ത് നിന്നോ യാതൊരുവിധ സഹായവും ലഭ്യമല്ല. നിത്യേന നൂറുകണക്കിന് രോഗികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. കാഷ്വാലിറ്റി സംവിധാനം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: