കൊച്ചി: ജില്ല മെഡിക്കല്‍ ഓഫീസില്‍ ഡെങ്കിപ്പനിയുള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികള്‍ വിലയിരുത്തുന്നതിനായി ഐഡിഎസ്പി വാരാന്ത്യ അവലോകന യോഗം ചേര്‍ന്നു. ജില്ലയില്‍ ചില പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഡെങ്കിപ്പനി കുറഞ്ഞു വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ. കുട്ടപ്പന് വ്യക്തമാക്കി. എങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തന്നെ തുടരണമെന്ന് എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്കി.
തോട്ടംമേഖലകളില്‍ താമസിക്കുന്നവരും, നഗര പ്രദേശത്തു താമസിക്കുന്നവരും ഒരു പോലെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ഡെങ്കിപ്പനി നിയന്ത്രിക്കാനാകൂ. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങളിലുള്ളവര്‍ ഇക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഒരു പ്രാവശ്യം ഡെങ്കിപ്പനി ബാധിച്ചവര്‍ വീണ്ടും ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തുടരെയുള്ള ഡെങ്കിപ്പനി ബാധ മാരകമായ ‘ഡങ്കി ഷോക്ക് സിന്‍ഡ്രോം’ ആയി മാറുവാനുള്ള സാധ്യത ഉണ്ട്. ആയതിനാല്‍ വീണ്ടും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സാ തേടണം.
രോഗബാധിതര്‍ നന്നായി വിശ്രമിക്കുകയും, ധാരാളം ചൂട് പാനീയങ്ങള്‍ കുടിക്കുകയും ചെയ്യണം. കുട്ടികള്‍ക്കാണ് രോഗ ബാധ ഉണ്ടാകുന്നതെങ്കില്‍ രോഗം പൂര്‍ണമായി ഭേദമാകാതെ സ്കൂളില്‍ വിടരുത്. അങ്ങനെ ചെയ്യുന്നത് രോഗം പെട്ടന്ന് വഷളാകാനിടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: