കോട്ടയം: ഗതാഗതക്കുരുക്കഴിയാതെ കോട്ടയം നഗരം. പ്രവര്‍ത്തിദിനങ്ങളില്‍ രാവിലെയും വൈകിട്ടും നഗരം വീര്‍പ്പുമുട്ടിയ സ്ഥിതിയിലാണ്. ഗതാഗതടസം കാരണം വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം സ്കൂളില്‍ എത്തുവാന്‍ സാധിക്കുന്നില്ല. ഉദ്യോഗസ്ഥരെയും അടിയന്തിര സേവനങ്ങളേയും യാത്രക്കാരെയും ഗതാഗതക്കുരുക്ക് സാരമായി ബാധിക്കുന്നു.നഗരത്തില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്ക്കാരങ്ങളെല്ലാംതന്നെ പാളി. അശാസ്ത്രീയമായി പണിതറോഡുകളെല്ലാം മഴക്കാലമെത്തിയതോടെ തകര്‍ന്നു തുടങ്ങിയിരിക്കുന്നു. ദിനംപ്രതി വാഹനാപകടങ്ങളും കൂടിയിരിക്കുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. നഗരത്തിലൂടെ കടന്നുപോകുന്ന റോഡുകളുടെ വീതിക്കുറവും ഗതാഗതക്കുരുക്കിന് കാരണമാണ്. വാഹനങ്ങളുടെ അമിതവേഗവും മത്സരയോട്ടവും എന്നും നഗരത്തിന് തലവേദനയാണ്.
പലറോഡുകള്‍ക്കും വേണ്ടത്ര നടപ്പാതയില്ലാത്തത് കാല്‍നടയാത്രക്കാരെപ്പോലും വലയ്ക്കുന്നു. വൃദ്ധരായ യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വികസനത്തിന്റെ പേരില്‍ നഗരമദ്ധ്യത്തിലെ റൗണ്ടാന നീക്കം ചെയ്തതും ഇന്ന് തിരിച്ചടിയായിരിക്കുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാഹനങ്ങളും യാത്രക്കാരും തിരിയുന്നത് ഈ റൗണ്ടാനയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനഘട്ട വികസനത്തിന്റെ ഭാഗമായി കോട്ടയത്തിന് ലഭിച്ച ആകാശ നടപ്പാതയ്ക്കാണ് റൗണ്ടാന പൊളിച്ചത്. എന്നാല്‍ ഇന്നിപ്പോള്‍ നടപ്പാത നിര്‍മ്മാണം പൂര്‍ണ്ണമായും നിലച്ചനിലയിലാണ്. നഗരസഭാ കെട്ടിടത്തിന് മൂക്കിന് താഴെ നടക്കുന്ന ഈ വിരോധാഭാസം കണ്ടില്ലെന്ന മട്ടിലാണ് അധികൃതരുടെ പ്രവര്‍ത്തനം.
നിയമങ്ങള്‍ പാലിക്കാതെ റോഡിനിരുവശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും പതിവായിരിക്കുന്നു. ആവശ്യത്തിന് ട്രാഫിക് സിഗ്നലുകള്‍ ഇല്ലെന്നതാണ് സത്യം. ഈ സിഗ്നലുകളില്‍ പലതും കേടായിട്ട് മാസങ്ങള്‍ കഴിഞ്ഞു. പലപ്പോഴും ഗതാഗതം നിയന്ത്രിക്കാന്‍ ആശ്യത്തിന്പോലീസുമുണ്ടാവാറില്ല. ഇതും അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സമൂഹത്തില്‍നിന്നുയരുന്നത്. എത്രയും വേഗം ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: