മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്തില്‍ വ്യാജ ഒപ്പിട്ട് സിപിഎം നേതാക്കള്‍ ലോണ്‍ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചര വര്‍ഷത്തിനു ശേഷം പട്ടികജാതി കുടുംബങ്ങള്‍ക്ക് വീണ്ടും നോട്ടീസ്. യൂണിയന് ബാങ്ക് മാവേലിക്കര ശാഖയില്‍ നിന്നുമാണ് 20 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. ലോണ്‍ അടവില്‍ വീഴ്ച വന്നതിനെ തുടര്‍ന്ന് ഈ മാസം 24ന് നടക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക അടച്ചില്ലെങ്കില്‍ മേല്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയിപ്പ്.
2007-2008 ലെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി കുടുംബങ്ങള്‍ക്കു ചര്‍ക്കയും നൂല് നൂല്‍പ്പും പദ്ധതിയിലാണ് തട്ടിപ്പു നടന്നിരിക്കുന്നത്. 2010 ഡിസംബറില്‍ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. സിപിഎം നേതാക്കളും ലോണ്‍ ലഭിച്ച കാലയളവിലെ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ചിറ്റോടിത്തറ ഭാസ്ക്കരന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ സാവിത്രി മധുകുമാര്‍ എന്നിവര്‍ ഒപ്പിട്ട് നല്‍കിയാണ് തുക കൈപ്പറ്റിയിരിക്കുന്നത്. ഇരുപതു പേരില്‍ പത്തില്‍ താഴെ ആള്ക്കാര് മാത്രമാണ് തുക കൈപ്പറ്റിയിരിക്കുന്നത്. എന്നാല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത് മുഴുവന്‍ പേര്‍ക്കുമാണ്. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.
ലോണ്‍ കൈപ്പറ്റാത്ത ആറാം വാര്‍ഡില്‍ ഈരേഴ വടക്ക് അഭിലാഷ് ഭവനത്തില്‍ ഓമനയാണ് തന്റെ വ്യാജ ഒപ്പിട്ട് ലോണ്‍ തട്ടിയെടുത്തെന്ന പരാതിയുമായി ആദ്യം ബാങ്ക് അധികൃതരെ സമീപിച്ചത്. ഈ പദ്ധതി പ്രകാരം തുക ലഭിക്കുന്നതിന് ഓമന ആദ്യം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഭര്‍ത്താവിന് അസുഖമായതിനാല്‍ ലോണ്‍ വേണ്ടന്ന് ഓമന പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ലോണ്‍ ലഭിച്ചിരുന്നില്ല. ഇതേ പോലെ മറ്റും പലരും പിന്മാറിയിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം പേരില്‍ ലോണ്‍ എടുത്തു. അന്ന് അപേക്ഷയോടൊപ്പം നല്‍കിയിരുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ്, കരം അടച്ച രസീത്, റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പികള്‍ ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയിരിക്കുന്നത്.
20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപയായിരുന്നു അനുവദിച്ചത്. ഇതില്‍ ഒന്നര ലക്ഷം രൂപ സബ്സിഡിയായിരുന്നു. ബാക്കി ഒന്നര ലക്ഷം രൂപയില്‍ രണ്ട് തവണ മാത്രമാണ് ബാങ്കില്‍ അടച്ചിരുന്നത്. പലിശ ഉള്‍പ്പെടെ 20 പേര് 1,60,000 രൂപയാണ് അഞ്ച് വര്‍ഷം മുന്‍പ് ബാങ്കില്‍ അടക്കേണ്ടിയിരുന്നത്. സംഭവം വിവാദമായതോടെ പണം രണ്ടു ഗഡുക്കളായി തിരിച്ചടച്ചോളാമെന്ന് ചിറ്റോടിത്തറ ഭാസ്ക്കരനും സിഡിഎസ് ഭാരവാഹികളും ബാങ്കില്‍ എത്തി എഴുതി നല്കി. എന്നാല്‍ തുക അടയ്ക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും നോട്ടീസ് വന്നത്. പലിശ ഉള്‍പ്പെടെ 1,01,197 രൂപയാണ് ഇനിയും അടയ്ക്കേണ്ടത്. ഇത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 36,618 രൂപ അടയ്ക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്.
അപേക്ഷയില്‍ ഇട്ടിരിക്കുന്ന ഒപ്പും ബാങ്കില്‍ നിന്ന് പണം കൈപ്പറ്റുന്നതിനായി ഇട്ടിരിക്കുന്ന ഒപ്പും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. എന്നാല്‍ പഞ്ചായത്തിലെ ഇവരുടെ യൂണിറ്റിന്റെ പ്രസിഡന്റും സെക്രട്ടറിയുമാണ് എല്ലാവരും ഒപ്പിട്ട പേപ്പര്‍ ബാങ്കിലെത്തിച്ച് തുക കൈപ്പറ്റിയിരിക്കുന്നതെന്നും. ഒപ്പുകള്‍ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇതു സംബന്ധിച്ച് കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്കുവാനുള്ള നീക്കത്തിലാണ് ഓമന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: