കൊച്ചി: തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയം സംബന്ധിച്ച തെളിവെടുപ്പിനെത്തിയ കെപിസിസി ഉപസമിതിക്ക് മുന്പില് പരാതി പ്രളയം. ഭാരതിപുരം ശശി കണ്‍വീനറും എന്‍. വേണുഗോപാല്‍, അഡ്വ.ബിന്ദു കൃഷ്ണ എന്നിവര്‍ അംഗങ്ങളായുമുള്ള ഉപസമിതിക്ക് നാനൂറോളം പരാതികളാണ് ഇന്നലെ നടത്തിയ സിറ്റിംഗില്‍ ലഭിച്ചത്. തോറ്റ മണ്ഡലങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥിയും മണ്ഡലം, ബ്ലോക്ക് ഭാരവാഹികളും പരസ്പരം പരാതി നല്കി. മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയാല്‍ പരാതി പരിഗണിക്കില്ലെന്നു കണ്‍വീനര്‍ ഭാരതീപുരം ശശി രാവിലെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ലംഘിച്ച കെ.ആര്. സുഭാഷിനെതിരെ വൈപ്പിനില്‍ നിന്നുള്ള മണ്ഡലം പ്രസിഡണ്ടുമാരും ബ്ലോക്ക് പ്രസിഡണ്ടുമാരും പരാതി നല്കി. കൊച്ചിയില്‍ മത്സരിച്ച ഡൊമിനിക് പ്രെസന്റേഷന് ഡിസിസി ഭാരവാഹി മിലി ലത്തീഫിനെതിരെ പരാതി ഉയര്‍ത്തി. എന്നാല്‍ ഡൊമിനികിനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് പരാജയകാരണമെന്ന് ഒരു ഡിസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു. ചില മണ്ഡലം പ്രസിഡണ്ടുമാരും ഡൊമിനികിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പരാതി നല്കി. കൊച്ചിയില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞു തര്‍ക്കം ഉന്നയിച്ചതോടെ സംഘര്‍ഷത്തിന്റെ വക്കോളമെത്തി. എന്നാല്‍ കണ്‍വീനര്‍ ഭാരതീപുരം ശശി ഇടപെട്ട് രംഗം ശാന്തമാക്കി. ഡൊമിനിക് പ്രസന്റേഷനെ അനുകൂലിക്കുന്ന വിഭാഗവും മിലി ലത്തീഫിനെ അനുകൂലിക്കുന്ന വിഭാഗവും ഇരു പക്ഷമായി തിരിഞ്ഞു വാടാ, പോടാ വിളികള്‍ നടന്നു. ഗ്രൂപ്പ് തിരിഞ്ഞുള്ള പരാതികള്‍ നല്‍കേണ്ടെന്നും വ്യക്തിപരമായി പറയാനുള്ള പരാതികള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നും സമിതി നിര്‍ദേശിച്ചു. വൈപ്പിന്‍, കൊച്ചി മണ്ഡലങ്ങളില്‍ നിന്നാണ് ഏറ്റവും അധികം പരാതി സമിതിക്ക് ലഭിച്ചത്.
കെ. ബാബുവിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.ആര്. ശ്രീകുമാര്‍ പരാതി നല്കി. ബാബുവിന് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ സീറ്റ് ലഭിക്കുമായിരുന്നുവെന്ന് ഡിസിസി സെക്രട്ടറി രാജു പി. നായര്‍ പറഞ്ഞു. ചില കെപിസിസി ഭാരവാഹികള്‍ക്കെതിരെയും ഡിസിസി സെക്രട്ടറി അടക്കമുള്ള ചില ഐ ഗ്രൂപ് നേതാക്കള്‍ക്കെതിരെയും കെ.ബാബു ഉപസമിതിയോട് പരാതിപ്പെട്ടു. സുധീരന്റെ നിലപാടുകളാണ് തന്റെ പരാജയത്തിന് കാരണമെന്ന് ബാബു ആവര്‍ത്തിച്ചു.
വൈപ്പിനില്‍ നിന്നുള്ള ഭൂരിഭാഗം മണ്ഡലം ബ്ലോക്ക് പ്രസിഡണ്ടുമാരും കെ.ആര്. സുഭാഷിനെതിരെ ഉപസമിതിക്ക് പരാതി നല്കി. ചില കോണ്‍ഗ്രസ് ഭാരവാഹികള്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചവെന്നാരോപിച്ച് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും ഉപസമിതിക്ക് പരാതി നല്കി. എറണാകുളം എംഎല്‍എ ഹൈബി ഈഡനും അങ്കമാലി എംഎല്‍എ റോജി ജോണും ഉപസമിതിക്ക് മുന്‍പാകെ എത്തിയെങ്കിലും പരാതികള്‍ ഉന്നയിച്ചില്ല. ഡാനിയല്‍ മാസ്റ്റര്‍, തമ്പി സുബ്രഹ്മണ്യം, പോളച്ചന് മണിയങ്കോട് തുടങ്ങിയ ഡിസിസി ഭാരവാഹികളും ഉപസമിതിക്ക് മുന്നില്‍ പരാതികള്‍ സമര്‍പ്പിച്ചു.
ഉപസമിതി അംഗമായ എന്‍. വേണുഗോപാലിനെതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കൊച്ചിയിലും തൃപ്പൂണിത്തുറയിലും വോട്ട് മറിച്ച വേണുഗോപാലിനെ ഉപസമിതിയില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്റര്‍. ഉപസമിതി യോഗം ചേരും മുന്‍പ് തന്നെ പോസ്റ്റര്‍ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പല പോസ്റ്ററുകളും വായിച്ചെടുക്കാന്‍ കഴിയുന്ന നിലയിലായിരുന്നു. നേതാക്കളെ രണ്ടായി തിരിച്ചു രണ്ട് സമയങ്ങളിലാണ് ഉപസമിതി കണ്ടത്. മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍, കെപിസിസി അംഗങ്ങള്‍ എന്നിവരാണ് രാവിലെ പങ്കെടുത്തത്. ഉച്ചയ്ക് ശേഷം ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍, ഡിസിസി അംഗങ്ങള്‍, പോഷകസംഘടന ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരാണ് തെളിവെടുപ്പിന് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: