മൂലമറ്റം: കനത്ത മഴയിലും കാറ്റിലും അറക്കുളം പഞ്ചായത്തില്‍ വ്യാപക നാശ നഷ്ടങ്ങളുണ്ടായി. ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഇലപ്പള്ളി വടക്കേല്‍ തങ്കച്ചന്റെ വീടിനു മുന്നിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. സംരക്ഷണഭിത്തിയുടെ പാതിഭാഗം ഇടിഞ്ഞതിനാല്‍ വീട് അപകടാവസ്ഥയിലാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇന്ന് സ്ഥലം സന്ദര്‍ശിക്കുമെന്നും ഇലപ്പളളി വില്ലേജ് അധികൃതര്‍ അറിയിച്ചു. അറക്കുളം അശോക കവലയ്ക്ക് സമീപത്ത് അയല്‍വാസിയുടെ വീടിന്റെ തിട്ട ഇടിഞ്ഞ് മോഹനന് മാരിയപുറത്തിന്റെ വീടിനു മുകളിലേക്ക് പതിച്ചു. മഴ കനക്കുന്നതോടെ തിട്ട പൂര്‍ണ്ണമായും ഇടിയാന്‍ സാധ്യതയുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു.ഇതേ തുടര്‍ന്ന് വീട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. ഇതിന്റെയടിസ്ഥാനത്തില്‍ അറക്കുളം വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെ കാഞ്ഞാര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ചേറാടി തെക്കേകൊച്ചുപറമ്പില് ഐസകിന്റെ വീടിനുള്ളിലേക്ക് മണ്ണിടിഞ്ഞു വീണു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മണ്ണ് നീക്കം ചെയ്തത്. ശക്തമായ കാറ്റില്‍ കാഞ്ഞാര്‍ -പുളളിക്കാനം റോഡിലേക്ക് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മൂലമറ്റത്തു നിന്നുമെത്തിയ ഫയര്‍ഫോഴ്സ് സംഘം മരം മുറിച്ച് മാറ്റിയാണ് ഇതുവഴി ഗതാഗതം പുനസ്ഥാപിച്ചത്. മൂലമറ്റം ഗവണ്മെന്റ് ഹൈസ്കൂളിനു പിന്നിലെ തേക്ക് മരം ഒടിഞ്ഞു വീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: