2014 ഡിസംബര്‍ 11 ലെ ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് 2015 ജൂണ്‍ 21 ഒന്നാം അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നതിനെതിരെ ഭാരതത്തിനകത്തും പുറത്തും ‘ഫത്വ’കളും രാഷ്ട്രീയമായ ആക്രോശങ്ങളും നിരവധിയുണ്ടായി. ഇങ്ങനെയുള്ള അപസ്വരങ്ങളും അസ്വാരസ്യങ്ങളും 177 രാഷ്ട്രങ്ങള്‍ പങ്കുകൊണ്ട രണ്ടാം അന്താരാഷ്ട്ര യോഗദിനാചരണത്തില്‍ ഉയര്ന്നില്ലെന്നുതന്നെ പറയാം. മുന്‍വിധികളും തെറ്റിദ്ധാരണകളുമൊഴിഞ്ഞ് യോഗ ലോകജനതയ്ക്ക് കൂടുതല്‍ സ്വീകാര്യമായിരിക്കുന്നു. അഭിമാനകരമായ ഈ അവസ്ഥയ്ക്ക് ഒരേയൊരു അപവാദമുണ്ടായത് കേരളത്തിലാണെന്നതില്‍ നാം ലജ്ജിക്കണം.
തിരുവനന്തപുരത്ത് യോഗദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും കൊല്ലത്ത് ചേതന യോഗ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രകടിപ്പിച്ച അഭിപ്രായങ്ങളും, ഇരുവരെയും പിന്തുണച്ചുകൊണ്ടും ന്യായീകരിച്ചുകൊണ്ടും എം.ബി.രാജേഷ് എംപി രംഗത്തുവന്നതുമാണ് അനാവശ്യവിവാദങ്ങള്ക്കിടയാക്കി സംസ്ഥാനത്തിന് ചീത്തപ്പേരുണ്ടാക്കിയത്.
സിപിഎം നേതാക്കളായ ശൈലജയ്ക്കും പിണറായി വിജയനും എം.ബി.രാജേഷിനും യോഗയെക്കുറിച്ച് എന്തും പറയാം. അതിനവരുടെ പാര്‍ട്ടി അനുവദിക്കുന്നുമുണ്ടാവാം. നായ നടുനിവര്ത്തുന്നതാണ് യോഗ എന്നുവരെ പറയാന്‍ മടിക്കാത്ത വിവരദോഷിയും സംസ്കാര ശൂന്യനുമായ സീതാറാം യെച്ചൂരി എന്ന ജനറല്‍ സെക്രട്ടറിയാണല്ലോ ഇവരെ നയിക്കുന്നത്. എന്നാല്‍ സംസ്ഥാന ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും എംപിയുടെയും ഔദ്യോഗിക പദവികളിലിരിക്കുന്നവര്‍ യെച്ചൂരിമാരാവരുത്.
നിരുത്തരവാദപരമായോ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തിലോ ഇവര്‍ സംസാരിക്കുകയോ പെരുമാറുകയോ ചെയ്യരുത്. എന്നാല്‍ യോഗദിനാചരണത്തിന്റെ കാര്യത്തില്‍ കെ.കെ.ശൈലജയും പിണറായി വിജയനും എം.ബി.രാജേഷും ഈ തെറ്റ് ചെയ്തു.
യോഗദിനാചരണത്തിന്റെ ഭാഗമായി പ്രാര്‍ത്ഥന ചൊല്ലിയതാണ് മന്ത്രി ശൈലജയെ ചൊടിപ്പിച്ചത്. പ്രാര്‍ത്ഥന ഏറ്റുചൊല്ലാതിരുന്ന അവര്‍ ഇത് ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ പരിപാടി സംഘടിപ്പിച്ച ആയുഷ് വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ താന്‍ വഹിക്കുന്ന പദവിയുടെ മഹത്വമറിയാതെ ശുദ്ധമായ വിവരക്കേടും പാര്‍ട്ടിക്കാരിയാണെന്ന ധാര്‍ഷ്ട്യവുമാണ് ശൈലജ പ്രകടിപ്പിച്ചത്.
”സങ്ഗച്ഛദ്ധ്വം സംവദദ്ധ്വം
സം വോ മനാംസി ജാനതാം
ദേവാ ഭാഗം യഥാപൂര്‍വ്വേ
സഞ്ജാനാനാ ഉപാസതേ”
എന്ന ഋഗ്വേദത്തിലെ ഐക്യസൂക്തമാണ് ചടങ്ങില്‍ ചൊല്ലിയത്. ‘എല്ലാവരുടെയും നന്മയ്ക്കും ഐശ്വര്യത്തിനുംവേണ്ടി നമുക്ക് ഒരേ മനസ്സോടെ ഒരേ സ്വരത്തില്‍ നീങ്ങാം’ എന്നാണ് ഈ വേദസൂക്തത്തിന്റെ സാരം. ഇതിലെന്താണ് മതേതരവിരുദ്ധമായിട്ടുള്ളത്?
മതമില്ലാത്ത ജീവനുകള്‍ക്കും യാതൊരു മടിയും കൂടാതെ ചൊല്ലാവുന്ന ഒരു പ്രാര്‍ത്ഥനയാണിത്. ഈ പ്രാര്ത്ഥനക്കെതിരെയാണ് ”മതേതര രാജ്യമായ ഭാരതത്തില്‍ യോഗയില്‍ മതേതരത്വം കാത്തുസൂക്ഷിക്കണം. ഒരു മതത്തിന്റേത് മാത്രമല്ല യോഗ. രാജ്യത്ത് മതവിശ്വാസമുള്ളവരും ഇല്ലാത്തവരുമുണ്ട്” എന്നൊക്കെ മന്ത്രി പ്രസംഗിച്ചത്! കമ്മ്യൂണിസ്റ്റ് ചിന്തകനായിരുന്ന കെ.ദാമോദരന്‍ തന്റെ ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന പുസ്തകത്തിന്റെ മുഖവുര തുടങ്ങുന്നത് ഈ സൂക്തം ഉദ്ധരിച്ചുകൊണ്ടാണെന്ന് മന്ത്രി ശൈലജയ്ക്ക് അറിയാമോ?
ഋഗ്വേദ സൂക്തം പ്രാര്‍ത്ഥനയായി ഉള്‍പ്പെടുത്തിയതുകൊണ്ട് യോഗ മതേതരമല്ലാതാവുന്നത് എങ്ങനെയാണ്? ഋഗ്വേദ മന്ത്രങ്ങള്‍ അപൗരുഷേയങ്ങളാണ്. ആര് രചിച്ചു എന്നുപോലും രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടാണ് അതിന് മതം കല്‍പ്പിക്കുന്നത്! വേദങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് മാനവധര്മത്തെയാണ്. വേദോപനിഷത്തുകളും ഗീതയും ഇതിഹാസങ്ങളുമൊക്കെ അതിന്റെ സൃഷ്ടാക്കളും സൂക്ഷിപ്പുകാരുമായ ജനതയില്‍നിന്ന് സൗകര്യപൂര്‍വം എടുത്തുമാറ്റി ലോകപൈതൃകത്തിന്റെ ഭാഗമാണെന്ന് വാദിക്കുന്നവര്‍തന്നെ തരംകിട്ടുമ്പോഴൊക്കെ അവയെ മതത്തിന്റെ മുദ്രചാര്‍ത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് കാപട്യമാണ്.
യോഗയില്‍ മതേതരത്വം കാത്തുസൂക്ഷിക്കണമെന്ന് പറയുന്ന മന്ത്രിക്ക് യോഗയും മതവും മതേതരത്വവും എന്താണെന്നറിയില്ലെന്ന് പറയേണ്ടിവരും. യോഗയെ ആരും മതേതരമാക്കേണ്ടതില്ല. ഉല്‍പ്പത്തി മുതല്‍ അത് അങ്ങനെയാണ്. യോഗ സംസ്കാരേതരമാണെന്ന് പറയുന്നതിനോടാണ് വിയോജിപ്പ്.
യോഗ മാനവരാശിക്ക് ഭാരതസംസ്കാരം സംഭാവന ചെയ്തതാണ്. ഈ വസ്തുത അംഗീകരിച്ചുകൊണ്ടാണ് ”പ്രാചീനമായ ഒരു സംസ്കാരത്തിന്റെ അടിവേരുകളില്നിന്നും മുളച്ചുവരുന്ന ഒരു മഹാവൃക്ഷത്തിന്റെ സത്യസുരഭിലമായ പുഷ്പങ്ങളും അമൃതനിഷ്യന്തികളായ ഫലങ്ങളും” എന്ന് യോഗയെക്കുറിച്ച് ടി.ജി.ചിദംബരന്റെ ‘യോഗാഭ്യാസവും യോഗ ചികിത്സയും’ എന്ന പുസ്തകത്തിന്റെ അവതാരികയില്‍ നിത്യചൈതന്യയതി അഭിപ്രായപ്പെട്ടിരിക്കുന്നത്.
വഴിപിഴച്ച മാര്‍ക്സിസ്റ്റുകള്‍ക്ക് ഇത് അംഗീകരിക്കാനാവില്ലെന്നു മാത്രം. വഴിപിഴച്ച മാര്‍ക്സിസ്റ്റുകള്‍ എന്നുപറയാന്‍ പ്രത്യേക കാരണമുണ്ട്.
”നമ്മുടെ ഭാഷകളുടെയും മതങ്ങളുടെയും വിളഭൂമിയാണ് അവരുടെ രാജ്യം” എന്നാണ് മാസ്റ്റര്‍പീസായ ‘ദാസ് കാപ്പിറ്റല്‍’ എന്ന വിഖ്യാത ഗ്രന്ഥത്തില്‍ കാറല്‍മാര്‍ക്സ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെ ‘അവര്‍’ എന്ന് മാര്‍ക്സ് പറയുന്നത് ഹിന്ദുക്കളെക്കുറിച്ചാണ്. ‘ദാസ് കാപ്പിറ്റലി’ല്‍ അന്‍പതോളം ഇടങ്ങളില്‍ മാര്‍ക്സ് ഭാരതത്തെക്കുറിച്ചും ഹിന്ദുക്കളെക്കുറിച്ചും പരാമര്‍ശിച്ചിട്ടുള്ള കാര്യവും മന്ത്രി ശൈലജയെ ഓര്‍മിപ്പിക്കട്ടെ.
ചില മുസ്ലിംലീഗ് നേതാക്കള്‍ക്ക് നിലവിളക്കുകൊളുത്തുന്നതിനോടും ഗംഗ എന്നപേരിനോടുപോലുമുള്ള അസഹിഷ്ണുതയാണ് സംസ്കൃതത്തോട് കെ.കെ.ശൈലജയെപ്പോലുള്ള മാര്ക്സിസ്റ്റുകള്ക്കുള്ളത്. പ്രാര്‍ത്ഥന സംസ്കൃതഭാഷയിലായതുകൊണ്ടാണ് പ്രത്യക്ഷത്തില്‍ത്തന്നെ മന്ത്രി എതിര്‍പ്പ് പ്രകടിപ്പിച്ചത്.
പ്രാര്‍ത്ഥന അറബിയിലായിരുന്നുവെന്നിരിക്കട്ടെ, എങ്കില്‍ അത് ഏറ്റുചൊല്ലാതിരുന്നാലാവും മന്ത്രിയ്ക്ക് എതിര്‍പ്പ്. പ്രാര്‍ത്ഥന സംസ്കൃതത്തിലായത് ഹിന്ദുക്കളല്ലാത്തവരെയും നിരീശ്വരവാദികളെയും യോഗയില്‍നിന്ന് അകറ്റുമെന്ന് കരുതുന്നവര്‍ നാളെ മുദ്രാവചനം ‘യോഗക്ഷേമം വഹാമ്യഹം’ എന്ന ഗീതാവാക്യമായതിനാല് ആരും എല്‍ഐസിയില്‍ നിക്ഷേപം നടത്തരുതെന്ന് വാദിക്കുമോ?’വയം രക്ഷാമഹ’ എന്നത് ആപ്തവാക്യമായി സ്വീകരിച്ചിട്ടുള്ള നാവികസേനയില്‍ ഹിന്ദുക്കളല്ലാത്തവര്‍ ചേരരുതെന്ന് ആവശ്യപ്പെടുമോ? ‘അസതോമ സദ്ഗമയാ’ എന്ന് പ്രവേശനകവാടത്തില്‍ കൊത്തിവച്ചിട്ടുള്ള കലാലയങ്ങളില്‍ ഹിന്ദുക്കളല്ലാത്ത വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടെന്ന് ശഠിക്കുമോ?
”സങ്ഗച്ഛദ്ധ്വ’ത്തിലെ ‘സങ്ഗം’ രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ ‘സംഘം’ ആണെന്ന് പാവം മന്ത്രി തെറ്റിദ്ധരിച്ചുപോയിരിക്കാം.
”യോഗ ഒരു വ്യായാമമുറയാണ്. യോഗയെ ആത്മീയതയുമായും മതവുമായും ബന്ധപ്പെടുത്താന്‍ ചിലര്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. ആത്മീയതയുമായി ബന്ധപ്പെടുത്തിയാല്‍ വലിയൊരു വിഭാഗത്തിന് അതിന്റെ സദ്ഫലം ലഭിക്കാതെ പോകും” എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്. ഇന്ന് ആധുനിക ലോകം ഇരുകൈയുംനീട്ടി സ്വീകരിക്കുന്ന യോഗയെ അവഹേളിക്കുന്ന ഒരു പ്രസ്താവനയാണിത്. ഇത്ര ഉപരിപ്ലവമായ അഭിപ്രായം ഒരു മുഖ്യമന്ത്രിയില്‍നിന്ന്, അതും അന്താരാഷ്ട്ര യോഗദിനത്തില്‍ തന്നെ ഉണ്ടായത് കേരളത്തിലെ ജനങ്ങള്‍ക്ക് നാണക്കേടാണ്.
യോഗ ഒരു വ്യായാമമുറയുമാണ് എന്നുപറഞ്ഞാല്‍ തെറ്റില്ല. യോഗ വ്യായാമത്തില്‍ ഒതുക്കുന്നവര്‍ക്ക് അങ്ങനെയാവാം. അതിന്റെ ഗുണവും ലഭിക്കാതിരിക്കില്ല. എന്നാല്‍ യോഗയെ ആത്മീയതയുമായി ബന്ധപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ഒരു ആക്ഷേപമായി ഉന്നയിക്കുന്നത് വിവരക്കേടിന്റെ വിളംബരമാണ്. യോഗയ്ക്ക് ആത്മീയതയുമായി ബന്ധമില്ലെന്ന് ആരാണ് പിണറായിയെ പഠിപ്പിച്ചത്?
യോഗയെ ആത്മീയതയുമായി പ്രത്യേകിച്ച് ബന്ധപ്പെടുത്തേണ്ടതില്ല. യോഗതന്നെ ആത്മീയമാണ്. യോഗയുടെ ഉപജ്ഞാതാവ് എന്ന വിശേഷണംപോലുമുള്ള പതഞ്ജലി മഹര്‍ഷി യോഗയുടെ അഷ്ടാംഗങ്ങളായി പറയുന്നതില്‍ യമം, നിയമം, ആസനം എന്നിങ്ങനെ മൂന്നെണ്ണം മാത്രമാണ് വ്യായാമത്തില്പ്പെടുത്താവുന്നത്. അവശേഷിക്കുന്ന പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയ്ക്ക് നേരിട്ടുതന്നെ ആത്മീയതയുമായാണ് ബന്ധം. ഇവയുടെ അര്‍ത്ഥതലങ്ങള്‍ എന്താണ്, എങ്ങനെയൊക്കെയാണ് അനുഷ്ഠിക്കേണ്ടത് എന്ന് അറിയാത്തവര്‍പോലും പതഞ്ജലിയുടെ യോഗസൂത്രത്തിലുള്ളത് ഇവയൊക്കെയാണെന്ന് കേട്ടിട്ടെങ്കിലുമുണ്ടാവും. സാക്ഷര കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ഇതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നുവരുന്നത് പരിഹാസ്യമാണ്.
യോഗയെ ആത്മീയതയുമായി ബന്ധപ്പെടുത്തിയാല്‍ വലിയൊരു വിഭാഗത്തിന് അതിന്റെ സദ്ഫലം ലഭിക്കാതെ പോകുമെന്നു പറയുന്ന പിണറായി വിജയന് സ്വന്തം അജ്ഞത മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുക മാത്രമല്ല, വിവിധമതസ്ഥര്ക്കിടയില് അനാവശ്യമായ ഒരു വിഭജനം സൃഷ്ടിക്കുകയുമാണ്. യോഗക്കെതിരെ ചില ഇസ്ലാമിക മതമൗലികവാദികള്‍ ഫത്വ പുറപ്പെടുവിച്ചതിലാവാം പിണറായിയുടെ ദുഷ്ടലാക്ക്. യോഗയുടെ അടിസ്ഥാനം ആത്മീയമാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ ഒരു വ്യായാമമെന്ന നിലയ്ക്ക് അത് പരിശീലിച്ച് ആരോഗ്യരക്ഷ ഉറപ്പുവരുത്താനാവും. പിണറായി തെറ്റിദ്ധരിക്കുന്നതുപോലെ യോഗയുടെ സദ്ഫലങ്ങള്‍ യോഗാഭ്യാസം മാത്രം ചെയ്യുന്നവര്‍ക്ക് ലഭിക്കില്ല.
യോഗയിലെ ആത്മീയത നിഷേധിച്ചാല്‍ അവശേഷിക്കുന്നത് ‘അഭ്യാസം’ മാത്രമായിരിക്കും. പതഞ്ജലി ഉള്‍പ്പെടെ യോഗയുടെ പ്രണേതാക്കളൊന്നും ഇതല്ല ഉദ്ദേശിച്ചിട്ടുള്ളത്. ”യോഗയില്‍ ധ്യാനമുണ്ട്. ധ്യാനം മതങ്ങളുടെ ഐക്യത്തെ പ്രതിനിധാനം ചെയ്യുന്നു. ധ്യാനം ജീവന്റെ അത്യുന്നതമായ ഒരു സ്വഭാവവിശേഷമാണ്” എന്നതാണ് ശരിയായ അറിവ്. ഉള്ളിലുള്ളതിനെ കാണുന്നത് തന്നെയാണ് യോഗ. കുമാരസംഭവത്തില്‍ പരമശിവന്റെ തപസ്സിനെക്കുറിച്ച് പറയുമ്പോള്‍ ‘ആത്മാനമാത്മന്ന്യവലോകയന്തം’ എന്ന് മഹാകവി കാളിദാസന് ഈ അവസ്ഥയെ മനോഹരമായി വര്‍ണിച്ചിട്ടുമുണ്ട്. ഇതൊക്കെ മനസ്സിലാക്കാനുള്ള ബൗദ്ധികക്ഷമത പിണറായിയെപ്പോലുള്ളവര്‍ക്ക് ഇല്ലെന്നറിയാം. എങ്കിലും ഇങ്ങനെയും ചിലതുണ്ട് എന്ന് ഓര്‍മിച്ചാല്‍ ഔചിത്യബോധമില്ലാതെ ഓരോന്നുപറയുന്നത് ഒഴിവാക്കാം.
മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നും മന്ത്രി കെ.കെ.ശൈലജയില്‍നിന്നും ഉണ്ടായ തികച്ചും ദുരുപദിഷ്ടമായ അജ്ഞതാപ്രകടനങ്ങള്ക്ക് അടിവരയിടുന്ന പ്രതികരണമാണ് എം.ബി.രാജേഷ് എംപി ‘മലയാള മനോരമ’ ചാനലിന്റെ ചര്‍ച്ചാവേളയില്‍ നടത്തിയത്. രണ്ട് കാര്യങ്ങളാണ് രാജേഷ് ഊന്നിപ്പറഞ്ഞത്. പഞ്ചാബിലെ യോഗദിനാചരണത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതുതന്നെയാണ് മന്ത്രി ശൈലജയും പിണറായിയും പറഞ്ഞത്! യോഗയെ മതവല്‍ക്കരിക്കുന്നത് അത് ഒരു ശാസ്ത്രമാണെന്ന് പതഞ്ജലി പറയുന്നതിന് എതിരാണ്! ഇവിടെ സ്വന്തം അജ്ഞത വെളിപ്പെടുത്തുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് രാജേഷും ചെയ്യുന്നത്.
യോഗ അവിശ്വാസികള്‍ക്കും വിശ്വാസികള്‍ക്കും വേണ്ടിയുള്ളതാണെന്നും, അന്താരാഷ്ട്ര യോഗദിനം ആരോഗ്യവുമായി ബന്ധപ്പെട്ട ദിനമായി കണക്കാക്കണമെന്നും നരേന്ദ്രമോദി പറഞ്ഞതിനെയാണ് എം.ബി.രാജേഷ് ആശ്രയിക്കുന്നത്. എന്നാല്‍ മന്ത്രി ശൈലജയും പിണറായി വിജയനും ചെയ്തതുപോലെ സംസ്കാരവുമായും ആത്മീയതയുമായും യോഗയ്ക്ക് ബന്ധമില്ലെന്നല്ല മോദി പറയുന്നത്. ”തനിക്ക് എന്തുനേടാം എന്നതല്ല, മറിച്ച് എന്ത് ഉപേക്ഷിക്കാന്‍ കഴിയും എന്നതാണ് യോഗ നല്കുന്ന സന്ദേശം” എന്ന മോദിയുടെ വാക്കുകളില്‍ യോഗയുടെ ആത്മീയമായ അന്തഃസത്തയും സംസ്കാരവുമായുള്ള അഭേദ്യബന്ധവുമുണ്ട്.
”മനസ്സും ശരീരവും തമ്മിലും, ചിന്തയും പ്രവൃത്തിയും തമ്മിലും, നിയന്ത്രണവും നിറവേറലും തമ്മിലുള്ള ഐക്യത്തിന്റെയും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സാമഞ്ജസ്യത്തിന്റെയും, ആരോഗ്യജീവിതത്തോടും ക്ഷേമത്തോടുമുള്ള സമഗ്ര സമീപനത്തിന്റെയും പ്രതീകമാണ് യോഗ. അത് വ്യായാമമല്ല, നിങ്ങളില്‍ത്തന്നെയുള്ള ഏകത്വത്തെ കണ്ടെത്തലാണ്” എന്നാണ് അന്താരാഷ്ട്രയോഗ ദിനം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി അഭിപ്രായപ്പെട്ടത്.
യോഗ ശാസ്ത്രമാണെന്ന് പതഞ്ജലി തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് എം.ബി.രാജേഷ് ആവര്‍ത്തിക്കുന്നത്. ഇതിനര്‍ത്ഥം യോഗ ആത്മീയവിരുദ്ധമാണെന്നല്ല. ‘ഈശ്വരനിലൂടെയും സിദ്ധി നേടാം’ എന്നാണ് പതഞ്ജലി വ്യക്തമായി പറഞ്ഞിട്ടുള്ളത്. ശാസ്ത്രമെന്നാല്‍ ആത്മീയവിരുദ്ധമാണെന്ന ധാരണയാണ് യോഗയും ശാസ്ത്രമാണെന്ന് പറയാന്‍ രാജേഷിനെ പ്രേരിപ്പിക്കുന്നതെന്ന് തോന്നുന്നു. ഇതൊരു വികലധാരണയാണ്. ക്ലാസിക്കല്‍ ഭൗതികത്തിന്റെ ‘മഹത്തായ സത്യങ്ങള്‍’ എന്നേ കാലഹരണപ്പെട്ടിരിക്കുന്നു. കണികാഭൗതിക ശാസ്ത്രജ്ഞര്‍ അനിശ്ചിതത്വസിദ്ധാന്തവും അസ്ഥാനീയ തത്വവുമൊക്കെ കണ്ടുപിടിച്ചതോടെ ഈ ‘സത്യങ്ങള്‍ക്ക്’ വിലയില്ലാതായി. ഇപ്പോഴത് ശാസ്ത്രസാഹിത്യപരിഷത്തുകാരുടെ പുസ്തകങ്ങളില്‍ ചിതലരിക്കുകയാണ്.
”പ്രപഞ്ചത്തിലെ സകല വസ്തുക്കളും കാലദൂരങ്ങള്ക്കതീതമായി പരസ്പര ബന്ധിതമാണ്” എന്നാണ് ആധുനികശാസ്ത്രം പറയുന്നത്. ഈ സത്യമാണ് യോഗപോലുള്ള ആത്മീയ ശാസ്ത്രങ്ങള്‍ക്ക് ബാധകം. ഇതൊന്നും മനസ്സിലാക്കാതെ പാര്‍ലമെന്റിനു പുറത്ത് അസംബന്ധങ്ങള്‍ എഴുന്നെള്ളിച്ചാല്‍ ഭരണഘടനാ പരിരക്ഷ ലഭിക്കുമെന്ന് രാജേഷ് കരുതരുത്. ഇനിയെങ്കിലും ഇക്കാര്യങ്ങളില്‍ വീണ്ടുവിചാരം ഉണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: