ചവറ: പൊന്മന ഓലംതുരുത്തില് മാലിന്യജലം കെട്ടിക്കിടക്കുത് പ്രദേശവാസികളില്‍ ഡങ്കിപനി ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ പടര്‍ന്നുപിടിക്കുവാന്‍ കാരണമാകുന്നു.
പ്രദേശവാസിയായ സ്ത്രീക്ക് ഡങ്കിപ്പനി ലക്ഷണം കണ്ടത്തിയതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓലംതുരുത്ത് സരിതഭവനത്തില്‍ ബാബുവിന്റെ ഭാര്യ വസന്തയെയാണ് കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഷാജി ഭവനത്തില്‍ ഷാജി, ഉണ്ണിക്കണ്ണന് ഭവനത്തില്‍ തുളസീധരന്‍, ബിജു ഭവനത്തില്‍ വിശ്വനാഥന് എന്നിവരുടെ വീടുകള്‍ ഉള്‍പ്പെടെ പ്രദേശത്തെ എട്ടോളം വീടുകളില്‍ മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. ഇവിടെ നിന്നും കായലിലേക്കുള്ള ഓട മാലിന്യംകയറി അടഞ്ഞ് കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപോകാതിരിക്കുന്നതിന് കാരണമാകുന്നു. കൂടാതെ സമീപത്ത് കാട് കയറി ഉപയോഗശൂന്യമായിക്കിടക്കുന്ന ഹിന്ദുസ്ഥാന്‍ പെട്രേളിയം ഡിപ്പോയില്‍ നിന്നുള്ള മാലിനജലവും ഇവിടേക്കാണ് ഒഴുകിയെത്തുത്. പ്രദേശത്ത് നിരവധി പേര്‍ക്ക് പനിയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സജിത് രന്ജിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് അധികൃതരെ വിളിച്ചുവരുത്തുകയും പന്മന ഹെല്‍ത്ത് ഇന്‍സ്പെക്ട്രര്‍ വിജയന്റെ നേതൃത്വത്തില്‍ സംഘം സ്ഥലത്തെത്തി പ്രദേശത്ത് ക്ലോറിനേഷന് നടത്തുകയും ചെയ്തു.
ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോ അധിക്യതര്‍ സ്ഥലത്തെത്തി നിജസ്ഥിതി മനസിലാക്കുകയും ഡിപ്പോയിലെ പാഴ്മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് നടപടി കൈകൊള്ളുന്നതിനൊപ്പം വീടുകളിലേക്ക് മലിനജലം ഒഴുകുന്നത് തടയുന്നതിന് നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കിയതായി വാര്‍ഡ് മെമ്പര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: