ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25ന് പൂനെയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മത്സരത്തിലൂടെ തെരഞ്ഞെടുത്ത ആദ്യ 20 നഗരങ്ങളിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് ഇതോടെ തുടക്കം കുറിക്കും.
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പുതിയ നഗരദൗത്യങ്ങളില് വിഭാവനം ചെയ്ത പ്രകാരമുള്ള സംയോജിത നഗരവികസനത്തിന് ഇതോടെ തുടക്കമാകും. പൂനെയിലെ ശിവ് ഛത്രപതി സ്പോര്‍ട്സ് സമുച്ചയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു അദ്ധ്യക്ഷനായിരിക്കും. ചടങ്ങില്‍ പൂനെയിലെ സ്മാര്‍ട്ട് സിറ്റി പ്രകാരമുള്ള 14 പദ്ധതികളുടെയും ഇതരനഗരങ്ങളിലെ 69 പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കും. മൊത്തം 1770 കോടി രൂപ ചെലവ് വരുന്ന പദ്ധതികളാണിത്.
റോഡുകള്‍, ജംഗ്ഷനുകള്‍, പാര്‍ക്കുകള്‍ എന്നിവ രൂപകല്‍പ്പന ചെയ്യുന്നതില്‍ പൊതുജന പങ്കാളിത്തം ലക്ഷ്യമിട്ടുകൊണ്ടുള്ള ‘മേക്ക് യുവര്‍ സിറ്റി സ്മാര്‍ട്ട്’ മത്സരത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. മത്സരത്തിലൂടെ ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങളും മാതൃകകളും അതത് സ്മാര്‍ട്ട് സിറ്റികളില്‍ നടപ്പിലാക്കും. മത്സരത്തിലെ വിജയികള്‍ക്ക് പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ വിലയുള്ള സമ്മാനം ലഭിക്കും.
വിവിധ നഗരദൗത്യങ്ങള്ക്ക് കീഴിലുള്ള സ്മാര്‍ട്ട് സിറ്റികള്‍ തമ്മില്‍ ആശയങ്ങള്‍ കൈമാറാനും വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായി ആരംഭിക്കുന്ന സ്മാര്‍ട്ട് നെറ്റ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നിര്‍വ്വഹിക്കും. ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ കൊച്ചിയിലെ പഷ്ണിത്തോട് കനാല്‍ പുനരുദ്ധാരണം, സെന്റ് ജോണ്‍ പാര്‍ക്ക് നവീകരണം, എം.ജി. റോഡിലെ നടപ്പാത നവീകരണം എന്നിവയും ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: