ധര്‍മശാല: ഇതിഹാസ ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലെഇനി ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കും. ഒരു വര്‍ഷത്തേക്ക് നിയമനം. പരിശീലകരാകാന്‍ ലഭിച്ച അപേക്ഷകരുമായി കൂടിക്കാഴ്ചന നടത്തി സച്ചിന് ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ് എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് കുംബ്ലെയെ ചുമതലയേല്‍പ്പിക്കാന്‍ തീരുമാനിച്ചത്. ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ ഇന്നലെ വൈകീട്ട് പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. 6.4 കോടി രൂപയാണ് കുംബ്ലെയ്ക്കുള്ള പ്രതിഫലം. ദൗത്യം വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് കുംബ്ലെ പ്രതികരിച്ചു. ബാറ്റിങ്, ബൗളിങ് പരിശീലകരെ പിന്നീട് തീരുമാനിക്കും.
ചരിത്രത്തിലാദ്യമായാണ് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ പരിശീലകനെ നിയമിച്ചത്. 57 അപേക്ഷകള്‍ ബിസിസിഐക്കു ലഭിച്ചു. അതില്‍ മുപ്പത്തിയാറെണ്ണം പ്രാഥമിക പരിശോധനയില്‍ തള്ളി. അശേഷിക്കുന്ന 21 പേരില്‍നിന്ന് 10 പേരെ അഭിമുഖത്തിന് വിളിച്ചു. ബുധനാഴ്ച ഇവരുമായി ഉപദേശക സമിതി കൂടിക്കാഴ്ച നടത്തിയാണ് കുംബ്ലെയെ തെരഞ്ഞെടുത്തത്. അനില്‍ കുംബ്ലെയ്ക്ക് പുറമെ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ രവി ശാസ്ത്രി, ലാല്‍ചന്ദ് രജ്പുത്ത്, പ്രവീണ്‍ ആംറെ, മുന്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ സ്റ്റുവര്‍ട്ട് ലോ, ടോം മൂഡി, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന് ടീമുകളെ പരിശീലിപ്പിച്ച ആന്‍ഡി മോള്‍സ് തുടങ്ങിയ പ്രമുഖരാണ് ഉപദേശക സമിതിക്കു മുന്നില്‍ ഹാജരായത്. ചിലര്‍ നേരിട്ടെത്തിയപ്പോള്‍ ചിലര്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പങ്കെടുത്തു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബൗളറായിരുന്ന അനില്‍ കുംബ്ലെ 132 ടെസ്റ്റില്‍ 619 വിക്കറ്റും 271 ഏകദിനത്തില്‍ 337 വിക്കറ്റും വീഴ്ത്തി. ടെസ്റ്റില്‍ ഒരിന്നിങ്സില്‍ പത്തു വിക്കറ്റ് നേടിയ രണ്ടു ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് കര്‍ണാടകക്കാരനായ ഈ ലെഗ്സ്പിന്നര്‍. ടെസ്റ്റില്‍ ഒരു സെഞ്ചുറിയും ഇദ്ദേഹം സ്വന്തം പേരില്‍ കുറിച്ചു. 35 തവണ അഞ്ചു വിക്കറ്റും എട്ടു തവണ പത്തു വിക്കറ്റും നേടി ടെസ്റ്റില്‍ ഇന്ത്യയുടെ പല വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ഈ ഇതിഹാസ താരം. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ്, ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ ടെക്നിക്കല്‍ കമ്മിറ്റി തലവന്‍ തുടങ്ങി സംഘടനാ രംഗത്തും പ്രവര്‍ത്തിച്ചു മലയാള നാടുമായി ബന്ധമുള്ള കുംബ്ലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: